ഉരുൾപൊട്ടൽ ദുരന്തം നടന്ന ഉടനെ ദുരന്തബാധിതർക്ക് അടിയന്തര ധനസഹായമായി സർക്കാർ പതിനായിരം രൂപ പ്രഖ്യാപിച്ചിരുന്നു. ആയിരത്തോളം പേർക്ക് ഇതിനോടകം പതിനായിരം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിൽ അർഹരായ പലരും തഴയപ്പെടുകയും അനർഹർ കടന്നുകൂടുകയും ചെയ്തതായി ആരോപണമുണ്ട്. അന്പതോളം കുടുംബങ്ങൾക്ക് ഇനിയും ധനസഹായം ലഭിക്കാനുണ്ട്. ധനസഹായ വിതരണം പഞ്ചായത്ത് നടപ്പാക്കണമെന്ന് റവന്യു വകുപ്പ് ആവശ്യപ്പെട്ടു. വിതരണം തുടങ്ങിവച്ച റവന്യു വകുപ്പു തന്നെ ഇത് പൂർത്തീകരിക്കണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെടുന്നത്.
എന്നാൽ, മുണ്ടക്കൈ-ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഉൾപ്പെട്ട 1,013 പേർക്ക് അടിയന്തര ധനസഹായമായ 10,000 രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേപ്പാടി പഞ്ചായത്തിൽ ഉരുൾ നേരിട്ടു ബാധിച്ച 10, 11, 12 വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും അടിയന്തര സഹായം നൽകുമെന്നായിരുന്നു ആദ്യം സർക്കാർ പ്രഖ്യാപിച്ചത്. ഇതിലാണ് 245 കുടുംബങ്ങൾ ഇപ്പോഴും സഹായം ലഭിക്കാനായി ഓഫീസുകൾ കയറിയിറങ്ങുന്നത്. നേരിട്ട് ദുരന്തം ബാധിച്ച 55 പേർക്ക് ഇനിയും ധനസഹായം വിതരണം ചെയ്യാനുണ്ടെന്നാണ് പരാതി. മേഖലയിൽ ഉൾപ്പെട്ട മൂന്ന് വാർഡുകളിൽ ശേഷിക്കുന്ന 245 കുടുംബങ്ങൾക്കും 10,000 രൂപ ധനസഹായം അനുവദിക്കണമെന്നു പഞ്ചായത്ത് ആവശ്യപ്പെട്ടു.
ദുരന്തത്തിൽ കാണാതായ 47 പേരുടെ കാര്യത്തിൽ തീരുമാനം അനിശ്ചിതമായി നീളുകയാണ്. ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച സഹായധനം ലഭിക്കുന്നതിന് മരണസർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ വ്യവസ്ഥ കാണാതായവരുടെ കുടുംബങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് തങ്ങൾക്കുകൂടി സഹായധനം ലഭ്യമാക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നാണ് ഇവരുടെ ആവശ്യം.
ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ ജിജീഷ്പുഞ്ചിരിമട്ടം സ്വദേശി ജിജീഷിന് ഉരുൾവെള്ളത്തിൽ നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെയും വീടും സ്ഥലവും മറ്റു സന്പാദ്യങ്ങളുമാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സ്റ്റീൽ മാനുഫാക്ചറിംഗ് യൂണിറ്റ് നടത്തിയ ജിജീഷ് തന്റെ യൂണിറ്റിലെ ഉപകരണങ്ങൾ മുഴുവൻ വീടിന് സമീപത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉരുൾവെള്ളത്തിൽ ഇതെല്ലാം നഷ്ടമായി.
ഏലം, കുരുമുളക്, കാപ്പി, കമുക് തുടങ്ങിയ കൃഷികളും പാടേ നശിച്ചു. ഇപ്പോൾ, മുണ്ടേരിയിലെ സർക്കാർ ക്വാർട്ടേഴ്സിലാണ് അമ്മയോടൊപ്പം താമസിക്കുന്നത്. ജ്യേഷ്ഠസഹോദരന് ഇടതുകൈയിലെ രണ്ട് വിരലുകൾ നഷ്ടപ്പെട്ടതോടെ ജോലിചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. സർക്കാർ സഹായമായ 300 രൂപ ഒരുമാസം ലഭിച്ചെങ്കിലും ഇനി എങ്ങിനെ മുന്നോട്ടുപോകുമെന്നറിയാതെ വിതുന്പുകയാണ് ജിജീഷ്.
ഇതിനിടെ, ക്വാർട്ടേഴ്സിലെ വൈദ്യുതിബന്ധം കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പുനഃസ്ഥാപിച്ചു. പുഞ്ചിരിമട്ടത്തെ തങ്ങളുടെ 50 സെന്റ് കൃഷിയിടം ഉരുൾവെള്ളം കൊണ്ടുപോയെങ്കിലും കൃഷിയിടത്തിന് നടുവിലൂടെ അധികൃതർ വഴിവെട്ടിയത് ഇനിയുള്ള തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജിജീഷ് പറഞ്ഞു. സമാനമായി പ്രയാസം അനുഭവിക്കുന്ന നിരവധിയാളുകളാണ് ദുരന്തബാധിതരിൽ ഏറെയും.
(തുടരും)