ദളിത് യുവതിയെ ബലാത്സംഗം ചെയ്ത യുവാവിന് 10 വര്‍ഷം കഠിന തടവും പിഴയും
1570733
Friday, June 27, 2025 5:29 AM IST
മഞ്ചേരി: ദളിത് യുവതിയെ യുവതിയെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത യുവാവിനെ മഞ്ചേരി എസ്സി-എസ്ടി സ്പെഷല്‍ കോടതി വിവിധ വകുപ്പുകളിലായി 10 വര്‍ഷം കഠിന തടവിനും 55,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. വേങ്ങര നെല്ലിപ്പറമ്പ് വെട്ടുതോട് മംഗലത്തൊടി ആസിഫലി (35)യെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട 19കാരിയെ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് പ്രതി പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു.
2022 ഏപ്രില്‍ 28ന് വേങ്ങര ഗാന്ധിദാസ്പടിയിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷ ഓടിച്ചെത്തിയ പ്രതി പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും കോട്ടക്കലിലെ ടൂറിസ്റ്റ് ഹോമിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെവച്ച് ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന പ്രതിയെ യുവതി തടഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി യുവതിയെ മുഖത്തടിക്കുകയും മര്‍ദിക്കുകയും ലോഡ്ജ് മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.
രാത്രി വീണ്ടും പ്രതി മുറിയിലെത്തിയപ്പോള്‍ യുവതി ബാത്റൂമില്‍ കയറി വാതിലടച്ചു. വീണ്ടും വാതിലടച്ച് പോയ പ്രതി പിറ്റേന്ന് രാവിലെ വീണ്ടും ലോഡ്ജ് മുറിയിലെത്തുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. മലപ്പുറം വനിതാ പോലീസ് എസ്ഐ സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം ഡിവൈഎസ്പിമാരായിരുന്ന പി.എം. പ്രദീപ്, പി. അബ്ദുല്‍ ബഷീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുൾ സത്താര്‍ 24 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 40 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. എസ്സിപിഒ കെ. സാജനായിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍.
ബലാത്സംഗം ചെയ്തതിന് ഏഴ് വര്‍ഷം കഠിന തടവ്, അര ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറ് മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. യുവതിയെ തട്ടിക്കൊണ്ട് പോയതിന് രണ്ടു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവും ശിക്ഷയുണ്ട്. ഇതിനു പുറമെ തടഞ്ഞുവച്ചതിനും കൈകൊണ്ടടിച്ചതിനും ആറു മാസം വീതം തടവ് അനുഭവിക്കണം. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.