സിഡ്നിയില്‍ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക്് ഊഷ്മള സ്വീകരണം
Monday, November 16, 2015 10:20 AM IST
സിഡ്നി: പത്തുദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനു തുടക്കം കുറിച്ചുകൊണ്ട് സിഡ്നിയിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് സിഡ്നിയില്‍ ഊഷ്മള സ്വീകരണം നല്‍കി. 

ശനി രാവിലെ സിഡ്നി എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്ന പരിശുദ്ധ ബാവയെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തായുടെയും സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. തോമസ് വര്‍ഗീസിന്റെയും സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ബെന്നി ഡേവിഡിന്റെയും നേതൃത്വത്തില്‍ വൈദികരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചു. നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി, ന്യൂസൌത്ത് വെയില്‍സ് എക്യുമെനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി എന്നിവരും ബാവയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

വൈകുന്നേരം സിഡ്നി എഡന്‍സര്‍ പാര്‍ക്കിലുള്ള പാര്‍ക്ക് സൈഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സിഡ്നിയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും വിശ്വാസികളും ചേര്‍ന്നു ബാവായ്ക്ക് പൌരസ്വീകരണം നല്‍കി. 

ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. സിഡ്നിയിലെ സമുന്നതരായ നേതാക്കളും ഇതര ക്രൈസ്തവ സഭാധ്യക്ഷന്മാരും സാമുദായിക നേതാക്കളും പങ്കെടുത്ത സമ്മേളനത്തില്‍ പരിശുദ്ധ ബാവ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫെഡറല്‍, സ്റേറ്റ് നേതാക്കന്മാര്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ച് ബിഷപ് അസീറിയന്‍ ആര്‍ച്ച് ബിഷപ്, അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് ആര്‍ച്ച് ബിഷപ്, സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍, യുണൈറ്റിംഗ് ചര്‍ച്ച് മോഡറേറ്റര്‍, നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി, ന്യൂ സൌത്ത് വെയില്‍സ് എക്യുമെനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി എന്നിവരും കോപ്ടിക് ഓര്‍ത്തഡോക്സ്, ഗ്രീക്ക് ഓര്‍ത്തഡോക്സ്, സെര്‍ബിയന്‍ ഓര്‍ത്തഡോക്സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്സ്, മാര്‍ത്തോമ ചര്‍ച്ച്, സിഎസ്ഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി എന്നിവരെ പ്രതിനിധീകരിച്ച് പുരോഹിതരും ചടങ്ങില്‍ ബാവായ്ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ സിഡ്നിയിലെ ജനങ്ങള്‍ നല്‍കിയ സ്വീകരണത്തിനു ബാവാ നന്ദി പറയുകയും എന്നും ഇതുപോലെ പരസ്പര സാഹോദര്യത്തിലും സഹകരണത്തിലും ഓസ്ട്രേലിയന്‍ മണ്ണില്‍ കഴിയുവാന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് സ്വാഗതവും ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ജോര്‍ജി ഏബ്രഹാം നന്ദിയും പറഞ്ഞു. ബാവയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു. 

സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എത്തിയ ബാവയെ വിശ്വാസി സമൂഹം പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്നു പരിശുദ്ധ ബാവ സന്ധ്യാ നമസ്കാരത്തിനു നേതൃത്വം നല്‍കുകയും വിശ്വാസി സമൂഹവുമായി കൂടികാഴ്ച നടത്തുകയും ചെയ്തു.

ഞായറാഴ്ച ബാവ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പുതുതായി പണികഴിപ്പിച്ച സണ്‍ഡേ സ്കൂള്‍ ബില്‍ഡിംഗിന്റെ കൂദാശ നിര്‍വഹിക്കുകയും ചെയ്തു. സിഡ്നിയിലും സമീപപ്രദേശങ്ങളിലുമുള്ള  ദേവാലയങ്ങളിലേയും കോണ്‍ഗ്രിഗേഷനുകളിലേയും നിരവധി വിശ്വാസികള്‍ പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. വൈകുന്നേരം എപ്പിംഗ് സെന്റ് മേരിസ് ചര്‍ച്ചില്‍ നടന്ന സന്ധ്യാ നമസ്കാരത്തിനു ബാവാ നേതൃത്വം നല്‍കി. തിങ്കള്‍ രാവിലെ പരിശുദ്ധ ബാവ കാന്‍ബറയിലേക്ക് യാത്ര തിരിച്ചു.

പരിശുദ്ധ ബാവായുടെ സിഡ്നിയിലെ സന്ദര്‍ശനം വിജയകരമാക്കാന്‍ സഹായിച്ച ഏവര്‍ക്കും ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്