സാമൂഹ്യശാസ്ത്രങ്ങളുടെ രാജാവ് എന്നാണ് ധനതത്വശാസ്ത്രം അറിയപ്പെടുന്നത്. വിഖ്യാതമായ നോബൽ സമ്മാനം നൽകപ്പെടുന്ന ആറു ശാഖകളിലൊന്നാണു ധനതത്വശാസ്ത്രം. ഇന്ത്യക്കാരനായ അമർത്യ സെൻ 1998 ൽ നോബൽ സമ്മാന ജേതാവായി ഇന്ത്യക്കും അഭിമാനമായി.
ഒരു രാജ്യത്തിന്റെ പുരോഗതി ആ രാജ്യത്തിന്റെ സന്പദ്ഘടനയുടെ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു. സന്പദ്ഘടനയിലൂടെ വരുമാനം വർധിക്കുന്പോഴാണ് ജനങ്ങളുടെ ജീവിതനിലവാരത്തിൽ പുരോഗതിയുണ്ടാകുന്നത്. ജനങ്ങളുടെ ജീവിതവും ജീവിതനിലവാരവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ശാസ്ത്രശാഖ എന്ന നിലയിൽ ധനതത്വശാസ്ത്രത്തിന്റെ പ്രസക്തി ഓരോ ദിവസം കഴിയും തോറും വർധിച്ചുവരികയാണ്. സ്വാഭാവികമായും വിദ്യാർഥികൾക്കിടിയിൽ ഈ വിഷയത്തോടുള്ള ആഭിമുഖ്യവും കൂടിവരുന്നു.
സാധ്യതകൾ ഏറെ
ധനതത്വശാസ്ത്ര ബിരുദധാരികൾക്കും ഉന്നതബിരുദധാരികൾക്കും ഇന്നു രാജ്യത്തിനകത്തും പുറത്തും സാധ്യതകൾ ഒട്ടേറെയാണ്. ദിനംപ്രതി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.
ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലകൾ മുതൽ സർക്കാർ മേഖലയിലെ ഉന്നത തസ്തികകളിൽ വരെ ധനതത്വശാസ്ത്രം പഠിച്ചവർക്ക് അവസരങ്ങളുണ്ട്. അന്താരാഷ്്ട്ര ഏജൻസികളിൽ ഉയർന്ന പദവികളിലേക്ക് ഈ രംഗത്ത് ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചവർക്ക് എത്തിച്ചേരാം. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ഒരു സാന്പത്തിക ശാസ്ത്രജ്ഞനാണെന്ന് ഓർക്കുക. അധ്യാപന മേഖല മുതൽ കോർപറേറ്റ് ലോകം വരെയും നീളുകയാണു ധനതത്വശാസ്ത്രം പഠിച്ചവർക്കുള്ള അവസരങ്ങൾ. രാജ്യത്തിന്റെ സാന്പത്തിക ഭാഗധേയം നിർണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നതു സാന്പത്തികശാസ്ത്രജ്ഞരാണ്.
ധനതത്വശാസ്ത്രം പഠിച്ചവർക്കു പരന്പരാഗതമായുള്ള തൊഴിൽ മേഖലയാണ് അധ്യാപനം. മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായി ആരംഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ രംഗത്തും സാധ്യതകൾ ഏറിക്കൊണ്ടിരിക്കുകയാണ്.
ധനതത്വശാസ്ത്രത്തിൽ മികവു പുലർത്തുന്നവർക്ക് ഇന്ത്യൻ ഇക്കണോമിക് സർവീസിൽ കയറിപ്പറ്റാം. ഇതു കൂടാതെ റിസർവ് ബാങ്കിൽ റിസർച്ച് അസിസ്റ്റന്റായും ജോലിയിൽ പ്രവേശിക്കാം. സർക്കാർ സർവീസിൽ ഉന്നതപദവികളിലെത്താൻ ഈ സർവീസുകൾ സഹായിക്കും. കൂടാതെ നാഷണൽ സാന്പിൾ സർവേ ഓർഗനൈസേഷൻ, ധനമന്ത്രാലയത്തിലെ ഇക്കണോമിക് അഫയേഴ്സ് വകുപ്പ്, ആസൂത്രണ ബോർഡ്, എൻഐപിഎഫ്പി, എൻസിഎഇആർ എന്നിവയെല്ലാം സർക്കാർ മേഖലയിൽ മികച്ച അവസരങ്ങൾ നൽകും.
