സംസ്ഥാനത്ത് പ്രതിദിനം 10,044 ടണ്ണും പ്രതിവർഷം 3.7 മില്യൺ ടണ്ണും ഖര മാലിന്യമാണുണ്ടാകുന്നത്. വ്യക്തിഗത കണക്കെടുത്താൽ നഗരങ്ങളിൽ ഓരോ വ്യക്തിയും 400 മുതൽ 500 ഗ്രാം വരെയും മുനിസിപ്പാലിറ്റികളിൽ 300 ഗ്രാമും ഗ്രാമപഞ്ചായത്തുകളിൽ 200 ഗ്രാമും മാലിന്യം സൃഷ്ടിക്കുന്നു.
മാലിന്യക്കൂനകൾഅജൈവമാലിന്യങ്ങളിൽ ആറു ശതമാനം പേപ്പറുകളും നാലു ശതമാനം പ്ലാസ്റ്റിക്കും ഒരു ശതമാനം മെറ്റലും ഒരു ശതമാനം ഗ്ലാസും രണ്ടു ശതമാനം റബർ, ലതർ എന്നിവയും മറ്റുള്ളവ 10 ശതമാനവുമാണ്. ശേഖരണ കവറേജ് 54 ശതമാനമാണ്. ഹരിതകർമസേന സ്വീകരിക്കുന്നത് 20 മുതൽ 40 ശതമാനം വരെയുള്ള മാലിന്യവുമാണ്. ആകെ മാലിന്യങ്ങളുടെ 48 ശതമാനം വീടുകളിൽനിന്നും 30 ശതമാനം സ്ഥാപനങ്ങളിൽനിന്നും ബാക്കി മറ്റു തലങ്ങളിൽനിന്നുമാണ് രൂപപ്പെടുന്നത്.മാലിന്യം വലിച്ചെറിയുന്നതിൽ യാതൊരു മടിയുമില്ല എന്നതു പ്രധാന വെല്ലുവിളി.
സംസ്ഥാനത്ത് പ്രതിദിനം 633 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഉണ്ടാകുന്നത്. ഓരോ വ്യക്തിയും ശരാശരി 18.5 ഗ്രാം പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്നു. ഇവയിൽ 70 ശതമാനവും കടലുകളിലാണ് എത്തുന്നത്. വിവിധ നീരൊഴുക്കു വഴിയാണ് ഇവ പോകുന്നത്.
ഖരദ്രവ മാലിന്യനിർമാർജനത്തിന് സമഗ്രവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ ഇനിയുമുണ്ടാകണം. നിലവിലെ രീതികളായ പൈപ്പ് കമ്പോസ്റ്റ്, മൺകല കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയ്ക്കു പരിമിതികളേറെയാണ്. കമ്പോസ്റ്റ് ആക്കുന്ന വളം ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതും പ്രശ്നമാണ്. തുമ്പൂർമൂഴി പദ്ധതിക്കൊക്കെ നല്ല പരിപാലനം ആവശ്യമാണ്. അതുകൊണ്ടുതന്നെ പലേടത്തും സംസ്കരണം പരാജയമാണ്.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, കണ്ണൂരിലെ ചപ്പാരപ്പടവ്, ആറ്റിങ്ങൽ, സുൽത്താൻ ബത്തേരി തുടങ്ങിയ നിരവധി ഇടങ്ങളിൽ നന്നായി മാലിന്യ പരിപാലനം നടക്കുന്നുണ്ട്. ആലപ്പുഴയിലെ തുമ്പൂർമൂഴി മാതൃക വിജയമാണ്. അതേസമയം, സംസ്ഥാനമാകെ കണക്കാക്കുമ്പോൾ സ്ഥിതി ആശാവഹമല്ല. മുനിസിപ്പൽ ആക്ട് അനുസരിച്ച് മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യമായ ചുമതലയാണ്. നിയമവും ശിക്ഷയുമൊക്കെയുണ്ടെങ്കിലും ഒന്നും വേണ്ടത്ര പ്രായോഗികമാകുന്നില്ല.
നാം തോറ്റു പോകുകയാണോ?പ്ലാസ്റ്റിക്കിനു ബദൽ ഉത്പന്നങ്ങളെക്കുറിച്ചു പറഞ്ഞുതുടങ്ങിയിട്ടു നാളേറെയായി. തുണി, പേപ്പർ, ചണം, പാള, വാഴയില, പരുത്തി, മുള എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങൾ ഇനിയും വ്യാപകമായിട്ടില്ല. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ വ്യാപകമാകാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കണം.
ജലസംരക്ഷണവും മാലിന്യസംസ്കരണവും പരസ്പരബന്ധിതമാണ്. മുനിസിപ്പൽ കെട്ടിടനിർമാണ ചട്ടങ്ങൾ അനുസരിച്ചു കെട്ടിടങ്ങളോടൊപ്പം 2004 മുതൽ മഴവെള്ള സംഭരണം നിർബന്ധമാണ്. ഈ ഒരു ചെറിയ കാര്യം പോലും കൃത്യമായി നടത്താൻ നമുക്കറിയില്ല. കെട്ടിടനമ്പർ ഇടുമ്പോൾ മഴവെള്ള സംഭരണ സംവിധാനം ഒഴിവാക്കി കൊടുക്കുന്നവരുണ്ട്. ഒന്നുകിൽ ശിപാർശ, അല്ലെങ്കിൽ കൈക്കൂലി. രണ്ടായാലും മലയാളി തോൽക്കുന്നു.
നാം പരാജയപ്പെടുന്ന മറ്റൊരു മേഖലയാണ് സെപ്റ്റേജ് ട്രീറ്റ്മെന്റ്. സംസ്ഥാനത്ത് 30 ശതമാനം കക്കൂസുകൾ മാത്രമേ സെപ്റ്റിക് ടാങ്കുകളായുള്ളൂ. ബാക്കി 70 ശതമാനം കുഴിക്കക്കൂസുകളാണ്.
ഇവ സമയബന്ധിതമായി നീക്കി സുരക്ഷിതമായി സംസ്കരിക്കുന്നതിൽ നാം എങ്ങുമെത്തിയിട്ടില്ല. ഇങ്ങനെ നീക്കപ്പെടുന്ന മനുഷ്യവിസർജ്യം പോലും ഓടകളിലും പുഴകളിലും ഒഴുക്കുന്നതാണ് നിലവിലെ രീതികൾ. ഇതൊക്കെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ വികസിപ്പിക്കണം.
പ്രളയം ഒഴിവാക്കാൻ കഴിയില്ല. പക്ഷേ, ദുരന്തങ്ങൾ കുറയ്ക്കാം. മാലിന്യപരിപാലനമാകട്ടെ, ജനങ്ങളും സംവിധാനങ്ങളും വിചാരിച്ചാൽ സമ്പൂർണമായി വിജയിപ്പിക്കാം.