കാപ്പാ കേസ് പ്രതി റിമാൻഡിൽ ഇറങ്ങിയപ്പോഴാണ് പാർട്ടി സ്വീകരിച്ചത്. കുന്പഴയിലെ ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ചത് മന്ത്രി വീണാ ജോർജായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അംഗത്വം കൊടുത്തു. കാപ്പാ കേസിലായപ്പോൾ ബിജെപി സംരക്ഷിച്ചില്ല എന്ന കാരണത്താലാണത്രേ സരൻ ചന്ദ്രൻ സിപിഎമ്മിൽ ചേർന്നത്.
നിയമനവും മന്ത്രിയും60 ലക്ഷം രൂപയ്ക്കു പിഎസ്സി അംഗത്വം കൊടുക്കണമെന്നു പറഞ്ഞ് കോഴിക്കോട്ടെ ഒരു ഹോമിയോ ഡോക്ടറിൽനിന്ന് 22 ലക്ഷം രൂപ ഒരു സഖാവ് കൈപ്പറ്റിയതാണ് സിപിഎമ്മിനെ കുടുക്കിയ പുതിയ വിവാദം. അംഗത്വം കിട്ടിയതുമില്ല, തുക തിരിച്ചുനൽകിയതുമില്ല. മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അയൽപക്കക്കാരനാണു പണം വാങ്ങിയത്. അദ്ദേഹം സിപിഎം ടൗണ് ഏരിയ കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ്. തന്റെ പേരിൽ തട്ടിപ്പു നടക്കുന്നുവെന്നറിഞ്ഞ റിയാസ് ജില്ലാ കമ്മിറ്റിക്കു പരാതി കൊടുത്തെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സംഭവം പുറത്തുവരുന്നത്.
ജില്ലാ കമ്മിറ്റി ലാഘവത്തോടെ കൈകാര്യം ചെയ്ത വിഷയം സംസ്ഥാന നേതൃത്വം ഗൗരവമായെടുത്തു. മാധ്യമ കോലാഹലം മാത്രമെന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞ വിഷയത്തെക്കുറിച്ച് ഗൗരവമായി അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ഏതായാലും പരാതിക്കാരന് തുക തിരികെക്കൊടുത്ത് ഒത്തുതീർപ്പാക്കി. താനങ്ങനെ പരാതി പറഞ്ഞിട്ടില്ല എന്ന നിലപാടിലാണിപ്പോൾ ഹോമിയോ ഡോക്ടർ.
അപ്പോൾ പാർട്ടി ഒരു പുതിയ വ്യാഖ്യാനവുമായി വന്നു. ആയുഷ്മാൻ പദ്ധതിയിലെ ഒരു സ്ഥലംമാറ്റത്തിനാണത്രെ പണമിടപാടു നടന്നത്. ഒരു ഡോക്ടറുടെ സ്ഥലംമാറ്റത്തിന് 22 ലക്ഷം രൂപയോ എന്നു ചോദ്യം. മാത്രമല്ല, അതോടെ ആരോഗ്യമന്ത്രിയും പ്രതിക്കൂട്ടിലാകും. ആദ്യമായല്ല ആയുഷ്മാനിലെ തട്ടിപ്പു സംബന്ധിച്ച് പരാതി ഉയരുന്നത്. 2023 സെപ്റ്റംബറിൽ മലപ്പുറത്തുനിന്നുള്ള ഒരു ഹരിദാസ് മരുമകൾക്ക് നാഷണൽ ആയുഷ്മാൻ മിഷനിൽ നിയമനത്തിന് മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനു കൈക്കൂലി കൊടുത്തതായി പരസ്യമായി പരാതിപ്പെട്ടു.
സിഐടിയു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവ് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നും പരാതി വന്നു. ഹരിദാസ് ആരോഗ്യമന്ത്രിക്കു പരാതി നൽകി. എന്തോ അന്വേഷണമൊക്കെ നടന്നു. പിന്നെ എല്ലാം തേഞ്ഞുമാഞ്ഞു. ഇപ്പോൾ വീണ്ടും ആയുഷ്മാനിലെ സ്ഥലംമാറ്റത്തിന് സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി പണം വാങ്ങിയതായി വിശദീകരിക്കുന്പോൾ പഴയ കഥയിലും എന്തെങ്കിലുമൊക്കെ നേരുണ്ടായിരുന്നുവെന്നല്ലേ വരിക. ആശുപത്രികളിൽ മരുന്നില്ലെങ്കിലും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിവാദത്തിനു കുറവില്ല.
