ഷിക്കാഗോ സിറ്റി കൌണ്‍സില്‍ തെരഞ്ഞെടുപ്പ്: ഇന്ത്യന്‍ വംശജനു റിക്കാര്‍ഡ് വിജയം
Saturday, February 28, 2015 7:35 AM IST
ഷിക്കാഗോ: ഷിക്കാഗോ സിറ്റി കൌണ്‍സിലിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ അമയ പവാര്‍ (34) വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 24നു നടന്ന തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 82.8 ശതമാനം നേടിയാണ് എതിര്‍സ്ഥാനാര്‍ഥി റോറി ഫീല്‍ഡറിനെ പവാര്‍ പരാജയപ്പെടുത്തിയത്. പവാറിന് 9740 വോട്ടും റോറിക്ക് 2021 വോട്ടും ലഭിച്ചു. രണ്ടാം തവണയാണു പവാര്‍ ഷിക്കാഗോ സിറ്റി കൌണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.

2011ല്‍ പവാര്‍ നേടിയ ഉജ്വല വിജയത്തോടെയാണു ഷിക്കാഗോ സിറ്റി കൌണ്‍സിലില്‍ ആദ്യമായി ഇന്ത്യന്‍ വംശജന്‍ അംഗമാകുന്നത്. അന്നു പോള്‍ ചെയ്ത വോട്ടുകളില്‍ അമ്പത് ശതമാനം പവാറിനു ലഭിച്ചിരുന്നു.

ഡിസംബറില്‍ വിവാഹിതനായ പവാറിനു ലഭിച്ച ചരിത്ര വിജയം മധുവിധു ആഘോഷിക്കുന്നതിനു തടസമാകുകയില്ല എന്നാണു വിജയത്തെക്കുറിച്ചു പ്രതികരണമാരാഞ്ഞപ്പോള്‍ അഭിപ്രായപ്പെട്ടത്.

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍നിന്നും ഇല്ലിനോയ്സ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇരട്ട ബിരുദാനന്തര ബിരുദം പവാര്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഷിക്കാഗോ സിറ്റി കൌണ്‍സിലിലേക്കു മത്സരിച്ച വ്യവസായിയും മലയാളിയുമായ ഷാജന്‍ കുര്യക്കോസും ഇന്ത്യന്‍ വംശജന്‍ ബോബ് ഗല്‍ഹോത്രയും പരാജയപ്പെട്ടു.

ഷിക്കാഗോ ഗവര്‍ണര്‍ പാട്രിക് ക്വിന്‍ 2011ല്‍ പവാറിനെ ഇല്ലിനോയ്സ് ഇന്നോവേഷന്‍ കൌണ്‍സിലിലേക്കു നോമിനേറ്റ് ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