പണ്ടുപണ്ട് പുണ്യബലന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്തിന്റെ പേരാകട്ടെ പുണ്യവതി എന്നും. യുദ്ധത്തില്‍ അജയ്യനായിരുന്നു അദ്ദേഹം. സ്വന്തം ശക്തിയാല്‍ എണ്‍പതിനായിരം നഗരങ്ങളാണത്രേ അദ്ദേഹം കീഴടക്കിയത്.
കീഴടക്കിയ രാജ്യങ്ങളും നഗരങ്ങളുമൊന്നും അദ്ദേഹം കൊള്ളയടിച്ചില്ല. എന്നു മാത്രമല്ല, എല്ലായിടത്തും ജനക്ഷേമം അദ്ദേഹം ഉറപ്പുവരുത്തുകയുംചെയ്തു. ജനങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി കോട്ടകളും കൊത്തളങ്ങളും പണിതു.
അവരുടെ ഉല്ലാസത്തിനുവേണ്ടി പാര്‍ക്കുകളും പൂന്തോപ്പുകളും രാജ്യത്തൊട്ടാകെ നിര്‍മിച്ചു. ജനങ്ങളുടെ സന്തോഷവും സംതൃപ്തിയുമായിരുന്നു പുണ്യബലന്റെ ലക്ഷ്യം. ഒരിക്കല്‍ രാജാവ് രഥയാത്ര ചെയ്യുമ്പോള്‍ ഒരു പാവപ്പെട്ട മനുഷ്യന് മരിക്കാറായി വഴിയില്ക്കിടക്കുന്നതു കണ്ടു.
രാജാവ് കാര്യം തിരക്കി. ആരും സഹായത്തിനില്ലാത്ത ഒരുവനായിരുന്നു അയാള്‍. അയാളെ ചികിത്സിക്കാന്‍ വൈദ്യന്മാരാരും മുന്നോട്ടുവന്നിരുന്നുമില്ല. രോഗിക്കു ചികിത്സ കിട്ടാതെ പോകുന്ന ഭരണം സല്‍ഭരണമല്ല; അങ്ങനെയുള്ള രാജ്യം ക്ഷേമരാജ്യവുമല്ല എന്ന് രാജാവ് സ്വയം പറഞ്ഞു.
അദ്ദേഹം ഉടനേ തന്നെ ഔഷധശാലകള്‍ നിര്‍മിക്കുവാനും ആശുപത്രികള്‍ സ്ഥാപിക്കാനും ആജ്ഞ നല്കി. രോഗികളെ ശുശ്രൂഷിക്കുവാന്‍ വൈദ്യന്മാരെയും നിയോഗിച്ചു. അന്ന് രാജാവ് ഒരു കല്പന പുറപ്പെടുവിച്ചു. ആ കല്പന ഇപ്രകാരമായിരുന്നു:
""ശുശ്രൂഷകരാണ് ഒന്നാമത്തെ മരുന്ന്. മരുന്നിനു രണ്ടാമത്തെ പ്രാധാന്യമേയുള്ളു. നല്ല ശുശ്രൂഷകന്മാര് ഉണ്ടാകണം. രോഗിക്കു മരുന്നാകുന്ന ശുശ്രൂഷകന്മാര് ഉണ്ടാകണം.
""ധര്മോപദേശംകൊണ്ട് രോഗിയുടെ ചൂട് കുറയ്ക്കണം. ചൂടുകൊണ്ടു തണുപ്പു കുറയ്ക്കണം. തണ്ണീരുകൊണ്ട് ദാഹം തീര്‍ക്കണം. ഇഷ്ടപ്പെട്ടതും മിതവുമായ ആഹാരംകൊണ്ട് ക്ഷീണം മാറ്റണം. സ്നേഹവാക്കുകള്‍കൊണ്ട് ദുഃഖം ലഘൂകരിക്കണം. കളിതമാശകള്കൊണ്ടു മനസിന്റെ മടുപ്പു മാറ്റണം. ഇതൊക്കെയാണ് ഒരു രോഗിക്കു മരുന്നിനേക്കാള്‍ വലുത്.
""ആയതിനാല്‍ വൈദ്യന്മാരേ, നിങ്ങള്‍ രോഗിയുടെ മനസിനെയും ശരീരത്തെയും ഒപ്പം ചികിത്സിക്കുക. രോഗിയെ മനസുകൊണ്ടും ശരീരംകൊണ്ടും ചികിത്സിക്കുക.
""വാക്ക് ഏറ്റവും നല്ല മരുന്നാണ്. രോഗിയോട് നല്ല വാക്കുകള്‍ പറയുക. എപ്പോഴും സന്തോഷമുള്ളവനാണ് നല്ല വൈദ്യന്.''
പുണ്യബലന്റെ കഥ തല്ക്കാലം ഇവിടെ നില്ക്കട്ടെ. അദ്ദേഹം തന്റെ കല്പനയില് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അല്പം ചിന്തിക്കാം. ശുശ്രൂഷകനാണ് ഒന്നാമത്തെ മരുന്ന്; മരുന്നിനു രണ്ടാമത്തെ പ്രാധാന്യമേ ഉള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിയല്ലേ ഈ നിരീക്ഷണം?
ഒരുപക്ഷേ, ചില മാരക രോഗങ്ങളുടെ കാര്യത്തില്‍ മരുന്നിനു മുന്‍തൂക്കം ഉണ്ട് എന്നതു ശരിതന്നെ. അതുപോലെ, ചില രോഗങ്ങളുടെ കാര്യത്തില്‍ മരുന്നില്ലാതെ രോഗം ഭേദമാവുകയുമില്ല. എന്നാല്‍, മരുന്നുപോലെ തന്നെ പ്രധാനപ്പെട്ടതല്ലേ നാം രോഗിയെ ശുശ്രൂഷിക്കുന്ന രീതിയും?