ഇതുകൂടാതെ ഇക്കണോമിസ്റ്റ് തസ്തികയിലേക്ക് ബിരുദാനന്തരബിരുദധാരികൾക്ക് അവസരങ്ങൾ നിരവധിയാണ്. സർക്കാർ സാന്പത്തിക സർവീസ്, ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ, ഇൻഷ്വറൻസ് കന്പനികൾ, ഐഎംഎഫ് ലോകബാങ്ക് തുടങ്ങിയ അന്താരാഷ്്ട്ര ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഇക്കണോമിസ്റ്റുകളെ നിയമിക്കുന്നുണ്ട്. ഇതുകൂടാതെ ഐക്യരാഷ്്ട്ര സംഘടനയുടെ കീഴിലുള്ള മറ്റ് ഏജൻസികളായ യുഎൻഡിപി, യുനിഡോ, എഫ്എഒ, ഐഎഫ്പിആർഐ, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലും വിദഗ്ധരെ ഇക്കണോമിസ്റ്റുകളായി നിയമിക്കാറുണ്ട്.
ബാങ്കുകളും ഇൻഷ്വറൻസ് കന്പനികളും മറ്റും ആക്ചൂരിയൽ വർക്, മാർക്കറ്റ് റിസർച്ച്, മെർച്ചൻഡൈസിംഗ് തുടങ്ങിയ മേഖലകളിൽ ബിരുദധാരികളെ നിയമിക്കുന്നുണ്ട്. ഇൻഷ്വറൻസ് കന്പനികൾ മാർക്കറ്റിംഗ് എക്സിക്യൂട്ടീവകളായും റിസ്ക് അനലിസ്റ്റുകളായും നിയമിക്കുന്നത് ധനതത്വശാസ്ത്ര ബിരുദധാരികളെയാണ്.
അഗ്രിക്കൾച്ചറൽ ഇക്കണോമിക്സിൽ സ്പെഷലൈസേഷനുള്ളവരെ അഗ്രിക്കൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് സയന്റിസ്റ്റ് തസ്തികയിൽ നിയമിക്കുന്നു. സ്വകാര്യ മേഖലയിൽ പല വൻകിട സ്ഥാപനങ്ങളും കണ്സൾട്ടന്റുമാരായി ധനതത്വശാസ്ത്രക്കാരെ നിയമിക്കുന്നുണ്ട്. ബാങ്കുകളിലും ഇൻഷ്വറൻസ് സ്ഥാപനങ്ങളിലും ഇൻവെസ്റ്റ്മെന്റ് കണ്സൾന്റുമാരായും ഇക്കണോമിക് അനലിസ്റ്റുകളായി മ്യൂച്വൽ ഫണ്ട് മേഖലയിലും ജോലി നോക്കാവുന്നതാണ്.
ഇങ്ങനെ ധനതത്വശാസ്ത്രത്തിൽ ഉന്നതയോഗ്യതയുള്ളവർക്കായി നിരവധി അവസരങ്ങൾ ഇന്നു ലഭ്യമാണ്. ഭാവിയിലേക്ക് ഈ അവസരങ്ങൾ വൻതോതിൽ വർധിച്ചു വരുമെന്നും ഉറപ്പാണ്. ഗുണമേന്മയുള്ള മികച്ച വിദ്യാഭ്യാസം കരസ്ഥമാക്കിയാൽ ഈ അവസരങ്ങൾ കൈപ്പിടിയിലൊതുക്കാം.
പഠനം ഇങ്ങനെ
ബിഎ ബിരുദ പഠനമാണ് ധനതത്വശാസ്ത്ര പഠനത്തിെന്റെ അടിസ്ഥാനം. കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും കീഴിലുള്ള നിരവധി കോളജുകളിൽ ധനതത്വശാസ്ത്രത്തിനു ബിഎ കോഴ്സ് ഉണ്ട്.ഡൽഹി യൂണിവേഴ്സിറ്റി ധനതത്വശാസ്ത്രത്തിൽ നാലു വർഷ ഡിഗ്രി കോഴ്സ് നടത്തുന്നു.
