തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികൾക്കെതിരേ നിലപാടെടുക്കുമെന്ന് വിവിധ കർഷക സംഘടനകൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അതിജീവന പോരാട്ടവേദി, കർഷക ഉച്ചകോടി, സേവ് വെസ്റ്റേണ്‍ പീപ്പിൾസ് ഫൗണ്ടേഷൻ, സെന്റർ ഫോർ കണ്‍സ്യൂമർ എഡ്യുക്കേഷൻ, രാഷ്ട്രീയ കിസാൻ മഹാസംഘ്, ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ്, പീഡിത അവകാശ സംരക്ഷണ സമിതി, മലനാട് കർഷക രക്ഷാസമിതി, വിഫാം എന്നീ സംഘടനകളാണ് സിപിഐയ്ക്കെതിരെ രംഗത്തു വന്നത്.
സിപിഐ മന്ത്രിമാരുടെ റവന്യൂ, കൃഷി, വനംവകുപ്പുകളാണ് കർഷകർക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഭൂപതിവ് നിയമഭേദഗതി സംബന്ധിച്ച് പരസ്യമായ സംവാദത്തിന് തയാറാണെന്ന റവന്യുമന്ത്രി കെ. രാജന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്. 23ന് തിരുവനന്തപുരം പ്രസ്ക്ലബിൽ രാവിലെ ഒന്‍പതു മുതൽ നടക്കുന്ന കർഷക ഉച്ചകോടിയിൽ പരസ്യസംവാദത്തിന് മന്ത്രിയെ ക്ഷണിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
2017 മുതൽ 2022 വരെ ഭൂപതിവ് നിയമത്തിൽ ഭൂമി ലഭിച്ച കർഷകരുടെ ഭൂമി മേലുള്ള നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ ചട്ടഭേദഗതി മതിയെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ നിലപാട്. ഒരു ദിവസം കൊണ്ട് റവന്യു സെക്രട്ടറിക്ക് ലളിതമായി ചെയ്യാവുന്ന പ്രക്രിയയായിരുന്നു.
ഇതാണ് ലക്ഷക്കണക്കിന് കർഷകരിൽനിന്ന് അന്യായമായി പണം ഈടാക്കാനുള്ള പദ്ധതിയാക്കാൻ, ഭൂപതിവ് നിയമഭേദഗതി തന്നെ വേണമെന്ന ജനവിരുദ്ധ നിലപാടിലേക്ക് ഇടതുസർക്കാർ നീങ്ങിയത്. മറ്റൊരു വഴിക്ക് വിദേശഫണ്ട് സ്വീകരിച്ച് പശ്ചിമഘട്ടത്തിൽ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണെന്ന് സംശയിക്കണമെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഡിജോ കാപ്പൻ, റസാഖ് ചൂരവേലി, സുജി മാസ്റ്റർ, പ്രഫ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ പങ്കെടുത്തു.