പുതുപ്പള്ളി ദർബാർസാധാരണക്കാർക്ക് ജനസന്പർക്ക പരിപാടി വിസ്മയമായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിക്ക് ഇതു നിത്യാഭ്യാസം ആയിരുന്നു. 1970ൽ ആണ് ഉമ്മൻ ചാണ്ടി ആദ്യമായി നിയമസഭയിലെത്തുന്നത്. 1980കളിൽതന്നെ അദ്ദേഹം എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ കുടുംബവീട്ടിൽ ആളുകളെ കണ്ടുതുടങ്ങിയിരുന്നു. ചെറിയതോതിൽ തുടങ്ങിയ പുതുപ്പള്ളി ദർബാർ പിന്നീട് വളർന്ന് ഞായാറാഴ്ചകളിൽ ആയിരങ്ങൾ അവിടെ എത്തുമായിരുന്നു. ഓരോരുത്തരുടെയും അടുത്തുചെന്ന് തലയൊന്നു ചെരിച്ചുപിടിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ട് അപ്പോൾതന്നെ സഹായിക്കുന്ന ഒരു ജാലവിദ്യ. ഇതാണ് പിന്നീട് ജനസന്പർക്ക പരിപാടിയായി സംസ്ഥാനതലത്തിൽ അവതരിപ്പിക്കപ്പെട്ടത്.
തിരുവനന്തപുരത്ത് നേരിട്ടു വന്ന് പരാതി പറയാൻ അവസരമില്ലാത്തവർക്കായിട്ടാണ് ‘സുതാര്യ കേരളം’പരിപാടി ആവിഷ്കരിച്ചത്. ജില്ലാ ആസ്ഥാനങ്ങളിൽ വന്ന് വീഡിയോ കോണ്ഫറൻസിലൂടെ പരാതിക്കാരൻ മുഖ്യമന്ത്രിയോട് സംവദിക്കുന്ന പരിപാടിയായിരുന്നു അത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തിരുവനന്തപുരത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ ആസ്ഥാനങ്ങളിലും വീഡിയോ കോണ്ഫറൻസിൽ പങ്കെടുത്തു. 2016ൽ പിണറായി സർക്കാർ അധികാരമേറ്റതിനെത്തുടർന്ന് ‘നാം മുന്നോട്ട് ’ എന്ന പേരിൽ ഹൈക്ലാസ് പരിപാടിയാക്കി ഇതിനെ മാറ്റിയെടുത്തു. ബുദ്ധിജീവികളൊക്കെ പങ്കെടുക്കുന്ന ഒരു പരിപാടി. നിർമാണം സർക്കാർ ചെലവിൽ കൈരളി ചാനലിൽ!
24 X 7 കോൾ സെന്ററായിരുന്നു മറ്റൊരു ശ്രദ്ധേയമായ പരിപാടി. മുഖ്യമന്ത്രിയുടെ ഓഫീസിനോടു ചേർന്നു 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കോൾ സെന്ററിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും ലോകത്ത് എവിടെനിന്നു വേണമെങ്കിലും വിളിക്കാമായിരുന്നു. ചിലപ്പോൾ മുഖ്യമന്ത്രി നേരിട്ട് ഫോണ് അറ്റൻഡ് ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ജഗതി പുതുപ്പള്ളി വീട്ടിൽ 24 മണിക്കൂറും ചിലയ്ക്കുന്ന ലാൻഡ് ഫോണുണ്ട്. കോവിഡ് കാലത്ത് ഇതിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ രക്ഷാപ്രവർത്തനം.
രാവണൻ കോട്ടമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ തുടങ്ങിയവയുടെയെല്ലാം ലക്ഷ്യം മറ്റുള്ളവരെ സഹായിക്കുക എന്നതായിരുന്നു. ഇതു കൂടാതെയാണ് ആളുകളെ വീട്ടിലും ഓഫീസിലും ജില്ലകളിലുമൊക്കെ സമയത്തും അസമയത്തുമൊക്കെ നേരിട്ടു കണ്ടുകൊണ്ടിരുന്നത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസ് സദാസമയവും തുറന്നുകിടന്നു. ആരെയും തടഞ്ഞില്ല. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പോയിട്ട് സെക്രട്ടേറിയറ്റിലേക്കു പോലും ആരെയും കടത്തിവിടില്ല. രാവണൻ കോട്ട പോലെ അത് സാധാരണക്കാർക്ക് അപ്രാപ്യമാണ്.
യേശുവിന്റെ വസ്ത്രാഞ്ജലത്തിൽ തൊടാൻ ജനം ഓടിയെത്തിയതുപോലെയാണ് ഉമ്മൻ ചാണ്ടിയുടെ അടുത്ത് ആളുകൾ എത്തിയിരുന്നതെന്ന് മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ദിവസം പത്തുനൂറു പേരെയെങ്കിലും സഹായിച്ചില്ലെങ്കിൽ തന്റെ ജീവിതം സാർഥകമാകില്ലെന്ന് ഉറച്ചുവിശ്വസിച്ച ആളായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയുടെ കൈ എത്താത്ത വീടോ നാടോ കേരളത്തിലില്ല. അവർക്കു താങ്ങായി, തണലായി അദ്ദേഹം ഉണ്ടായിരുന്നു. എന്തുവന്നാലും ഉമ്മൻ ചാണ്ടിയുണ്ടല്ലോ എന്നത് ആളുകളുടെ അചഞ്ചലമായ വിശ്വാസമായിരുന്നു. ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ ജനങ്ങൾ വാവിട്ടു കരഞ്ഞതും എംസി റോഡിലേക്കും പുതുപ്പള്ളിയിലേക്കും പ്രവഹിച്ചതും അപ്പനെ നഷ്പ്പെട്ടപ്പോൾ ഉണ്ടായ ഹൃദയവേദനയോടെയാണ്. കഴിഞ്ഞ ഒരു വർഷം കേരളത്തിനുണ്ടായത് ഈ ശൂന്യതയാണ്. ഒരത്യാവശ്യമോ ആവശ്യമോ വന്നാൽ ആരുടെ അടുത്തെത്തും? ആരെ വിളിക്കും? ആരുണ്ടു സഹായിക്കാൻ? കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ അതിനുത്തരം തേടിയാണ് പുതുപ്പള്ളിയിലെ കബറിടത്തിലേക്ക് ഇപ്പോഴും പോകുന്നത്.