ഗുരുവായൂർ ക്ഷേത്രത്തിൽ ചെമ്പൈയോടുള്ള ആദരസൂചകമായി എല്ലാ വർഷവും ഗുരുവായൂർ ഏകാദശിനാളിൽ സംഗീതോത്സവം സംഘടിപ്പിച്ചുവരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച സംഗീതകലാകാരന്മാർക്കാണ് ഈ പുരസ്കാരം.
ശിഷ്യസന്പത്ത്ജാതി-മത ചിന്തകൾക്കതീതമായി ശിഷ്യഗണത്തെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രസിദ്ധ സംഗീതജ്ഞരായ യേശുദാസ്, ജയവിജയന്മാർ, പി. ലീല എന്നിവരൊക്കെ ചെമ്പൈയുടെ ശിഷ്യഗണത്തിൽപ്പെട്ടവരാണ്.
കുടുംബപിന്മുറക്കാരുടെയും ശിഷ്യസന്പത്തിന്റെയും പിൻബലത്തിൽ പാലക്കാട്ടെ കോട്ടായി ചെന്പൈ ഗ്രാമത്തിൽ എല്ലാ വർഷവും സംഗീതോത്സവം നടത്തിവരാറുണ്ട്. ഗാനഗന്ധർവൻ യേശുദാസിന്റെ സംഗീതക്കച്ചേരിയാണ് മിക്കവാറും സംഗീതോത്സവത്തിലെ ഹൈലൈറ്റ്.
അന്നൊരിക്കൽ ദാസിന്റെ കച്ചേരി കേൾക്കണമെന്നു നാട്ടിലെല്ലാവർക്കും ആഗ്രഹമുണ്ടെന്നു ബന്ധുക്കളിലൊരാൾ ചെന്പൈയോടു പറഞ്ഞു. ചെന്പൈയുടെ ശിഷ്യനായ യേശുദാസ് സിനിമാഗാനങ്ങളിലൂടെ പ്രശസ്തനായ കാലഘട്ടമായിരുന്നു അത്. ഗുരുവിന്റെ ആവശ്യപ്രകാരം 1972ൽ യേശുദാസ് ആദ്യമായി കോട്ടായിയിലെ ചെന്പൈ ഗ്രാമത്തിലെത്തി. കച്ചേരി മാത്രമല്ല, സിനിമാഗാനങ്ങളും പാടിയാണ് യേശുദാസ് മടങ്ങിയത്. പിന്നീട് ഏറെക്കാലം എല്ലാ വർഷവും മുടക്കംകൂടാതെ യേശുദാസ് ചെന്പൈ ഗ്രാമത്തിലെത്തി സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതു തുടർന്നു.
ഇന്നും കർണാടക സംഗീത പ്രേമികളുടെ പ്രാർഥനാഭൂമികയായി തുടരുകയാണ് കോട്ടായി ചെന്പൈ ഗ്രാമം. പുതുതലമുറ സംഗീതജ്ഞർ ഇവിടേക്ക് ഒഴുകിയെത്തുന്നു, ചെന്പൈ ഭാഗവതരുടെ അനുഗ്രഹങ്ങൾതേടി.
ചെന്പൈ സംഗീതോത്സവ ഓർമകളിൽ...കോട്ടായി ചെമ്പൈ ഗ്രാമത്തിലെ സംഗീതോത്സവത്തിൽ പാടണമെന്ന് എന്റെ പ്രിയ ഗുരുനാഥൻ ദാസേട്ടനാണ് എന്നോട് ആദ്യമായി ആവശ്യപ്പെട്ടത്. അങ്ങനെ ആദ്യമായി രണ്ടായിരത്തിൽ അവിടെ പാടിത്തുടങ്ങി. ദാസേട്ടന്റെ കച്ചേരിക്കു തൊട്ടുമുൻപ് എന്നോടു കച്ചേരിചെയ്യാൻ ദാസേട്ടൻ പറയുക പതിവായിരുന്നു.
തുടർന്ന് കഴിഞ്ഞ 24 വർഷമായി മുടങ്ങാതെ അവിടെ പാടിവരുന്നു. അക്കാലത്തു ചെമ്പൈ സാമിയുടെ മകളും ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നോടു വലിയ സ്നേഹവും ആദരവും പ്രകടിപ്പിച്ചിരുന്നു. യേശുവിനെക്കുറിച്ചുള്ള ഒരു കീർത്തനം അവിടെ ആലപിക്കാൻ അവർ എന്നോടു പറയുമായിരുന്നു.
അവിടെ ആ മഹാഗുരുസന്നിധിയിൽ പാടുന്നത് ഒരു ദിവ്യാനുഭുതിയായിരുന്നു. മഹാഗുരുവിനെ നേരിട്ടുകാണാൻ കഴിഞ്ഞില്ലെങ്കിലും മഹത്തായ സംഗീതഗുരുപാരമ്പര്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതു മഹാഭാഗ്യമായി കാണുന്നു.
-ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ (പാടുംപാതിരി, യേശുദാസിന്റെ ശിഷ്യൻ)