തൊഴിൽ സംരക്ഷിക്കണംമുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിർമിക്കുന്നതിന് കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയും അരപ്പറ്റ എസ്റ്റേറ്റ് നെടുന്പാല ഡിവിഷനിലെ 65.41 ഹെക്ടർ ഭൂമിയുമാണ് കണ്ടെത്തിയത്.
നല്ല നിലയിൽ പ്രവർത്തിക്കുന്നതാണ് നെടുന്പാല ഡിവിഷൻ. ആകെ ഭൂമിയിൽ പകുതിയോളം ഏറ്റെടുക്കുന്പോൾ തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ ഗണ്യമായി കുറയും. കൂടാതെ, പുനരധിവാസത്തിൽ എത്തിച്ചേരുന്ന തൊഴിലാളികൾക്കും തൊഴിൽ നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടാകും.
ഉത്പാദനം കുറഞ്ഞ സ്ഥലമോ പ്രവർത്തനമില്ലാത്ത സ്ഥലമോ വിവിധ ഭാഗങ്ങളിൽ കണ്ടെത്തി ഏറ്റെടുത്താൽ തൊഴിലാളികളുടെ ആശങ്കയ്ക്കു പരിഹാരമാകുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ദുരന്തബാധിത കുടുംബങ്ങളുടെ വായ്പകൾ ഇപ്പോഴും അതിജീവിതർക്ക് തീരാബാധ്യതയായി തുടരുകയാണ്. ചൂരൽമല-മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ബാങ്കുകൾ തയാറായിട്ടില്ല. ഏതാനും ബാങ്കുകൾ മാത്രമാണ് വായ്പകൾ എഴുതിത്തള്ളിയത്.
തുടർചികിത്സവിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള ആളുകൾ ഇപ്പോഴും പ്രയാസം അനുഭവിക്കുകയാണ്. കിടപ്പുരോഗികളും ശസ്ത്രക്രിയ ആവശ്യമുള്ളവരും അംഗഭംഗം സംഭവിച്ചവരും ഇപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുകയാണ്. ഇവർക്കു സന്പൂർണ തുടർചികിത്സ ഉറപ്പുവരുത്തണമെന്ന് ടി. സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനവും നൽകിക്കഴിഞ്ഞു.
എല്ലാം നഷ്ടപ്പെട്ടു വാടകവീടുകളിൽ കഴിയുന്ന ദുരന്തബാധിതർക്ക് തുടർചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. ഓർത്തോ, ന്യൂറോ, കാർഡിയോളജി, ഡെർമറ്റോളജി, പ്ലാസ്റ്റിക് സർജറി, ജനറൽ മെഡിസിൻ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ വിദഗ്ധ ചികിത്സ ആവശ്യമായവരെയും കിടപ്പുരോഗികളെയുമൊക്കെ സംബന്ധിച്ച് തുടർചികിത്സ ഗൗരവമുള്ള വിഷയമാണ്.
പല രോഗികളും തുടർചികിത്സയ്ക്കു വലിയ രീതിയിൽ കഷ്ടപ്പെടുന്ന സാഹചര്യം ഉൾക്കൊണ്ട് അപകടത്തിൽപ്പെട്ട് നേരത്തേ ചികിത്സിച്ചിരുന്ന അതേ ആശുപത്രിയിൽത്തന്നെ തുടർചികിത്സ ഉറപ്പുവരുത്തുന്നതിനും, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി, മറ്റു സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സിച്ചിരുന്ന ആളുകൾക്ക് സന്പൂർണ ചികിത്സ ലഭ്യമാക്കുന്നതിനോടൊപ്പം കാരുണ്യ പദ്ധതിയിലോ മറ്റു പദ്ധതികളിലോ ഉൾപ്പെടുത്തി ഇവരുടെ ചികിത്സ പൂർണമായും സൗജന്യമാക്കാൻ ആശുപത്രികൾക്കു നിർദേശം നൽകുന്നതിനുള്ള അടിയന്തര നടപടി സർക്കാർതലത്തിൽ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെടുന്നു.
(തുടരും)