അമേരിക്കയിലെ സിറ്റി ഗ്രൂപ്പിൽനിന്ന് സിറ്റിഗ്രൂപ്പ് ഗ്ലോബൽ സർവീസസ് 51.2 കോടി ഡോളറിനാണു ടിസിഎസ് 2008ൽ വാങ്ങിയത്. അക്കൊല്ലം തന്നെ ടാറ്റാ കെമിക്കൽസ് 100 കോടി ഡോളറിന് അമേരിക്കയിലെ ജനറൽ കെമിക്കൽസിനെ വാങ്ങി.
രത്തൻ ടാറ്റാ ചെയർമാനായിരുന്ന കാലത്ത് അറുപതിലേറെ കമ്പനികളോ ബ്രാൻഡുകളോ ടാറ്റാ ഗ്രൂപ്പ് വാങ്ങി. നേരത്തേ പറഞ്ഞവയിൽ പെടാത്ത എയിറ്റ് ഒ ക്ലാേക്ക് കോഫീ, സെയിന്റ് ജെയിംസ് കോർട്ട് ഹോട്ടൽ, ബ്രിട്ടീഷ് സോൾട്ട്, നാറ്റ് സ്റ്റീൽ (ഇതു പിന്നീട് വിറ്റു) തുടങ്ങിയവയും ടാറ്റാ അക്കാലത്തു വാങ്ങി.
എല്ലാം വിജയിച്ചില്ലഎല്ലാ വാങ്ങലുകളും വിജയമായില്ല. കോറസിന് ഇപ്പോഴും മാതൃകമ്പനി ടാറ്റാ സ്റ്റീലിന്റെ സഹായം വേണം. സിംഗപ്പൂരിലെ നാറ്റ് സ്റ്റീൽ വാങ്ങി കുറേക്കാലം കഴിഞ്ഞു വിൽക്കേണ്ടിവന്നു. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് (വിഎസ്എൻഎൽ) വാങ്ങിയതും ഉദ്ദേശിച്ച നേട്ടം നൽകിയില്ല. എല്ലാ വാങ്ങൽ ശ്രമങ്ങളും വിജയിച്ചില്ല. ലണ്ടനിലെ ഓറിയന്റ് എക്സ്പ്രസ് ഹോട്ടൽസ് വാങ്ങാൻ പലവട്ടം ശ്രമിച്ചിട്ടു നടന്നില്ല.
ജെആർഡി ടാറ്റാ 1932ൽ തുടങ്ങിയ എയർ ഇന്ത്യ സർക്കാരിൽനിന്നു തിരിച്ചു വാങ്ങുക രത്തന്റെ വലിയ സ്വപ്നമായിരുന്നു. 2021ലാണ് ദുർബല ബ്രാൻഡ് ആയി മാറിയ എയർ ഇന്ത്യയെ തിരിച്ചുപിടിക്കാനായത്.
രത്തന്റെ എല്ലാ നല്ല ആശയങ്ങളും വലിയ വിജയം നേടിയില്ല. കാർ/എസ്യുവി വിപണിയിലെ പ്രവേശം ടാറ്റാ സുമോ, ഭാരമേറിയ ടാറ്റാ എസ്റ്റേറ്റ്, ടാറ്റാ സിയറ, ടാറ്റാ സഫാരി എന്നിവയിലൂടെ ആയിരുന്നു. എസ്റ്റേറ്റും സിയറയും വിപണിയിൽനിന്നു പോയി. സുമോയും കുറേക്കഴിഞ്ഞ് അസ്തമിച്ചു. പിന്നീട് അവതരിപ്പിച്ച ഇൻഡിക്കയും ഇൻഡിഗാോയും പ്രതീക്ഷിച്ച വിജയം നേടിയില്ല. സ്കൂട്ടറിൽ അപകടയാത്ര ചെയ്യുന്ന താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട നാനോയ്ക്കു ഫാക്ടറി കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. ഒടുവിൽ ഗുജറാത്തിൽ നരേന്ദ്ര മോദി സൗകര്യം നൽകിയപ്പോഴേക്ക് വിപണിതന്നെ മാറി. വർഷങ്ങൾക്കു ശേഷം നാനോ ഉത്പാദനം നിർത്തി. എന്നാൽ പിന്നീട് ഇലക്ട്രിക് കാറുകളുടെ വരവിൽ ടാറ്റാ വീണ്ടും ഒന്നാമതായി. വാണിജ്യവാഹന വിപണിയിൽ മത്സരം വർധിച്ചിട്ടും ടാറ്റാതന്നെ ഒന്നാമത്. കമ്മിൻസുമായി ചേർന്ന് എൻജിൻ നിർമാണത്തിലും ബിഎംഡബ്ല്യുവുമായി ചേർന്നു കാർ സോഫ്റ്റ്വേർ രംഗത്തും ഇന്നു ടാറ്റാ മുന്നിലുണ്ട്. മൊബൈൽ ടെലിഫോൺ സർവീസിലെ പ്രവേശവും വിജയമായില്ല. ഡിടിഎച്ച് (ഡയറക്ട് ടു ഹോം) സർവീസിലും തിരിച്ചടിയായി.
