അലാഹാബാദ് ഹൈക്കോടതിയിലെ രോഹിത് രഞ്ജൻ അഗർവാളിന്റെ ഏകാംഗ ബെഞ്ചിന്റെ മതപരിവർത്തനം സംബന്ധിച്ച വിധിയെ നിയമവിദഗ്ധർ ആശങ്കയോടെയാണു കാണുന്നത്. “ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ തൊഴിൽ, ആചാരം, മതം പ്രചരിപ്പിക്കൽ എന്നിവയ്ക്കായി നൽകുന്നു. എന്നാൽ അത് ഒരു വിശ്വാസത്തിൽനിന്നു മറ്റൊരു വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നില്ല’’ എന്ന വിചിത്രമായ വിധിയാണ് ഹൈക്കോടതിയിൽനിന്നുണ്ടായത്. ഓരോ പൗരനും അവർക്കിഷ്ടമുള്ള മതവും വിശ്വാസവും ആചാരങ്ങളും തെരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും മൗലികാവകാശമുണ്ട്. ഇതിനെതിരേ എന്തെങ്കിലും അക്രമങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ തടയേണ്ടതു സർക്കാരിന്റെ കടമയാണ്.
ഏതു വിശ്വാസവും മതവും സ്വീകരിക്കാൻ ഓരോ പൗരനും ഭരണഘടനയിൽ വളരെ വ്യക്തമായി അനുമതി നൽകുന്പോഴാണ് യുപിയിലെ ഒരു ഹൈക്കോടതിയിൽനിന്ന് ഇതിനെതിരായ വിധിയുണ്ടായത്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 25, 26, 27, 28 എന്നിവയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നന്നായി വിവരിച്ചിട്ടുണ്ട്. ഭരണകൂടത്തിനു മുന്പാകെ ഒരു മതത്തിനും മറ്റൊന്നിനേക്കാൾ മുൻഗണന നൽകാനാകില്ലെന്നും ഭരണഘടന പറയുന്നു. എന്നാൽ, മതപരമായ അസഹിഷ്ണുത കൂടിവരുന്നു. നിർബന്ധിതമെന്ന പേരിൽ മതപരിവർത്തനം തടയുന്നതിനു ചില സംസ്ഥാനങ്ങൾ പ്രത്യേകം നിയമം പാസാക്കുന്നു. ഒരു പരിധിവരെ ഇതും ഭരണഘടനയുടെ മേലുള്ള കടന്നുകയറ്റമാണ്.
കാവലിന്റെ കാപട്യങ്ങൾ“ഇന്ത്യൻ ഭരണഘടനയെ തൊടാൻ ഒരു ശക്തിക്കും കഴിയില്ല. ഞങ്ങളതു സംരക്ഷിക്കും. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സർക്കാരും ഭരണഘടനയ്ക്കെതിരായി നടത്തുന്ന ആക്രമണം സ്വീകാര്യമല്ല. ഒരു സാഹചര്യത്തിലും ഇതു സംഭവിക്കാൻ അനുവദിക്കില്ല’’. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതാണിത്. ഭരണഘടനാ പുസ്തകം കൈയിൽ ഉയർത്തിപ്പിടിച്ചാണ് രാഹുൽ അടക്കമുള്ള ഇന്ത്യ സഖ്യം എംപിമാർ ഇക്കുറി പ്രതിജ്ഞയെടുത്തത്. നിരവധി എംപിമാർ ജയ് സംവിധാൻ വിളിക്കുകയും ചെയ്തു. പാർലമെന്റിലും പുറത്തും ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രകടനം.
ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി രാജ്യം വോട്ട് ചെയ്ത 1977ലേതിനേക്കാൾ ഭരണഘടന സംരക്ഷിക്കാൻ മറ്റൊരു വലിയ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി ഓർമപ്പെടുത്തി. പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയവേയാണു മോദി ഇതു പറഞ്ഞത്. അടിയന്തരാവസ്ഥയെത്തുടർന്ന്, ഭരണഘടനയെ സംരക്ഷിക്കാനാണ് 1977ൽ തെരഞ്ഞെടുപ്പു നടന്നതെന്ന് മോദി കൂട്ടിച്ചേർത്തു. ഇന്ദിരയാണ് ഇന്ത്യയെന്നും ഇന്ത്യ ഇന്ദിര ആണെന്നും പറഞ്ഞത് കോണ്ഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുമയുണ്ടേൽ ഉലക്കമേലുംഇന്ത്യൻ ഭരണഘടനയോടുള്ള ഭരണ-പ്രതിപക്ഷ നേതാക്കളുടെ പുതിയ സ്നേഹവും വലിയ ആദരവും വെറുതെയല്ലെന്നു വ്യക്തം. രാഷ്ട്രീയ ആയുധമായി ഭരണഘടനാ സംരക്ഷണം ഇന്ത്യ സഖ്യവും ബിജെപിയും ഉയർത്തുന്നു എന്നതു കാണാതെ പോകരുത്. ഭരണഘടന അപകടത്തിലാണെന്ന ഇന്ത്യ സഖ്യത്തിന്റെ പ്രചാരണം തെരഞ്ഞെടുപ്പിൽ പലയിടങ്ങളിലും ബിജെപിക്കു തിരിച്ചടിയുമായി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെങ്കിലും ബിജെപി പല സീറ്റുകളിലും തോൽവി നേരിട്ടു.
കഴിഞ്ഞ ലോക്സഭയിൽ ബിജെപിക്ക് തനിച്ച് 303 എംപിമാർ ഉണ്ടായിരുന്നത് ഇത്തവണ 240 ലേക്കു താഴ്ന്നതു നിസാരമല്ല. 400 സീറ്റ് വീന്പിളക്കിയ ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും കിട്ടിയില്ല. സഖ്യകക്ഷികളുടെ സഹായമില്ലാതെ മോദി സർക്കാരിനു കാലാവധി പൂർത്തിയാക്കാനാകില്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷമെന്ന സ്വപ്നം പൊലിഞ്ഞതോടെ പ്രധാന ഭരണഘടനാ ഭേദഗതികളും വെള്ളത്തിലായി. ഭരണഘടന മാറ്റാൻ ഇപ്പോൾ കഴിയില്ലെങ്കിൽ അതിന്റെ സംരക്ഷകനാകാം എന്നതൊരു രാഷ്ട്രീയ തന്ത്രമാകും. ഏതായാലും, ഭരണഘടനയുടെ ആരാധകരും സംരക്ഷകരും തങ്ങളാണെന്ന് പ്രധാനമന്ത്രി മോദി പാർലമെന്റിൽ പ്രഖ്യാപിച്ചു. എൻഡിഎയും ഇന്ത്യ സഖ്യവും ഇക്കാര്യം ഒരു പോലെ പറയുന്പോൾ അത്രയും നല്ലത്.
കണ്ണിലെ കൃഷ്ണമണി പോലെഭരണഘടനയാണ് രാജ്യത്തിന്റെ മതഗ്രന്ഥം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൗരന്മാർ എല്ലാവരും ഒറ്റക്കെട്ടായി നിന്നു കണ്ണിലെ കൃഷ്ണമണി പോലെ ഭരണഘടനയും ശരിയായ ജനാധിപത്യവും സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയുടെ പുരോഗതിക്കും സമാധാനത്തിനും മാത്രമല്ല, നിയമവ്യവസ്ഥിതി നിലനിൽക്കുന്നതിനും സാന്പത്തികവളർച്ചയ്ക്കും പോലും ഭരണഘടന വെള്ളം ചേർക്കാതെ പരിപാലിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കുന്നതും പൗരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതും ഭരണഘടനയിലൂടെയാണ്. ജയ് ഹിന്ദ്.