ന്യൂയോര്‍ക്കില്‍ ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് ദയാ ബായിയെ ആദരിക്കുന്നു
Monday, August 3, 2015 7:36 AM IST
ന്യൂയോര്‍ക്ക്: കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാ ഭായിയെ ആദരിക്കുന്നു. ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബാണ് ദയ ബായി (76) യെ സത്കര്‍മ അവാര്‍ഡു നല്‍കി ആദരിക്കുന്നത്. വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കും.

മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലെ ബരുള്‍ ഗ്രാമത്തിലെ ആദിവാസി മേഖലയില്‍ സാധാരണ ജീവിതം നയിക്കുന്ന മേഴ്സി മാത്യു എന്ന ദയാ ബായ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹിക പ്രവര്‍ത്തകയാണ്. പാലാ, രാമപുരത്തെ പുരാതന ക്രിസ്തീയ കുടുംബത്തിലെ മേഴ്സി എന്ന 16 വയസുകാരിയുടെ 60 വര്‍ഷക്കാലത്തെ സഹനത്തിന്റെയും സഹോദര്യത്തിന്റെയും അവകാശ സമരങ്ങളുടെയും കഥയാണു നമുക്ക് നല്‍കുന്നത്.

ക്രിസ്തീയ വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന പാലായിലെ സാമ്പത്തികമായി വളരെ മുന്നില്‍നിന്ന കൂട്ട കുടുംബത്തില്‍നിന്നു വടക്കേ ഇന്ത്യയിലെ ക്രിസ്ത്യന്‍ ആശ്രമത്തില്‍ കന്യാസ്ത്രീയായി ദയാ ബാായി സേവനം ആരംഭിച്ചു. തന്റെ സാമൂഹിക പ്രവര്‍ത്തനം സഭയില്‍ നിന്നുകൊണ്ട് മൂന്നോട്ടു പോകാന്‍ സാധിക്കാഞ്ഞതിനാല്‍ സഭ വിട്ടു സ്വന്തം സാമൂഹിക പ്രവര്‍ത്തന ശൈലി തെരഞ്ഞെടുത്തത്. സോഷ്യോളജി ബിരുദ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ആദിവാസി മേഖലയിലെ സാമൂഹിക ചൂഷണത്തിനും അവകാശ ലംഘനത്തിനും എതിരേ ഒറ്റയാള്‍ സമരം നടത്തിയ ഉരുക്കു വനിതയാണ് ദയാ ഭായ്. തന്റെ ശക്തവും തീഷ്ണവുമായ വാക്കുകളും പ്രവര്‍ത്തികളും ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായും ആരോഗ്യപരമായും ഉന്നമനത്തില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യ ഒട്ടാകെ പ്ളാസ്റിക് നിരോധനം എന്ന സര്‍ക്കാര്‍ സ്വപ്നം തന്റെ കഠിന പ്രയത്നത്താല്‍ ഭായി സ്വന്തം ഗ്രാമത്തില്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഒരു പിന്നോക്ക ഗ്രാമത്തിന്റെ വളര്‍ച്ച തന്റെ ഒറ്റയാള്‍ സമരത്തിന്റെ പ്രതിബിംബം മാത്രമായിരുന്നു.

സാമൂഹിക നന്മയും മാനുഷിക മൂല്യങ്ങളും മാത്രം കൈമുതലായിട്ടുള്ള ദയാ ബായിയെ സര്‍ക്കാര്‍ തലത്തില്‍നിന്ന് ആദ്യമായി ആദരിക്കുന്നത് 2007 ലെ വുമന്‍ ഓഫ് ദി ഇയര്‍ നല്‍കി ആണ്. പിന്നീട് 2012 ലെ ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ലോക രാഷ്ട്രങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പല സെമിനാറുകളിലും സ്വീകരണ ചടങ്ങുകളിലും ആദരവ് ഏറ്റു വാങ്ങിയ ഭായ് ഇന്ന് ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന്റെ ഒറ്റയാള്‍ സമര പ്രതീകം കൂടി ആണ്.