മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശന നടപടികള്‍ എത്രമാത്രം മുന്നോട്ടു പോയി? ആദ്യകാലം മുതല്‍ ഭാരത സന്ദര്‍ശനത്തിനായി പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2020ല്‍ പ്ലാന്‍ ചെയ്ത ഓഷ്യാനിയാ യാത്ര കോവിഡ് മൂലം മാറ്റിവച്ചിരുന്നു. ഈ യാത്രയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയത്. പ്ലാനിട്ട പല യാത്രകളും ഇനിയും നടക്കാനുണ്ട്. ഭാരത സന്ദര്‍ശനം എന്ന പാപ്പായുടെ ആഗ്രഹം താമസംവിനാ സാക്ഷാത്കരിക്കുമെന്നാണു കരുതുന്നത്.
അങ്ങയുടെ സ്ഥാനലബ്ധിയില്‍ കേരള സഭയ്ക്കും ഭാരതസഭയ്ക്കുമുള്ള നേട്ടം? ഭാരത സഭയ്ക്കും കേരള സഭയ്ക്കും നേട്ടം എന്നതിനേക്കാള്‍ അത് നല്കുന്ന മനോഹരമായ ഒരു സന്ദേശം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ലോകസമാധാനത്തിനും മതസൗഹാര്‍ദത്തിനും ഐക്യത്തിനുംവേണ്ടി തീവ്രമായി ആഗ്രഹിക്കുന്ന ഒരു പിതാവാണ് സഭയ്ക്കുള്ളത്. ഈ മൂല്യങ്ങളെല്ലാം നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന സംസ്കാരമാണ് കേരളത്തിലെ സമൂഹത്തിന്റേത്. ഒരു ഭാരതീയന് പ്രത്യേകമായ ഒരു അംഗീകാരം ലഭിക്കുമ്പോള്‍ കൂടുതല്‍ ഐക്യവും സമാധാനവും സൗഹൃദവും ഉറപ്പിച്ചു വളരാനുള്ള വലിയൊരു ആഹ്വാനമായി കാണുന്നു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലുമായുള്ള ബന്ധം ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു?
ജീവിക്കുക എന്നത് സഭയാണ് എന്നു പ്രഖ്യാപിച്ച അഭിവന്ദ്യ പവ്വത്തില്‍ പിതാവാണ് എന്നെ സെമിനാരിയിലേക്കു സ്വീകരിച്ചതും തിരുപ്പട്ടം നല്കിയതും, തുടര്‍ന്ന് വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തിലേക്ക് അയച്ചതും. റോമില്‍വച്ച് നേരില്‍ കണ്ട പവ്വത്തില്‍ പിതാവിനോട് ഞാന്‍ നന്ദി പറഞ്ഞപ്പോള്‍ “നന്ദി ഹൃദയത്തില്‍ ഉണ്ടെങ്കില്‍ ചങ്ങനാശേരി അതിരൂപതയെയും തിരുസഭയെയും സ്നേഹിച്ചുകൊണ്ട് പ്രകടിപ്പിക്കുക” എന്നാണ് അദ്ദേഹം പറഞ്ഞത്. വന്ദ്യപിതാവിനെ ഞാന്‍ എല്ലാ ആദരവോടുംകൂടി സ്മരിക്കുന്നു. പിതാവിന്റെ പ്രാര്‍ഥന എനിക്കെന്നും ലഭിക്കുമെന്നും വിശ്വസിക്കുന്നു.
ചെറിയ പ്രായത്തില്‍ ലഭിച്ച വലിയ ഉത്തരവാദിത്വത്തെ എങ്ങനെ കാണുന്നു? ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ തന്നെയാണ് എന്റെ പ്രതീക്ഷയും ആശ്വാസവും. പത്രോസിന്റെ പിന്‍ഗാമിക്കടുത്ത ശുശ്രൂഷയെക്കുറിച്ച് പാപ്പാ വിശേഷിപ്പിക്കുന്നത് “ഞാനൊരു പാപിയാണ്” എന്നാണ്. എനിക്കും അതുതന്നെയേ പറയാനുള്ളൂ. ഞാൻ ഏറെ കുറവുകളുള്ള ഒരു പാപിയാണ്. അതുപോലെതന്നെ സാധാരണ കഴിവുകള്‍ മാത്രമുള്ള ഒരു വ്യക്തിയുമാണ്. ദൈവത്തിന്റെ കൃപയിലാണ് അപ്രതീക്ഷിതവും പ്രധാനപ്പെട്ടതുമായ ഉത്തരവാദിത്വങ്ങള്‍ വന്നുഭവിച്ചത്. അത് എനിക്കു തനിയെ ചെയ്യാവുന്നതല്ല, അതുകൊണ്ടുതന്നെ എല്ലാവരുടെയും പ്രാര്‍ഥനയും സഹായവും വളരെ പ്രധാനപ്പെട്ടതാണ്.
