കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണതഫലമായി അന്തരീക്ഷ താപനില മുൻ കാലങ്ങളിലേക്കാൾ ഉയർന്നപ്പോൾ കേരളത്തിലെ ഏലം ഉത്പാദനം ഗണ്യമായി കുറഞ്ഞു. പകൽ താപനിലയിലുണ്ടായ വർധന മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്. കുരുമുളക്, കൊക്കോ തുടങ്ങിയവയുടെ സ്ഥിതിയും വിഭിന്നമല്ല.
അസംഘടിതരായി തുടരുന്ന കർഷകർ വിളനഷ്ടവും വറുതിയും പ്രതിരോധിക്കാൻ കർഷകർക്ക് ഇന്നു നൽകുന്ന ഇൻഷ്വറൻസ് പരിരക്ഷ മതിയാകാതെ വരുന്നുണ്ട്. മറ്റു തൊഴിൽ മേഖലകൾക്കു തുല്യമായി കൃഷിയെ തൊഴിലായും കൃഷിഭൂമിയെ തൊഴിലിടമായും സർക്കാരുകൾ കണക്കാക്കാത്തത് കർഷകർ അസംഘടിതരായി തുടരുന്നതുകൊണ്ടാണ്. കൃഷിക്കാരുടെ സംഘടനകൾ സർക്കാർ തലത്തിൽ സമ്മർദം ചെലുത്തുന്ന ശക്തിയായി ഇനിയും പരിണമിച്ചിട്ടില്ല.
അന്താരാഷ്ട്ര സാഹചര്യങ്ങൾ കാർഷികമേഖലയെ ഏറ്റവും വേഗത്തിൽ നേരിട്ടു ബാധിക്കാറുണ്ട്. യുദ്ധഭീതിയും ഇന്ധന വിലവർധനയുമൊക്കെ കാർഷികമേഖലയെ ദോഷകരമായി ബാധിക്കുന്നു. സ്വന്തം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശമോ അധികാരമോ ഇല്ലാത്ത അപൂർവ സ്ഥിതിയാണു കാർഷികമേഖലയിലുള്ളത്. അവർക്ക് അവിടെ ശബ്ദമില്ല; അധികാരവുമില്ല. പലപ്പോഴും മറ്റു രാജ്യങ്ങളിലെ കാർഷികോത്പന്നങ്ങൾ ഇവിടത്തെ വിപണിയെ നിയന്ത്രിക്കുന്നുണ്ട്. എന്നാൽ, സമാനരീതിയിൽ നമ്മുടെ ഉത്പന്നങ്ങൾക്കു വിദേശവിപണി കണ്ടെത്തിക്കൊടുക്കാൻ സർക്കാരുകൾക്കു കഴിയുന്നില്ല.
കാർഷികവൃത്തികൊണ്ടു ജീവിക്കുന്നവർക്ക് സംസ്ഥാന സർക്കാർ കേരള കാർഷിക ക്ഷേമനിധി ആക്ട് രൂപീകരിച്ചിരിക്കുന്നത് അഭിനന്ദനാർഹമാണ്. അതുപോലെ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ കർഷകരിൽ കാലവിളംബം കൂടാതെ എത്തുന്നതിന് സർക്കാരിന്റെ ഗൗരവതരമായ ശ്രദ്ധ വേണം. സെപ്റ്റംബർ മാസം കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയതും സ്വാഗതാർഹം.
കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്കു തടയിടാൻ ഏറ്റവും ഫലപ്രദമായ മാർഗം മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനമാണെന്ന തിരിച്ചറിവിലേക്കെങ്കിലും കർഷകർ കടന്നുവരണം. വ്യക്തിപരമായ കൃഷിയിറക്കലിനു പകരമായി സംഘടിതകൃഷിയിൽ കർഷകർ ശ്രദ്ധയൂന്നണം. അസംഘടിതരായി തുടരുന്നതിനേക്കാൾ സംഘടിതരാകുന്നതാണ് ബലമെന്ന തിരിച്ചറിവ് സംഘടിത കൃഷിരീതി കർഷകർക്കു നൽകും. കർഷകർ സംഘടിതരായിത്തീരാനുള്ള ആദ്യപടിയും ഇതുതന്നെയാണ്.