ആന പെരുകൽകേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍ ആന സംഘര്‍ഷത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കാനിടയായ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ കേരളത്തില്‍ വലിയ വിവാദങ്ങൾ ഉയർന്നു. കേരള വനത്തിനു താങ്ങാനാവുന്നതിലേറെ ആനകൾ ഇവിടെയുണ്ടെന്ന് വ്യക്തമായി.
"അരിക്കൊമ്പന്' മാതൃകയില്‍ ഇവയെ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
35 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് കാവിലുംപാറ ആസ്ഥാനമാക്കി രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വനം, വന്യജീവി, പശ്ചിമഘട്ട മേഖലയിലെ കര്‍ഷകപ്രശ്നങ്ങള്‍ തുടങ്ങിയ പഠിക്കാന്‍ പരിസ്ഥിതി/വന്യജീവി മേഖലകളിലെ ഡോക്ടറേറ്റ് അടക്കം നേടിയ വിദഗ്ധരെ ഉള്‍പ്പെടുത്തി "സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍ ഫൗണ്ടേഷന്' എന്ന ഗവേഷണകേന്ദ്രം സ്ഥാപിച്ചിരുന്നു. അതിലെ വിദഗ്ധരാണ് ഈ ആനക്കണക്കുകൾ ചർച്ചയാക്കിയത്. ഈ സാഹചര്യം നിലനിൽക്കേയാണ് കേന്ദ്രകണക്കുകളെ മറികടക്കാൻ സംസ്ഥാന വനംവകുപ്പ് സ്വന്തം നിലയ്ക്ക് ആന സെൻസസ് നടത്തിയത്. കണക്ക് കുറച്ചുകാണിക്കുകയാണ് ലക്ഷ്യമെന്ന് ഇതിൽനിന്നുതന്നെ വ്യക്തം. എന്നാൽ, പുതിയ സെൻസസിലെ കണ്ടെത്തൽ സംസ്ഥാനം നേരത്തേതന്നെ നടത്തിയ കണക്കുകൾക്കു വിരുദ്ധമാണെന്നതാണ് വിചിത്രം.
2017ല്‍ സംസ്ഥാന വനം വകുപ്പ് നടത്തിയ ആന കണക്കെടുപ്പില്‍ ആനകളുടെ എണ്ണം "ആനപിണ്ട' കണക്കെടുപ്പില്‍ 6,036 ആനകളായിരുന്നു. എന്നാല്‍, 2023ലെ ആനപിണ്ട ആനക്കണക്കെടുപ്പില് കേരളത്തിലെ ആനകളുടെ എണ്ണം 2,386 ആയി കുത്തനെ കുറഞ്ഞു. കുറഞ്ഞു എന്നല്ല കുറച്ചു എന്നതാണ് ശരിയെന്നു പശ്ചിമഘട്ടത്തിലെ കര്‍ഷകസംഘടനകൾ പറയുന്നു. 2023 മേയ് 17 മുതല്‍ 19 വരെ നടത്തിയ കണക്കെടുപ്പില്‍ "തൃപ്തി' വരാതെ തൊട്ടടുത്ത വര്‍ഷം 2024 മേയ് 23 മുതല്‍ 25 വരെ മറ്റൊരു "അസാധാരണ' ആന കണക്കെടുപ്പും വനംവകുപ്പ് നടത്തി. പക്ഷേ, ആ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചില്ല. മന്ത്രി ജൂലെ 16ന് പത്രസമ്മേളനം നടത്തി 1,793 ആനകളെന്ന് പ്രഖ്യാപിച്ചു.
വിവിധ കണക്കെടുപ്പുകളിൽ ആനകളുടെ എണ്ണം ഇങ്ങനെ:1. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം(2017) - 5706
2. സംസ്ഥാന വനംവകുപ്പ് (2017) - 6036
3.സംസ്ഥാന വനംവകുപ്പ് (2023)- 2386
4. സംസ്ഥാന വനംവകുപ്പ് (2024)- 1793
കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് കേരളത്തില്‍ കാണാതായ ആനകള്‍ 4,243! കേരളത്തിലെ കാടുകളില്‍ ആനകള്‍ കൂടിയതല്ല ആന ആക്രമണം പെരുകാൻ കാരണമെന്നു വാദിക്കാൻ തെറ്റായ കണക്കുകള്‍ ഉണ്ടാക്കുന്നവർ 4,243 ആനകള്‍ കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ എവിടെപ്പോയി എന്നതിന് ഉത്തരം പറഞ്ഞേതീരൂ.
(തുടരും)