പക്ഷേ, ഈയിടെ അദ്ദേഹം നടത്തിയ പ്രസ്താവന മുനമ്പംകാരിലും അവരോട് ഐക്യദാർഢ്യം പുലർത്തുന്നവരിലും വലിയ ആശങ്കയാണ് ഉളവാക്കിയിട്ടുള്ളത്. മുനമ്പം നിവാസികൾക്ക് ഭൂമിക്ക് അർഹതയുണ്ടത്രേ! കേട്ടാൽ സുന്ദരം എന്നു തോന്നുമെങ്കിലും, ആ പദപ്രയോഗത്തിൽ ചതിയുടെ ധ്വനിയുണ്ട് എന്ന് മുനമ്പംകാർക്കു നന്നായറിയാം.
കുറെ നാളുകളായി നിക്ഷിപ്ത താത്പര്യക്കാരായ പലരിൽനിന്നും മൂന്നു സെന്റിന്റെയും അഞ്ചു സെന്റിന്റെയും വാഗ്ദാനകഥകൾ കേട്ടു തഴമ്പിച്ച കാതുകൾക്ക് മന്ത്രിയുടെ പ്രസ്താവനയും സമാന അർഥത്തിലല്ലാതെ മനസിലാക്കാനാവില്ല. പാട്ടത്തിന് എടുത്തോളൂ എന്നാണ് വഖഫ് ബോർഡുകാർ ഇപ്പോൾ മുനമ്പംകാരോട് പറയുന്നത് എന്നും മന്ത്രി അറിഞ്ഞിട്ടുണ്ടാകാതിരിക്കില്ല.
മുനമ്പം ബീച്ചുകാരെ നിരക്ഷരരും അസംഘടിതരുമായി കാണുന്നത് വിഡ്ഢിത്തമാണ്, മന്ത്രി. കരമടയ്ക്കാനുള്ള തങ്ങളുടെ അവകാശം നിരന്തര പരിശ്രമത്തിലൂടെ അവർ ഇതിനകം പുനഃസ്ഥാപിച്ചെടുത്തിട്ടുണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ. ഈയിടെ എൻഐഎയുടെ അന്വേഷണ പരിധിയിലേക്ക് എത്തിയിരിക്കുന്ന വഖഫ് സംരക്ഷണ സമിതി എന്ന ഒളിയുദ്ധക്കാർ കൊടുത്ത കേസ് മാത്രമാണ് ഇപ്പോൾ പ്രതിബന്ധം എന്നും അങ്ങേക്കറിയാം. കുടികിടപ്പു ഭൂമിയിൽ കുടികിടപ്പുകാർക്ക് ഏതാനും സെന്റിന്റെ അർഹതയുണ്ട് എന്നു പറയുംപോലുള്ള നിരുത്തരവാദമായ ഒരു പ്രസ്താവന മന്ത്രിയുടേതായി വരരുതായിരുന്നു.
സ്വന്തം ഭൂമിയിൽ ഉടമസ്ഥർക്കുള്ളത് അവകാശമാണ്, അർഹതയല്ല. അർഹത നിശ്ചയിക്കുന്നത് ബാഹ്യശക്തികളല്ലേ? മുനമ്പംകാർ കുടികിടപ്പുകാരല്ല, കടന്നുകയറ്റക്കാരുമല്ല; അവകാശികളാണ് - ഏതാണ്ടു മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പ് പണം കൊടുത്ത് ആധാരത്തോടെ വസ്തു വാങ്ങി കരമടച്ച് അവിടെ ജീവിക്കുന്നവർ.
മുനമ്പം നിവാസികൾക്ക് ഭൂമിയുടെ മേൽ സമ്പൂർണ അവകാശമുണ്ട് എന്ന് പറയുന്ന നിമിഷമേ ന്യൂനപക്ഷ വകുപ്പു മന്ത്രി അബ്ദുറഹ്്മാന്റെ സത്യസന്ധതയും ആത്മാർഥതയും നിഷ്പക്ഷതയും കേരളജനതയ്ക്കു ബോധ്യമാകൂ.
ചെറായി-മുനമ്പങ്ങൾ പലതുണ്ടത്രേ!മതേതര ഇന്ത്യയിലെ പൗരന്മാർക്കു മേൽ വഖഫ് നിയമം അടിച്ചേല്പിക്കുന്ന മഹാദുരന്തങ്ങളുടെ ഒരു ദ്വീപനുഭവമാണ് മുനമ്പത്തേത്. ഇനി ഇത്തരം ഇരുപത്തിരണ്ടു സ്ഥലങ്ങൾകൂടി കേരളത്തിലുണ്ടത്രേ. കോഴിക്കോട് നടക്കാവിലുള്ള സർക്കാർ ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും എന്തെല്ലാം പുറത്തുവരാനിരിക്കുന്നു!
കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്്ടിനെക്കുറിച്ച് മനസിലാക്കിയതിന്റെ മരവിപ്പിൽനിന്ന് ഇതുവരെയും വിമുക്തരായിട്ടില്ലാത്ത ശരാശരി മലയാളികളെല്ലാം കമ്യൂണിസ്റ്റു സർക്കാരിന്റെ നിശബ്ദതയും രഹസ്യനീക്കങ്ങളും കണ്ട് അന്തംവിട്ടു നില്ക്കുകയാണ്.
