ആദ്യ രണ്ട് മുഖ്യമന്ത്രിസ്ഥാനമോഹികളായ ബി.എസ്. ഹൂഡയും കുമാരി സെൽജയും, ആവശ്യമുള്ള മേഖലകളിലെല്ലാം പ്രചാരണം ശക്തിപ്പെടുത്തുന്നതിന് ആളുകളെ നിയോഗിക്കണമായിരുന്നു. കോൺഗ്രസ് നേതാക്കൾക്കുള്ളിലെ അഭിപ്രായഭിന്നതകൾ പാർട്ടി പ്രചാരണത്തെ ബാധിച്ചുവെന്നത് വ്യക്തമാണ്. ഫലപ്രഖ്യാപനത്തിന് ശേഷം ചേർന്ന കോൺഗ്രസ് നേതാക്കളുടെ അവലോകന യോഗം ഹരിയാനയിൽ പാർട്ടി നേരിട്ട തിരിച്ചടി ചർച്ച ചെയ്യുകയും പാർട്ടി സ്ഥാനാർഥികളുമായും നേതാക്കളുമായും സംസാരിക്കുന്നതിന് ഒരു വസ്തുതാന്വേഷണ സമിതിയെ നിയമിക്കാൻ തീരുമാനിക്കുകയും ചെയ്തു.
കോൺഗ്രസിലെ വിഭാഗീയത പാർട്ടിയിലെ ചേരിപ്പോരും തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണവും സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അജയ് മാക്കൻ പറഞ്ഞത് “തെരഞ്ഞെടുപ്പു കമ്മീഷൻ മുതൽ ആഭ്യന്തര ഭിന്നതകൾ വരെ വിവിധ കാരണങ്ങളുണ്ട്, ഞങ്ങൾ അതെല്ലാം ചർച്ചചെയ്തു, ഭാവിയിലും അത് ചെയ്യും. ഒരു വലിയ അസ്വസ്ഥത.... ഒരു മണിക്കൂറിനുള്ളിൽ നമുക്ക് എല്ലാം ചർച്ച ചെയ്യാൻ കഴിയില്ല” എന്നാണ്. സംസ്ഥാന നേതാക്കൾക്കിടയിലെ വിഭാഗീയത പാർട്ടിയെ പരാജയപ്പെടുത്തുന്നതിലേക്കെത്തിയതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചില നേതാക്കൾ പാർട്ടി താത്പര്യത്തേക്കാൾ സ്വന്തം താത്പര്യമാണ് ഉയർത്തിയതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പാർട്ടി വിഷയം ചർച്ച ചെയ്യുകയും ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. പ്രത്യക്ഷത്തിൽ, ഈ തിരിച്ചടിയിൽ പാർട്ടി മുഴുവനായും അസ്വസ്ഥമാണ്, ഈ പ്രധാന പ്രശ്നം നേരിടാൻ പരിഹാര നടപടികൾ അനിവാര്യമാണ്.
ചുരുക്കത്തിൽ, വോട്ടെടുപ്പു ഫലം കോൺഗ്രസിന് ഉണരാനുള്ള വിളിയായി വന്നിരിക്കുന്നു. പ്രശ്നം ഹരിയാന മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് വസ്തുത. പാർട്ടി സംഘടന കെട്ടിപ്പടുക്കാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. പ്രത്യേകിച്ച് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ സംഘടന. പാർട്ടിക്ക് എല്ലാ തലത്തിലും യൂണിറ്റുകൾ ഉണ്ടായിരുന്നു. ഗ്രാമത്തിൽനിന്നു മുകളിൽ വരെ. ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയായതിനാൽ എല്ലാ തലത്തിലും അതിന് അനുഭാവികളുമുണ്ട്.
എന്നാൽ, പാർട്ടി സംഘടിപ്പിക്കുന്നതിൽ എല്ലാ തലത്തിലും അധിക പരിശ്രമവും പ്രത്യേക ഡിപ്പാർട്ട്മെന്റൽ സജ്ജീകരണവും ആവശ്യമാണ്. കാരണം, പല മേഖലകളിലും വിവിധ കാരണങ്ങളാൽ അത്തരം സംഘടനാ സംവിധാനം ശരിയായി സംഘടിപ്പിക്കപ്പെട്ടില്ല. അതുപോലെ സംസ്ഥാന തലത്തിലും. സാമൂഹിക പ്രശ്നങ്ങൾ ഏറ്റെടുക്കുമ്പോൾ ദുർബലമായ സംഘടനാ ഘടന വെല്ലുവിളിയാകും. യുവജനങ്ങളുടെയും സ്ത്രീകളുടെ ശരിയായ പ്രാതിനിധ്യവും ഈ പ്രക്രിയയിൽ ദുർബലമാകുന്നു. തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ വേണ്ടത്ര ഫലപ്രദമായിരുന്നില്ല. തെരഞ്ഞെടുപ്പ് സമയങ്ങളിൽ പാർട്ടി അംഗങ്ങളുടെമേലുള്ള നിയന്ത്രണങ്ങളിലും പാളിച്ചയുണ്ടായി, പ്രത്യേകിച്ച് പോളിംഗ് ബൂത്ത് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ.
സംസ്ഥാന യൂണിറ്റുകളുടെ, ജില്ലയിലും താഴ്ന്ന തലത്തിലുമുള്ള നടത്തിപ്പിനെ ഫലപ്രദമായി സഹായിക്കാനും സജ്ജീകരിക്കാനും പാർട്ടിക്ക് കേന്ദ്രത്തിൽ നിരീക്ഷകർ ഉണ്ടായിരിക്കണം. അതുപോലെ, കേന്ദ്രതലത്തിൽ പിന്തുടരുന്നതും രൂപപ്പെടുത്തുന്നതുമായ നയങ്ങളും പദ്ധതികളും പരിപാടികളും സംസ്ഥാന യൂണിറ്റുകൾ വഴി നടപ്പാക്കാൻ കഴിവുള്ള നേതാക്കൾ ആവശ്യമാണ്. അത്തരം പ്രവർത്തനം എല്ലാ തലത്തിലും പാർട്ടിയെ രാഷ്ട്രീയമായി സജീവമാക്കും.
പാർട്ടി സുഷുപ്തിയിൽനിന്ന് മുക്തമാകാൻ ഒരു ഉണർവ് ആവശ്യമാണ്. സജീവമായാൽ മാത്രമേ പാർട്ടിക്ക് പ്രവർത്തനക്ഷമമായിരിക്കാനും പദ്ധതികളും പരിപാടികളും ഏറ്റെടുക്കാനും കഴിയൂ. വർഗീയ സംഘടനകളുടെ വെല്ലുവിളികളെ ചെറുക്കാനും ജനാധിപത്യ പ്രസ്ഥാനത്തെ സജീവമാക്കാനും എഐസിസി തലത്തിൽ ഒരു സംരംഭം ശക്തിപ്പെടുത്തുക എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആവശ്യമാണ്. അതാണ് ഇപ്പോഴത്തെ ഉണരാനുള്ള വിളി.