അലങ്കാര വിളക്കുകൾ മുതൽ കളിയുപകരണങ്ങൾ വരെ നശിച്ചു : ഭട്ട് റോഡ് ബീച്ചിനെ ആരു രക്ഷിക്കും?
1560571
Sunday, May 18, 2025 5:24 AM IST
കോഴിക്കോട്: നഗരത്തിൽ എത്തുന്നവരെ ഏറെ ആകർഷിച്ചിരുന്ന ഭട്ട് റോഡ് ബീച്ചും പാർക്കും കഴിഞ്ഞ ഒരു വർഷമായി ഇവിടെയെത്തുന്നവർക്ക് ഭീതിയാണ് സമ്മാനിക്കുന്നത്. പരിപാലനം ഇല്ലാതായതോടെ ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷമാകുമ്പോഴേക്കും ബീച്ചിലെ അലങ്കാര വിളക്കുകൾ മുതൽ കളിയുപകരണങ്ങൾ വരെ നശിച്ചുകഴിഞ്ഞു.
പലയിടത്തും അലങ്കാര വിളക്കുകൾ തൂണോടെ നിലംപൊത്തിയ സ്ഥിതിയാണ്. മറ്റുപലയിടത്തും പൊട്ടി തൂങ്ങിയ അലങ്കാരവിളക്കുകളും തകർന്നുകിടക്കുന്ന ഇന്റർലോക്കും അപകടങ്ങൾ വിളിച്ചു വരുത്തുകയാണ്. ചെറിയ മഴയിൽ പോലും നടപ്പാതയിൽ വിരിച്ച ഇന്റർലോക്കിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയും ആളുകൾ ഇതിൽ തട്ടിതടഞ്ഞു വീഴുന്ന അവസ്ഥയുമുണ്ട്. അലങ്കാരവിളക്കുകളെല്ലാം അണഞ്ഞതോടെ ഇരുട്ടിൽ മറയുകയാണ് പാർക്ക്.
കഴിഞ്ഞ വർഷംവരെ കുട്ടികൾക്കും ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു ഭട്ട് റോഡ് ബീച്ച്. എന്നാൽ ഈ വർഷത്തെ അവധിക്കാലം എത്തിയതോടെ സ്ഥിതി തകിടംമറിഞ്ഞു. ബീച്ചിലെ കളിയുപകരണങ്ങളെല്ലാം നശിച്ചു. സ്ലൈഡറുകളെല്ലാം തുരുമ്പെടുത്ത് ഉപയോഗശൂന്യമായി. പലതിന്റെയും കയറാനുള്ള സ്റ്റെപ്പുകൾ തുരുമ്പെടുത്ത് ഇളകിയും പൊട്ടിയുമാണുള്ളത്.
ഇതിൽ കുട്ടികൾ കയറാതിരിക്കാൻ കമ്പി ഉപയോഗിച്ച് ബന്ധിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റിയുടെ കണ്ണ് ഒന്ന് തെറ്റിയാൽ കുട്ടികൾ ഇതിൽ വലിഞ്ഞു കയറാനുള്ള ശ്രമമാണ്. ഇതിന്റെ പേരിൽ രക്ഷിതാക്കളും സെക്യൂരിറ്റി ജീവനക്കാരും തമ്മിലുള്ള തർക്കവും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
ഊഞ്ഞാലകളെല്ലാം അപ്രത്യക്ഷമായി കഴിഞ്ഞു. ഊഞ്ഞാലക്കമ്പിയിലെ അവശേഷിക്കുന്ന കയറിൽ തൂങ്ങുന്നതാണ് കുട്ടികളുടെ പുതിയ വിനോദം. മേരി ഗോ റൗണ്ടിന്റെ കസേരകളെല്ലാം നശിച്ചതോടെ വട്ടം മാത്രമാണ് അവശേഷിക്കുന്നത്. ഇതിൽ കുട്ടികൾ ഇരുന്നും കിടന്നും കറങ്ങുകയാണ്.
ഇതിലെ കസേരകൾ എല്ലാം അപ്രത്യക്ഷമായെങ്കിലും, കസേര ഘടിപ്പിച്ച ഭാഗത്തെ ഇരുമ്പു കാലുകൾ അപകട ഭീഷണിയായി തുടരുകയാണ്. കുട്ടികൾക്ക് ഓടികളിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് പാർക്കിൽ. പുൽമേടുകളിലെല്ലാം ഉണങ്ങി കുറ്റിച്ചെടികൾ മുളച്ചു പൊന്തി തുടങ്ങി. കൂടാതെ നീന്താനും കുളിക്കാനുമായി പാർക്കിൽ ഉണ്ടാക്കിയ കുളത്തിൽ ഇറങ്ങിയാൽ രോഗിയാകുമെന്ന കാര്യത്തിൽ തർക്കമില്ല.
കുളത്തിൽ പലയിടത്തും ഉപയോഗശൂന്യമായ കുപ്പികൾ വലിച്ചെറിഞ്ഞതും പായലുകൾ പൊന്തികിടക്കുന്നതും കാണാം. ഈ കുളത്തിൽ നിലവിൽ ബോട്ടിങ്ങും സോർബിനും നടക്കുന്നുണ്ട്. ബോട്ടിങ്ങിന് ഒരു കുട്ടിക്ക് 100 രൂപയും സോർബിന് ഒരാൾക്ക് 150 രൂപയുമാണ് ഈടാക്കുന്നത്.
പാർക്കിലെത്തുന്ന വലിയവർക്കായാലും ഇരിക്കാനൊരു ഇടമില്ലാത്ത സ്ഥിതിയാണ്. ബെഞ്ചുകൾ പലതും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. കോഴിക്കോട് ബീച്ച് കഴിഞ്ഞാൽ കൂടുതൽ ആളുകൾ എത്തുന്നത് ഭട്ട് റോഡ് ബീച്ചിലും പാർക്കിലുമാണ്. 2021 ജൂലൈയിലാണ് നവീകരിച്ച ഭട്ട് റോഡ് ബീച്ച് സന്ദർശകർക്കായി തുറന്നുനൽകിയത്. 2.15 കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് ബീച്ചിൽ നടത്തിയത്.