ഡാരിലിന്റെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുകൂടിയാണ് ഉരുൾ പൊട്ടി മലവെള്ളം കുതിച്ചൊഴുകിയത്. വീടു നിന്നിരുന്ന സ്ഥലത്ത്, മലമുകളിൽനിന്ന് ഒലിച്ചെത്തിയ കൂറ്റൻ പാറക്കല്ലുകളാണിപ്പോഴുള്ളത്. വീട് പൂർണമായും ഒലിച്ചുപോയതിനു പുറമേ, വാഹനങ്ങൾ, വിലപിടിപ്പുള്ള രേഖകൾ, സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ ... ഒരായുസു മുഴുവൻ കഷ്ടപ്പെട്ടു സന്പാദിച്ചതു മുഴുവൻ ഒറ്റയടിക്കു നഷ്ടമായപ്പോൾ അവശേഷിച്ചത് ഉടുതുണി മാത്രം സന്പാദ്യമായുള്ള ഡാരിലും കുടുംബാംഗങ്ങളും മാത്രം. ഡാരിലും കുടുംബവും താത്കാലികമായി താമസിക്കുന്ന വീടിന്റെ വാടക സർക്കാർ ഉടമസ്ഥനു നൽകിയിട്ടില്ല. ഇന്നലെയും ഡാരിൽ വീട്ടുടമയെ വിളിച്ചപ്പോൾ കിട്ടിയ മറുപടി, അക്കൗണ്ടിൽ സർക്കാർ പണം നിക്ഷേപിച്ചിട്ടില്ലെന്നാണ്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്നാണ് ദുരിതബാധിതരുടെ ചോദ്യം.
ടാപ്പിംഗ് തൊഴിലാളിയായ വിലങ്ങാട് കൂലിപ്പറന്പിൽ ഫ്രാൻസിസ് ഒരു മാസത്തെ വീട്ടുവാടക കൈയിൽനിന്നെടുത്തു നൽകി. മഴക്കാലമായതിനാൽ തൊഴിലില്ല. അരി എങ്ങനെ വാങ്ങുമെന്നോർത്തു തല പുകയ്ക്കുന്ന ഫ്രാൻസിസ് ഒടുവിൽ വാടകവീട് ഉപേക്ഷിച്ച് അപകടാവസ്ഥയിലുള്ള പഴയ വീട്ടിൽ താമസമാരംഭിച്ചു.
ഉരുൾ പൊട്ടി ഫ്രാൻസിസിന്റെ വീടിനു ചുറ്റുമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വീടിന് കേടുപാടുകൾ സംഭവിച്ചു. കൃഷിസ്ഥലം ഒഴുകിപ്പോയി. വീട് നിൽക്കുന്ന സ്ഥലം താമസത്തിനു യോഗ്യമല്ലെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത്, റവന്യു, ജിയോളജി ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു.
വാക്കാലുള്ള അറിയിപ്പില്ലാതെ ഇതുസംബന്ധിച്ച് ആധികാരികമായ ഒരു രേഖയും അധികൃതർ നൽകാത്തതിനാൽ ദുരിതബാധിത കുടുംബമാണെന്നു സമർഥിക്കാൻ യാതൊരു മാർഗവുമില്ല. ബാങ്കുകളിൽ വായ്പാ ബാധ്യതയുണ്ട്. അതിന് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുമില്ല. എന്തൊക്കെയോ കളികൾ നടക്കുന്നുണ്ട്. അതാണ് സർക്കാർ സഹായം വൈകുന്നതെന്ന് ഫ്രാൻസിസിന്റെ ഭാര്യ ജിൻസി പറയുന്നു.
(തുടരും)