Friday, May 10, 2024 12:34 AM IST
സെബിൻ ജോസഫ്
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപിടിത്തം പഠിപ്പിച്ചാൽ ജീവിതകാലം മുഴുവൻ അദ്ദേഹത്തെ തീറ്റിപ്പോറ്റാം - ചൈനീസ് പഴമൊഴി.
തെരഞ്ഞെടുപ്പിലും അല്ലാതെയും രാജ്യത്തെ വിവിധ പാർട്ടികൾ സൗജന്യങ്ങൾ വാരിക്കോരി വാഗ്ദാനം ചെയ്യുന്നതിൽ പല കോണുകളിൽനിന്നും വിമർശനം ഉയർന്നിരിക്കുന്നു. സൗജന്യങ്ങൾ വാരിക്കോരി നൽകിയാൽ രാജ്യവും സംസ്ഥാനങ്ങളും വൻ സാന്പത്തികമാന്ദ്യത്തിലേക്കു നീങ്ങും.
അധികാരത്തിൽ എത്തിയാൽ നാരി ന്യായ് പദ്ധതിയിൽ പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകൾക്കു വർഷം ഒരു ലക്ഷം രൂപ നൽകുമെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും പ്രഖ്യാപിച്ചു. കോണ്ഗ്രസിന്റെ 2024ലെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ഈ പ്രഖ്യാപനം. കുടുംബം ദാരിദ്ര്യരേഖ കടക്കുന്നതു വരെയാണ് പണം നൽകുക.
തൊഴിലില്ലാത്ത ബിരുദധാരികളും ഡിപ്ലോമക്കാരുമായ യുവാക്കൾക്കും മാസം 8,000 രൂപ തൊഴിലില്ലാ വേതനം നൽകുമെന്നും രാഹുൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സൗജന്യങ്ങൾ രാജ്യത്തെ തകർക്കുമെന്ന ചർച്ച വീണ്ടും ചൂടുപിടിച്ചു.
സർക്കാർ - പൊതുമേഖലാ ജോലികളിൽ കരാർ നിയമനങ്ങൾ ഒഴിവാക്കും, പട്ടികജാതി - പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കും, കേന്ദ്രസർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് സംവരണം തുടങ്ങിയവയാണ് കോണ്ഗ്രസ് വാഗ്ദാനം. കോണ്ഗ്രസിന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കിയാൽ രാജ്യം സാന്പത്തികമായി തകരുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറയുന്നു.
എന്നാൽ, ഭക്ഷ്യസുരക്ഷാ പദ്ധതി അഞ്ചു വർഷത്തേക്കുകൂടി നടപ്പിലാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് നിർമല മറന്നു. 11.8 ലക്ഷം കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. എൻപിഎസ് പദ്ധതിയിൽനിന്നു പഴയ പെൻഷൻ പദ്ധതിയിലേക്കു തിരികെ പോകുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നു. കിസാൻ സമ്മാൻ നിധി വഴി കർഷകർക്ക് ആറായിരം രൂപ നൽകുന്ന പദ്ധതിയുടെ സാന്പത്തിക വിവരത്തെക്കുറിച്ചു കേന്ദ്രം ഒരു രേഖയും പുറത്തു വിട്ടിട്ടില്ല. ഇത്തരത്തിലുള്ള സൗജന്യങ്ങൾ വൻ സാന്പത്തിക ബാധ്യയാണ് സൃഷ്ടിക്കുന്നതെന്നു സാന്പത്തിക വിദഗ്ധർ പറയുന്നു.
സങ്കല്പ് കാലത്തിലേക്കുള്ള ദൂരം
അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ മികച്ച നിക്ഷേപത്തിലൂടെയും 2047 ൽ ഇന്ത്യയെ ഏറ്റവും വലിയ സാന്പത്തികശക്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നു മോദി പലപ്പോഴും പറയുന്നുണ്ട്. സൗജന്യങ്ങൾ നൽകി കടക്കെണിയിലായ അയൽവാസി ശ്രീലങ്കയെ ഉദാഹരിക്കുകയും ചെയ്തു.
അമൃതകാലത്തിൽനിന്നു സങ്കല്പ് കാലത്തിലേക്കുള്ള യാത്രയിൽ ബിജെപി തെരഞ്ഞെടുപ്പ് നേരിട്ട സംസ്ഥാനങ്ങളിൽ പോലും വൻ വാഗ്ദാനമാണ് നൽകിവരുന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളിയും സൗജന്യ ലാപ്ടോപ് നൽകിയും, പെണ്കുട്ടികൾക്കു സൈക്കിൾ നൽകിയും വോട്ട് നേടാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്.
സ്വന്തം റവന്യു വരുമാനത്തിൽനിന്നല്ല സംസ്ഥാനവും കേന്ദ്രവും സൗജന്യ വാഗ്ദാനങ്ങൾക്കുള്ള പണം കണ്ടെത്തുന്നത്. ഇതിനായി വായ്പയെടുക്കുന്ന നയമാണു സ്വീകരിച്ചുവരുന്നത്. പ്രളയ, കോവിഡ് കാലങ്ങളിൽ കിറ്റ് നൽകി രക്ഷകരായ കേരള സർക്കാർ വായ്പ എടുത്ത പണം കൊണ്ടാണ് ഇവയെല്ലാം ചെയ്തത്. കേന്ദ്രത്തിന്റെ സാന്പത്തികകമ്മി 5.8 ആയിരിക്കെ, സംസ്ഥാനങ്ങളുടെ കമ്മി മൂന്നിൽ താഴെ നിർത്തണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രം വായ്പാനിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശന്പളം വരെ വൈകി. റിസർവ് ബാങ്ക് ഓഫ് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം സംസ്ഥാനവും കേന്ദ്രവും സൗജന്യ വാഗ്ദാനങ്ങൾ നൽകുന്പോൾ സംസ്ഥാനത്തിനാണ് കൂടുതൽ ബാധ്യത വരുന്നതെന്നും വ്യക്തമാക്കുന്നു.