ഗാലറിയിലിരുന്ന് കളികാണുന്ന പിണറായി സർക്കാർമുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവൽപ്രശ്നത്തിൽ കേരള സർക്കാർ ഇപ്പോൾ കാണിക്കുന്ന നിസംഗതയും ലാഘവബുദ്ധിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുനമ്പംകാർ പാവപ്പെട്ടവരും അസംഘടിതരുമാണ് എന്ന ചിന്തയാകാം സർക്കാരിന്റെ അനങ്ങാപ്പാറ നയത്തിനു പിൻബലമേകുന്നത്.
പക്ഷേ, മുനമ്പത്തെ ജനത്തിനു പിന്നിൽ നീതിബോധവും മതേതരത്വബോധവുമുള്ള കേരളം മുഴുവനും അണിനിരന്നിരിക്കുന്നു എന്നതാണ് വസ്തുത. ഇതു കാണാതിരിക്കാൻ മാത്രം അന്ധത ബാധിച്ച ഒന്നാണോ പിണറായി സർക്കാർ? ജനത്തിന്റെ ഇച്ഛാശക്തിക്കു മുമ്പിൽ ഒരു സർക്കാർ- അതും തൊഴിലാളിവർഗ പാർട്ടി നയിക്കുന്ന ഒരു സർക്കാർ-എത്ര നാൾ കണ്ണടച്ചിരിക്കും?
ന്യൂനപക്ഷ വകുപ്പിലെ ഏകപക്ഷീയതസർക്കാരിലെ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാണ് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കപ്പെടുന്നത്. അതിനാൽതന്നെ വഖഫ് ബോർഡിന്റെ മുനമ്പം അധിനിവേശങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഈ വകുപ്പാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ് തുടങ്ങിയ 2011 മുതൽ ഇന്നുവരെ ന്യൂനപക്ഷം എന്നാൽ മുസ്ലിം സമുദായം മാത്രം എന്നതാണ് മാറി മാറി വന്ന കേരള സർക്കാരുകളുടെ നിലപാട് എന്നു കാണാൻ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ മന്ത്രിമാരുടെ ലിസ്റ്റെടുത്തു നോക്കിയാൽ മതി.
ഏതാണ്ട് ഒന്നര വർഷം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തു എന്നതൊഴിച്ചാൽ എപ്പോഴും ഈ വകുപ്പ് മുസ്ലിം മന്ത്രിമാരുടെ കൈയിലായിരുന്നു. അതുകൊണ്ടുതന്നെ ഈ വകുപ്പിലാണ് മറ്റു ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ അനീതികൾക്ക് ഇരകളായിട്ടുള്ളതും.
സ്കോളർഷിപ്പുകളിലും വിവിധ ക്ഷേമപദ്ധതികളിലും 80:20 അനുപാതം, ഏകപക്ഷീയമായ ഫണ്ടു വിതരണം, പിഎസ്സി വഴിയുള്ള നിയമനങ്ങൾ നടത്താതെ പ്രധാനമായും ഒരു വിഭാഗക്കാർക്കു മാത്രമായി ഡെപ്യൂട്ടേഷനിലും കരാർ വ്യവസ്ഥയിലുമുള്ള നിയമനങ്ങൾ, കോച്ചിംഗ് സെന്ററുകളും മറ്റു പരിശീലന കേന്ദ്രങ്ങളും ഒരു വിഭാഗക്കാർക്കു മാത്രമായി അനുവദിക്കൽ, മദ്രസാധ്യാപകർക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഇങ്ങനെ നിരവധി വിവേചനങ്ങളാണ് ന്യൂനപക്ഷവകുപ്പിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്ത കെ.ടി. ജലീലിനു കീഴിൽ ഈ അനീതികൾ ശതഗുണീഭവിച്ചു.
ന്യൂനപക്ഷ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും മുസ്ലിം വിഭാഗത്തെ മാത്രമായി അറിയിക്കാൻ അദ്ദേഹം മഹൽ സോഫ്ട് സംവിധാനം കൊണ്ടുവന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്്ട് 2017ൽ ഭേദഗതി ചെയ്ത്, വേണമെങ്കിൽ ഒരു വിഭാഗത്തിൽനിന്നുള്ളവർ മാത്രം അംഗങ്ങളായി ന്യൂനപക്ഷ കമ്മീഷൻ രൂപവത്കരിക്കാവുന്ന സ്ഥിതിയിൽ കൊണ്ടെത്തിച്ചു. മദ്രസകൾക്കും അധ്യാപകർക്കുമുള്ള ആനുകൂല്യങ്ങൾ പലമടങ്ങു വർധിപ്പിക്കുകയും ഇതര ന്യൂനപക്ഷങ്ങൾ അപേക്ഷിക്കാൻ സാധ്യതയില്ലാത്ത കൂടുതൽ പദ്ധതികൾ ആരംഭിക്കുകയും ചെയ്തു.