നമ്മുടെ പല രോഗങ്ങളും ശാരീരികം മാത്രമല്ലല്ലോ. അവയില്‍ പലതും നമ്മുടെ വൈകാരികജീവിതവുമായി ബന്ധപ്പെട്ടതാണെന്നല്ലേ ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എങ്കില്‍, രോഗിക്കു മരുന്നു കൊടുക്കുന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണു രോഗിയെ ശുശ്രൂഷിക്കുന്നവരുടെ മനോഭാവവും പെരുമാറ്റരീതിയും.
""വാക്ക് ഏറ്റവും നല്ല മരുന്നാണ്; രോഗിയോട് നല്ല വാക്കുകള്‍ പറയുക'' എന്ന പുണ്യബലന്റെ കല്പന ശ്രദ്ധിക്കുക. ഡോക്ടര്‍ രോഗിയെ താത്പര്യപൂര്‍വം പരിശോധിക്കുകയും രോഗിയോട് മധുരമായി സംസാരിക്കുകയും ചെയ്താല്‍ രോഗിയുടെ അസുഖവും അസ്വസ്ഥതയും അപ്പോള്‍ത്തന്നെ പകുതിയെങ്കിലും കുറയില്ലേ?
എന്നാല്‍, രോഗിയെ താത്പര്യപൂര്‍വം പരിശോധിക്കുന്നതും രോഗിയുമായി സംഭാഷണത്തിലേര്പ്പെടുന്നതുമൊക്കെ എന്തോ കുറവായിട്ടല്ലേ നമ്മുടെ ശുശ്രൂഷാരംഗത്തുള്ള പലരും കരുതുന്നത്? രോഗികളോട് സംസാരിക്കുന്ന അധികം ഡോക്ടര്‍മാരെ നാം കാണാറില്ല.
രോഗിയെ പരിശോധിച്ചതിനുശേഷം രോഗത്തെക്കുറിച്ച് ആ രോഗിയോടോ അല്ലെങ്കില്‍ അയാളുടെ ബന്ധുക്കളോടോ സംസാരിക്കാന്‍ നമ്മുടെ എത്ര ഡോക്ടര്‍മാര്‍ തയാറാകും? രോഗത്തിനുള്ള ചികിത്സ മരുന്നു മാത്രമാണെന്ന തെറ്റായ ധാരണയല്ലേ ഈ സ്ഥിതിവിശേഷത്തിനു കാരണം?
അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരെക്കുറിച്ച് അവിടത്തെ ജനങ്ങളുടെയിടയില്‍ നല്ല മതിപ്പാണ്. അതിന്റെ ഒരു പ്രധാന കാരണം അവര്‍ രോഗികളോട് ഏറ്റവും സൗഹാര്‍ദപൂര്‍വം പെരുമാറുന്നു എന്നുള്ളതാണ്.
രോഗികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുവാനും അവരുടെ സംശയങ്ങള്‍ തീര്ത്തുകൊടുക്കുവാനും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ തയാറാവുന്നത് അവരെക്കുറിച്ചുള്ള മതിപ്പു വര്‍ധിപ്പിക്കുവാന്‍ കാരണമായിട്ടുണെ്ടന്നുള്ളതില് സംശയമില്ല.
ഇനി പുണ്യബലന്റെ കഥയിലേക്കു മടങ്ങിവരട്ടെ. രോഗികളുടെ കഷ്ടപ്പാടില്‍ ദയ തോന്നിയ പുണ്യബലന്‍ അവരുടെ പരിപാലനത്തിനായി തനിക്കു സാധിക്കുന്നതു മുഴുവന്‍ ചെയ്തു. അവസാനം മറ്റൊരാള്‍ക്കു കാഴ്ച നല്കുവാന്വേണ്ടി തന്റെ രണ്ടു കണ്ണുകളും ദാനം ചെയ്യുവാന്‍ വരെ അദ്ദേഹം തയാറായി.
പുണ്യബലന്‍ ചെയ്തതുപോലെ നാം ചെയ്യണമെന്ന് ആരും നമ്മോട് ആവശ്യപ്പെടില്ല. അങ്ങനെ ആരും പ്രതീക്ഷിക്കുകയുമില്ല. എന്നാല്‍, രോഗികളോടും വേദനയനുഭവിക്കുന്നവരോടുമൊക്കെ കാരുണ്യപൂര്‍വം പെരുമാറണമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്യുവാന്‍ നമുക്കു ബാധ്യതയുണ്ട്.
ഇതേക്കുറിച്ച് സംശയമുണെ്ടങ്കില്‍ നാം ഒരു തീരാരോഗത്തിനടിപ്പെട്ടതായി വിഭാവനം ചെയ്തു നോക്കൂ. അപ്പോള്‍ അറിയാം നമ്മുടെ ചിന്താഗതിക്ക് എത്ര വേഗമാണ് മാറ്റം സംഭവിക്കുന്നതെന്ന്. രോഗികളോടും വേദനയനുഭവിക്കുന്നവരോടും കരുണ കാണിക്കുവാന്‍ നമുക്കൊരു രോഗമോ ദുഃഖമോ ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട.
അവരുടെ വേദന അറിയാനും അവരെ ആശ്വസിപ്പിക്കുവാനും എത്രയും വേഗം നമുക്കു തയാറാകാം. അങ്ങനെ നമ്മുടെ ജീവിതംവഴി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അല്പമെങ്കിലും ആശ്വാസവും സന്തോഷവും കൊണ്ടുവരാന്‍ നമുക്കു പരിശ്രമിക്കാം.