മാഹി: മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനം നാളെ ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വോട്ടെടുപ്പ് ആരംഭിക്കും.ഇന്നലെ വൈകുന്നേരത്തോടെ പൊതുപ്രചാരണം സമാപിച്ചു. പുതുച്ചേരി, മാഹി, യാനം, കാരയ്ക്കൽ എന്നി പ്രദേശങ്ങളുൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്ത് ഒറ്റ പാർലമെന്റ് മണ്ഡലമാണുള്ളത്.
ഇന്ത്യ മുന്നണി സ്ഥാനാർഥി വി.വൈദ്യലിംഗവും, എൻഡിഎ സ്ഥാനാർഥി എ. നമശിവായവും തമ്മിലാണ് പ്രധാന മത്സരം.കേരളത്തിൽ നേരിട്ടു മത്സരിക്കുന്ന കോൺഗ്രസും സിപിഎമ്മും പുതുച്ചേരിയിൽ ഇന്ത്യാ മുന്നണിയിലാണ്. ആകെ 26 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇരുപതിൽ കൂടുതൽ സ്ഥാനാർഥികളുള്ളതിനാൽ രണ്ട് ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചാണ് വോട്ടെടുപ്പ് നടത്തുക.
സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച മെഷീനുകളും മറ്റു വോട്ടേടുപ്പ് സാമഗ്രികളും ഇന്ന് ഉച്ചകഴിഞ്ഞ് ഉദ്യോഗസ്ഥർ പോളിംങ് ബൂത്തിലെത്തിക്കും. ആകെ 31 പോളിംഗ് ബൂത്തുകളാണുള്ളത്. കൊട്ടിക്കലാശത്തിന്റെ ഭാഗമായി ഇന്നലെ ഇരു മുന്നണികളും മാഹിയിൽ അന്തിമ പരസ്യപ്രചാരണം നടത്തി. എൻഡിഎയുടെ റോഡ് ഷോ പന്തക്കൽ മൂലക്കടവിൽ ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് എ. ദിനേശൻ ഉദ്ഘാടനം ചെയ്തു. മൂലക്കടവിൽ നിന്നാരംഭിച്ച റോഡ് ഷോ പന്തക്കൽ, പള്ളൂർ , പാറാൽ , ചെമ്പ്ര , ചാലക്കര , മാഹി, പെരിങ്ങാടി ,ചൊക്ലി വഴി ഇരട്ടപ്പിലാക്കൂലിൽ സമാപിച്ചു. മഗ്നേഷ് മത്തിൽ, ബി.പ്രബീഷ് , രജീഷ് കുട്ടാമ്പള്ളി, കെ.എം. തൃജേഷ് എന്നിവർ നേതൃത്വം നൽകി.
ഇന്ത്യാ മുന്നണി ബൈക്ക് റാലി മൂലക്കടവിൽ മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ഫ്ലാഗ് ഓഫ് ചെയ്തു. പള്ളുർ, ചാലക്കര, മഞ്ചക്കൽ, റെയിൽവേ സ്റ്റേഷൻ റോഡ്, ബീച്ച് റോഡ് വഴി മാഹി പള്ളി മൈതാനിയിൽ സമാപിച്ചു. ബൈക്ക് റാലിക്ക് പിന്നാലെ തുറന്ന വാഹനത്തിൽ രമേഷ് പറമ്പത്ത് എംഎൽഎ, ഇ.വത്സരാജ്, എം.പി.അഹമ്മദ് ബഷീർ, പി.പി.വിനോദൻ എന്നിവർ വൈദ്യലിംഗത്തിന് വോട്ടഭ്യർഥിച്ച് പര്യടനം നടത്തി.