മത്സ്യ, മാംസ സ്റ്റാളുകളിൽ കച്ചവടം തീരെ കുറഞ്ഞു. ഉരുൾപൊട്ടലിനിരയായതിൽ ഒട്ടേറെ കൂലിവേലക്കാരുമുണ്ട്. ദുരിതബാധിത മേഖലകളിൽ കൃഷിപ്പണികൾ നിലച്ചു. തൊഴിലില്ലായ്മ രൂക്ഷമാണ്. മഴ തുടരുന്നതിനാൽ ചെറുകിട റബർ കർഷകർക്കാകട്ടെ ടാപ്പിംഗ് നടത്താനാവുന്നില്ല. തൊഴിലവസരം കുറഞ്ഞതോടെ ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥയും മോശമാണ്. ദിവസവേതനമായി സർക്കാർ പ്രഖ്യാപിച്ച 300 രൂപ ഒരു മാസം മാത്രമാണ് ലഭിച്ചത്. ആളുകളുടെ കൈയിൽ പണമുണ്ടെങ്കിലേ അങ്ങാടി ഉണരുകയുള്ളൂ. കാര്യങ്ങളൊക്കെ ശരിയാകണമെങ്കിൽ താമസംവിനാ സർക്കാർ സഹായമെത്തിക്കുകയാണ് വേണ്ടതെന്നും റെനി തോമസ് അഭിപ്രായപ്പെടുന്നു.
ദുരിതബാധിതരുടെ മനോനില പരീക്ഷിച്ച് ചുവപ്പുനാടസർക്കാർ തലത്തിൽ പുനരധിവാസ നടപടികൾ വൈകുന്നത് ദുരിതബാധിതരുടെ മനോനിലയെ സാരമായി ബാധിക്കുന്നുണ്ട്. സർക്കാർ അവസാനം കൈമലർത്തുമെന്ന മുൻവിധികളൊന്നും സത്യമാകരുതേയെന്ന പ്രാർഥനയോടെയാണ് ദുരിതബാധിതർ കഴിയുന്നത്. വയനാടിനൊപ്പം വിലങ്ങാടിനും കോടിക്കണക്കിനു രൂപയുടെ സഹായ വാഗ്ദാനം സ്വകാര്യ വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നുമായി സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുനരധിവാസം ഫലപ്രദമായി നടപ്പാക്കുന്നതിനു തടസമായി മാറിയിരിക്കുന്നത് സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയാണ്.
വിലങ്ങാട് ഉൾപ്പെടുന്ന വാണിമേൽ പഞ്ചായത്തിൽ നിലവിൽ പഞ്ചായത്ത് സെക്രട്ടറി ഇല്ലാത്ത വിഷയം ഗൗരവതരമാണെന്നു കീഴുദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ പരാതിപ്രളയത്തിനൊടുവിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു തിരുവനന്തപുരത്തുനിന്നു വിലങ്ങാട്ട് എത്തേണ്ടി വന്നു. വലിയൊരു പ്രകൃതിദുരന്തം നടന്ന സ്ഥലത്തെ വില്ലേജ് ഓഫീസിനു നാഥനില്ലാത്ത അവസ്ഥ സംഭവിക്കാൻ പാടില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നും മുഖ്യമന്ത്രിയുടെ പുനരധിവാസ നിധിയിൽനിന്നുമാണ് ദുരിതബാധിതർക്കു സഹായം നൽകേണ്ടത്.
ദുരന്ത നിവാരണ ഫണ്ടിൽനിന്നുള്ള തുക നൽകിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായമാണ് വൈകുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നു തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയെന്നും രണ്ടു ദിവസത്തിനുള്ളിൽ തുക ബന്ധപ്പെട്ടവർക്കു കൈമാറണമെന്നും ചീഫ് സെക്രട്ടറി കോഴിക്കോട്ടു നടത്തിയ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, ഉരുൾപൊട്ടൽ നടന്നു രണ്ടര മാസത്തിനു ശേഷം വീണ്ടും നഷ്ടങ്ങളുടെ കണക്ക് ശേഖരിക്കാനും അവ തരംതിരിക്കാനുമുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങളും ദുരിതബാധിതരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. തരംതിരിച്ച് നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമാകുന്നതിന് അനുസരിച്ചേ സർക്കാർ സഹായം ലഭ്യമാവുകയുള്ളൂവെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.
ഈ സാഹചര്യത്തിൽ കണക്ക് ശേഖരണത്തിന് ഇനിയും കാലതാമസമുണ്ടാകുമോയെന്ന ആശങ്കയും ദുരിതബാധിതർ പങ്കുവയ്ക്കുന്നുണ്ട്. വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം പാളിയെന്ന ആരോപണം ശക്തമായതിനിടെയാണ് ഈ വിഷയത്തിൽ സർക്കാർ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ ഇന്നലെ വീണ്ടും റവന്യുമന്ത്രി കെ. രാജൻ ആവർത്തിച്ചത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ 11 കുടുംബങ്ങൾക്ക് പൂർണമായും ഭൂമിയും വീടും നഷ്ടപ്പെട്ടുവെന്നാണ് സർക്കാരിന്റെ ഏറ്റവും ഒടുവിലെ കണക്ക്. 25 വീടുകൾ പൂർണമായും ഒന്പത് വീടുകൾ ഭാഗികമായും തകർന്നു. ഒന്പത് മറ്റ് കെട്ടിടങ്ങളും തകർന്നു. 1.24 ഹെക്ടർ പുരയിടം ഒലിച്ചുപോയി. 250 ഏക്കർ കൃഷിനാശമുണ്ടായി. 58.81 കോടി രൂപയുടെ വ്യക്തിഗത നഷ്ടവും 158 കോടി രൂപയുടെ പൊതുമുതൽ നഷ്ടവുമാണ് ഉണ്ടായത്.