സിപിഎമ്മിൽ തിരുത്തൽവാദികളോ?സിപിഎമ്മിൽ തിരുത്തൽവാദികളുടെ പുതിയ സംഘം ഉണ്ടാകുന്നതായി പഴയ കമ്യൂണിസ്റ്റ് സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് പറയുന്നത് ആഗ്രഹപ്രകടനം മാത്രമാണോ? തിരുത്തൽവാദികൾക്ക് യെച്ചൂരിയുടെയും കാരാട്ടിന്റെയും ആശീർവാദം ഉണ്ടെന്ന ചെറിയാന്റെ വെളിപ്പെടുത്തൽ പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ്യത ചോർത്തുന്ന ഒന്നാണ്. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന കാരാട്ടും യെച്ചൂരിയും ഒന്നിക്കുന്നതെങ്ങനെ? ഏതായാലും ചെറിയാൻ പറയുന്ന സംഘത്തിൽ എ. വിജയരാഘവനും തോമസ് ഐസക്കും എളമരം കരീമും കെ.കെ. ഷൈലജയും കെ. രാധാകൃഷ്ണനുമുണ്ട്.
പുതിയ പോളിറ്റ് ബ്യൂറോസംഘടനാ തെരഞ്ഞെടുപ്പ് വരികയാണ്, 2024 സെപ്റ്റംബറിൽ ആരംഭിക്കും. 2025 ഫെബ്രുവരിയിൽ പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. കോഴിക്കോട്ട് റിയാസിനും പത്തനംതിട്ടയിൽ വീണയ്ക്കുമെതിരേ ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പടയൊരുക്കം.
കണ്ണൂരിൽ പി. ജയരാജന്റെയും ആലപ്പുഴയിൽ ജി. സുധാകരന്റെയും തിരുവനന്തപുരത്ത് കടകംപള്ളിയുടെയും നേതൃത്വത്തിൽ ഗ്രൂപ്പുകളുണ്ടെന്ന് ചെറിയാൻ പറയുന്നു. പഴയ വിഎസ്-പിണറായി ഗ്രൂപ്പുകൾ ഇല്ലാതായെങ്കിലും പുതിയ സമവാക്യങ്ങൾ ഉണ്ടാകുകയാണ്. കെ.കെ. ശൈലജ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ജനം ആഗ്രഹിക്കുന്നതായി പി. ജയരാജൻ പറഞ്ഞത് നാക്കുപിഴയല്ല.
700ലേറെ പ്രതിനിധികൾ ഏപ്രിലിൽ ദേശീയ സെക്രട്ടറിയെയും ദേശീയ ഭരണസമിതിയായ പോളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കാൻ സമ്മേളിക്കും. പാർട്ടി ഭരണഘടനയനുസരിച്ച് യെച്ചൂരിക്ക് ഇനി തുടരാനാകില്ല. പോളിറ്റ് ബ്യൂറോയിലെയും സെൻട്രൽ കമ്മിറ്റിയിലെയും അഗങ്ങൾ 75 വയസിൽ വിരമിക്കേണ്ടതുണ്ട്. 80 വയസിന്റെ പരിധിയാണ് 23-ാം പാർട്ടി കോൺഗ്രസ് 75 ആയി കുറച്ചത്. എന്നാൽ, പിണറായി വിജയനു തുടരാൻ അനുമതി കൊടുത്തു. നിബന്ധന കർശനമായി പാലിച്ചാൽ പിണറായിയും കാരാട്ടുമടക്കം ഏഴ് അംഗങ്ങൾ പുറത്തുപോകും. മൂന്നുവട്ടം സെക്രട്ടറിയായിട്ടുള്ള, 1948 ഫെബ്രുവരി ഏഴിന് ജനിച്ച, കാരാട്ടിന് 76 വയസുണ്ട്. പിണറായിയുടെ കാര്യത്തിലെന്ന പോലെ കാരാട്ടിന് ആനുകൂല്യം നൽകാനും സാധ്യതയുണ്ട്.
17 അംഗ പോളിറ്റ് ബ്യൂറോയിൽ പാർട്ടി നിയമം ശരിക്കും നടപ്പാക്കിയാൽ 1949ന് മുന്പ് ജനിച്ച പ്രകാശ്, വൃന്ദ കാരാട്ടുമാർ, പിണറായി വിജയൻ, മണിക് സർക്കാർ, സുഭാഷിണി അലി, എസ്.കെ. മിശ്ര, ജി. രാമകൃഷ്ണൻ എന്നിങ്ങനെ ഏഴുപേർ പുറത്താകും. 17 അംഗ പോളിറ്റ് ബ്യൂറോയിലേക്ക് ഏഴു പുതിയ അംഗങ്ങൾ വരും. കേരളത്തിനുള്ള പ്രതിനിധ്യം അഞ്ചായി പരിമിതപ്പെടുത്തിയാൽ പ്രകാശ് കാരാട്ടിനും പിണറായിക്കും പകരം രണ്ടുപേർക്ക് പോളിറ്റ് ബ്യൂറോയിൽ അംഗത്വം ലഭിക്കണം. ഇതെല്ലാം മനസിൽ വച്ചുള്ള കളപറിക്കലുകൾ നടത്താനാണു സാധ്യത.