മാർപാപ്പമാരുടെ യാത്രകള്‍ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമികളുടെ തീര്‍ഥാടനമാണ്. അതിൽ വിവിധ മേഖലകളില്‍പ്പെട്ടവരുടെ അധ്വാനത്തെ കോര്‍ത്തിണക്കുക എന്നതാണ് എന്റെ ജോലി. ഈ വലിയ ഉത്തരവാദിത്വങ്ങള്‍ സഫലീകരിക്കാന്‍ ദൈവാനുഗ്രഹം പ്രധാനപ്പെട്ടതാണ്.
മെത്രാഭിഷേകം സംബന്ധിച്ച്? ഈ മാസം 24ന് ചങ്ങനാശേരിയിലെത്തും. മാതൃരൂപതയായ ചങ്ങനാശേരിയില്വച്ച് നവംബർ 24ന് മെത്രാഭിഷേകം നടത്താനാണ് ആഗ്രഹം. അതു സംബന്ധിച്ച ഒരുക്കങ്ങൾ നടന്നുവരികയാണ്. ഉച്ചകഴിഞ്ഞ രണ്ടിന് മെത്രാപ്പോലിത്തൻ പള്ളിയിലായിരിക്കും മെത്രാഭിഷേകം.
സഭാതനയർക്കു നൽകാനുള്ള സന്ദേശമെന്താണ്?സുവിശേഷത്തിന്റെ അന്തഃസത്തയിലേക്ക് നാം മടങ്ങണം. പാപ്പായുടെ ആഹ്വാനത്തിന് ചെവികൊടുക്കണം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബെല്‍ജിയം സന്ദര്‍ശിച്ച വേളയില്‍ കത്തോലിക്കാ സഭ; പ്രത്യേകിച്ച്, യൂറോപ്പിലെ സഭ, നേരിടുന്ന മുഖ്യ വെല്ലുവിളികളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് “വിശ്വാസത്തിന്റെ പ്രതിസന്ധി” എന്നാണ്. അതായത്, ദൈവചിന്തയും ധാര്‍മികബോധവും ഒഴിവാക്കിക്കൊണ്ടുള്ള ഒരു മനുഷ്യപുരോഗതി ആധുനിക മനുഷ്യന് സ്വപ്നം കാണുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായി പാപ്പാ നിര്‍ദേശിച്ചത് സുവിശേഷത്തിന്റെ അന്തഃസത്തയിലേക്ക് നാം മടങ്ങണം എന്നതാണ്. ഈശോ മുന്നോട്ടുവച്ച സദ്വാര്ത്ത അതിന്റെ യഥാര്‍ഥ സൗന്ദര്യത്തോടെ നാം പ്രഘോഷിക്കണം.
യഥാര്‍ഥ ക്രിസ്തുവിശ്വാസികള്‍ ഒരു ന്യൂനപക്ഷമായി മാറിയേക്കാം. എന്നാല്‍, സുവിശേഷസാക്ഷ്യം നല്കുന്ന ഒരു സമൂഹമായിരിക്കണം. ഇതിന് പതിവ് അജപാലനരീതികളില്നിന്നും വിശ്വാസം കൈമാറുന്ന ശൈലിയില്‍നിന്നും ചിലപ്പോള്‍ ഒരു പരിവര്‍ത്തനം ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും വെല്ലുവിളികളാണ് സഭയെ കൂടുതല്‍ കരുത്തുറ്റവളാക്കുന്നത്.
പ്രശ്നങ്ങളുടെ നടുവിലാണ് സഭയുടെ അനന്യത കൂടുതല്‍ പ്രകാശിതമാകുന്നത്. സമകാലീന പ്രശ്നങ്ങള്‍ക്കുള്ള സഭയുടെ ഉത്തരം, ലോകത്തിന്റെ ചിന്താധാര അനുസരിച്ചല്ലല്ലോ; വിശ്വാസത്തിന്റെ കാഴ്ചപ്പാടിലാണ്. സഭ ആധുനിക മനുഷ്യനുമായി നിരന്തരം ക്രിയാത്മകമായി സംവദിക്കണം. മനുഷ്യരില്‍ ദൈവത്തെ കണ്ട് അവരെ, പ്രത്യേകിച്ച് ദുര്‍ബലരെയും വാര്ധക്യാവസ്ഥയില് ഉള്ളവരെയും പാവപ്പെട്ടവരെയും ഉദാരമായി സഹായിക്കാത്ത വിശ്വാസജീവിതം പൊള്ളയാണ്.