സെന്റ് സ്റ്റീഫൻസ്, ലേഡി ശ്രീറാം, ജീസസ് ആൻഡ് മേരി കോളജ് തുടങ്ങിയ ഡൽഹി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള പ്രമുഖ കോളജുകളിലൊക്കെ ഈ കോഴ്സ് ചെയ്യാം. ഡൽഹി സെന്റ് സ്റ്റീഫൻസിലെ ബിഎ ഓണേഴ്സ് ഈ മേഖലയിൽ രാജ്യത്തെ മികച്ച കോഴ്സുകളിലൊന്നായാണു പരിഗണിക്കപ്പെടുന്നത്.
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ അപ്ലൈഡ് ഇക്കണോമിക്സിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നുണ്ട്. ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് കോന്പിനേഷനിലുള്ള ഇവിടുത്തെ ബിരുദ കോഴ്സിനും ആവശ്യക്കാരേറെയാണ്. പല മാനവിക വിഷയങ്ങളും കോർത്തിണക്കിയ കോംബിനേഷനുകൾക്കും പ്രചാരമേറുകയാണ്. മാത്തമാറ്റിക്സും സ്റ്റാറ്റിസ്റ്റിക്സുമായിരുന്നു ഇക്കണോമിക്സിന്റെ സന്തതസഹചാരിയെങ്കിൽ ഇന്നു സൈക്കോളജിയും ഹിസ്റ്ററിയും സോഷ്യോളജിയുമെല്ലാം അക്കൂട്ടത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബിഎ ട്രിപ്പിൾ മെയിൻ ഡിഗ്രി പ്രോഗ്രാമുകൾക്ക് വിദ്യാർഥികളിൽനിന്നും വൻ സ്വീകരണമാണു ലഭിക്കുന്നത്. മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ പ്രമുഖ കോളജുകളും ഇക്കണോമിക്സിൽ ബിരുദ കോഴ്സുകൾ നടത്തുന്നുണ്ട്.
ഗവേഷണവും ഉന്നതപഠനവും
ധനതത്വശാസ്ത്രത്തിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും നിരവധി മികച്ച കേന്ദ്രങ്ങൾ രാജ്യത്തുണ്ട്. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും മികച്ച അവസരം നൽകുന്ന സ്ഥാപനമാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ മുംബൈയിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റൽ റിസർച്ച് (ഐജിഐഡിആർ). എംഎസ്സി ഇക്കണോമിക്സ് പ്രോഗ്രാമിനു പുറമെ വികസനത്തിന്റെ വിവിധ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടു ഗവേഷണത്തിനും അവസരം നൽകുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി)ബംഗളൂരു: വികസന, ദാരിദ്ര്യനിർമാർജന കാര്യങ്ങളിൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾക്ക് ഉപദേശം നൽകുന്ന സ്ഥാപനം വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പി ക്കുന്നു.
എംഎ, എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അവസരമുള്ള സെന്റർ ഫോർ ഡവലപ്മെന്റൽ സ്റ്റഡീസ്-തിരുവനന്തപുരം, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്-ബംഗളൂരു, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്-മുംബൈ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്-പൂന, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി-ന്യൂഡൽഹി, ഡിപ്പാർട്ട്മെന്റ് ഓഫ് അപ്ലൈഡ് ഇക്കണോമിക്സ്-കൊ ച്ചിൻ യൂണിവേഴ്സിറ്റി, ഡോ. ജോണ് മത്തായി സെന്റർ -കാലിക്കട്ട് യൂണിവേഴ്സിറ്റി എന്നിവയാണ് ഇക്കണോമിക്സിൽ മികച്ച ഉപരിപഠന അവസരങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ പ്രമുഖം.
ഐഎസ്ഇസിയിൽ ഇന്റേണ്ഷിപ്
വികസനവും ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഇക്കണോമിക് ചേഞ്ചി (ഐഎസ്ഇസി) ൽ അവധിക്കാല ഇന്റേണ്ഷിപ്പിന് അവസരം. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് സാമൂഹ്യ വിഷയങ്ങൾ അടുത്തറിയുന്നതിന് അവസരം ഒരുക്കുകയാണു ലക്ഷ്യം. ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31 വരെയാണ് ഇന്റേണ്ഷിപ്. എംഎ സോഷ്യൽ സയൻസ് പഠിക്കുന്നവർക്കും അടുത്തിടെ കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഈ മാസം 26നകം അപേക്ഷിക്കണം. http://www.isec.ac.in/