ടിസിഎസിലെ തിളങ്ങും നേട്ടംഎന്നാൽ ലൈഫ് സ്റ്റൈൽ റീട്ടെയിലിൽ ടാറ്റായുടെ വിവിധ ഫോർമാറ്റുകൾ വലിയ മുന്നേറ്റം നടത്തി. സുഡിയോയുടെ വിജയം ശ്രദ്ധേയമായി. വാച്ച് കമ്പനി മാത്രം ആയിരുന്ന ടൈറ്റനെ ഒരു ലൈഫ് സ്റ്റൈൽ കമ്പനിയാക്കി മാറ്റിയെടുത്തതും വലിയ വിജയമായി.
ടിസിഎസിനെ ടാറ്റാ സൺസിന്റെ ഉപകമ്പനിയിൽനിന്നു മാറ്റി പബ്ലിക് ഇഷ്യു നടത്തി ലിസ്റ്റ് ചെയ്തതു രത്തൻ ടാറ്റയുടെ വലിയ വിജയമായി. ഗ്രൂപ്പിന്റെ വിപണിമൂല്യത്തിന്റെ 60 ശതമാനത്തിലധികം ടിസിഎസിന്റേതാണ്. ടാറ്റാ സൺസ് വരുമാനത്തിന്റെ മുന്തിയ ഭാഗവും ടിസിഎസിൽനിന്നാണ്. രാജ്യത്ത് ഏറ്റവുമധികം പേർക്കു തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനവും അതു തന്നെ.
ഉപ്പുതൊട്ട് സോഫ്റ്റ്വേർ വരെ നൽകുന്ന ടാറ്റാ ഗ്രൂപ്പിനെ വിജയകരമായി നയിച്ച രത്തന് തന്റെ പിൻഗാമിയെ നിർണയിച്ചതിൽ പാളിച്ച പറ്റി. സഹ പാഴ്സി കുടുംബമായ ഷപ്പൂർജി പല്ലാേൺജിയിലെ സൈറസ് മിസ്ത്രിയെ 2012ൽ ടാറ്റാ സൺസ് ചെയർമാനാക്കിയെങ്കിലും നാലു വർഷത്തിനകം അദ്ദേഹത്തെ മാറ്റേണ്ടിവന്നു. കുറച്ചു കാലം ചെയർമാൻ സ്ഥാനത്തു തിരിച്ചു ചെന്ന രത്തൻ പിന്നീട് ടിസിഎസിലെ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കി.
ബിസിനസിൽ നൈതികതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച രത്തൻ ടാറ്റയുടേത് സാഹസികമായ ഒരു സംരംഭക യാത്രയായിരുന്നു. റിസ്ക് എടുക്കാതിരിക്കുന്നതാണ് വലിയ റിസ്ക് എന്നു പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ മുന്നിൽ റിസ്കുകൾ അവസരങ്ങളായും പരാജയങ്ങൾ വിജയത്തിന്റെ പടികളായും മാറി.