മിനിമം താങ്ങുവിലയില്ല
കർഷകർ ആവശ്യപ്പെടുന്നതുപോലെ 23 വിളകൾക്കും താങ്ങുവില (എംഎസ്പി) നടപ്പിലാക്കിയാൽ 15 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നു കേന്ദ്രം പറയുന്നു. ഇതു നൽകാതെ മറ്റു വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു. ഹരിയാന, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ എംഎസ്പി രാഷ്ട്രീയമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആളിക്കത്തുന്നത്. പഞ്ചാബിലും ഹരിയാനയിലും ബിജെപി സ്ഥാനാർഥികളുടെ പ്രചാരണവാഹനം കർഷകർ തടഞ്ഞു.
2024- 25 വർഷം കേന്ദ്രസർക്കാരിന്റെ മൊത്തമൂലധനച്ചെലവ് 11 ലക്ഷം കോടി രൂപയാണ്. എന്നാൽ, റേറ്റിംഗ് ഏജൻസിയായ ക്രിസിൽ റിസർച്ചിന്റെ കണ്ടെത്തലിൽ വിശാല എംഎസ്പി നയം 2022-2023ൽ നടപ്പിലാക്കിയാൽ ആറു ലക്ഷം കോടി രൂപയേ വേണ്ടിവരൂ എന്നു പറയുന്നു.
എംഎസ്പി നിരക്കിൽ വാങ്ങുന്ന വിളകൾ വിപണിയിൽ വിൽക്കുക വഴി സർക്കാരിന് 21,000 കോടി രൂപ മാത്രമേ ചെലവ് വരൂ എന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സംഭരിക്കുന്ന ധാന്യം ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കീഴിലാണ് വിതരണം ചെയ്യുന്നതെങ്കിൽ ചെലവ് വർധിക്കും.
പ്രൈസ് ഡെഫിഷൻസി പേയ്മെന്റ് (വിലക്കുറവിൽ പണം നൽകൽ- പിഡിപി) സംവിധാനം നടപ്പിലാക്കിയാൽ ചെലവ് കുറയ്ക്കാം. ഈ രീതിയിൽ എംഎസ്പിയും പിഡിപിയും കൂടി ബന്ധിപ്പിച്ചാൽ വിളകൾ സർക്കാർ നേരിട്ട് സംഭരിക്കുന്നത് ഒഴിവാക്കി കർഷകർക്കു വിപണിയിൽ എത്തിക്കാൻ സാധിക്കും.
എംഎസ്പിയെക്കാൾ ഉയർന്ന നിരക്കിലാണ് വിപണി വിലയെങ്കിൽ പിഡിപി നൽകേണ്ടിവരില്ല. കർഷകർ എംഎസ്പി ആവശ്യപ്പെടുന്ന 23 വിളകളിൽ 16 എണ്ണത്തിനും വിപണിവില കൂടുതലാണ്. ഏഴു വിളകൾക്കു മാത്രമാണ് എംഎസ്പി നൽകേണ്ടിവരുക; അതു ചില സാഹചര്യത്തിൽ മാത്രം.
23 വിളകൾക്കും എംഎസ്പി നൽകിയാൽ, അരിക്കും ഗോതന്പിനും പുറമേ കർഷകർ മറ്റു കൃഷികളിലേക്കു തിരിയും. ചെറുധാന്യങ്ങളെ നിലവിൽ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പോഷകമൂല്യം ഉയർന്ന ചെറുധാന്യങ്ങളുടെ കൃഷി വർധിപ്പിക്കാനായി, ഇവയ്ക്കും ഉയർന്ന എംഎസ്പി ആവശ്യമാണ്.
എംഎസ്പിയും പിഡിപിയും സംയുക്തമാക്കിയാൽ തട്ടിപ്പ് നടക്കുമെന്നാണ് മറ്റൊരു ആക്ഷേപം. താങ്ങുവിലയേക്കാൾ ഉയർന്ന് വിപണിവില നിൽക്കുന്പോൾ ബില്ലിൽ കൃത്രിമം കാട്ടി പണം തട്ടുമെന്നാണ് വാദം.
എന്നാൽ, ജിഎസ്ടി നടപ്പിലാക്കിയതുപോലെ ഫലപ്രദമായി ഇതും തടയാൻ സാധിക്കും. സൗജന്യ രാഷ്ട്രീയത്തിനു മുകളിൽ എംഎസ്പി രാഷ്ട്രീയം ആളിക്കത്തുന്പോൾ ഉത്തരേന്ത്യയിലെ കർഷകവോട്ടർമാരുടെ മനസ് എങ്ങോട്ട് തിരിയുമെന്നു കണ്ടറിയണം.