എന്തു കാരണത്താലാണ് 23-10-2021 ലെ ലാൻഡ് ബോർഡിന്റെ സർക്കുലർ 11-6-2024 ൽ റവന്യു സെക്രട്ടറി ടിങ്കു ബിസ്വാൾ തിരുത്തിയതെന്ന് വ്യക്തമല്ല. എന്തിനാണ് തിരുത്തിയതെന്നറിയണമെങ്കിൽ 23-10-2021 ലെ സർക്കുലർ വിശദമായ പഠനത്തിന് വിധേയമാക്കണം.
1963ലെ ഭൂപരിഷ്കരണ നിയമം മിച്ചഭൂമി ഏറ്റെടുക്കുന്നതിനും ഭൂരഹിതർക്കും കർഷകർക്കും വിതരണം ചെയ്യുന്നതിനുമായുള്ള അഗ്രേറിയൻ റിഫോംസിന്റെ ഭാഗമായി കൊണ്ടുവന്നതായിരുന്നു.1970 ജനുവരി ഒന്നിനാണ് കേരള ഭൂപരിഷ്കരണ നിയമം 1963 കേരളത്തിൽ പ്രാബല്യത്തിൽ വന്നത്. കേരള ചരിത്രത്തിൽ ഒരു വ്യക്തിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ഏറ്റവും കൂടുതൽ മിച്ചഭൂമി ഏറ്റെടുത്തത് 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമത്തിലൂടെയായിരുന്നു.
ഇതിലൂടെ സർക്കാരിന് ലഭിച്ചത് 52,843 ഹെക്ടറായിരുന്നു. 1971ലെ സ്വകാര്യ വനം ഏറ്റെടുക്കൽ നിയമത്തിലൂടെ കർഷകർക്കും ആദിവാസികൾക്കും പട്ടികജാതി പട്ടികവർഗത്തിനും ഭൂരഹിതർക്കും വിതരണം ചെയ്യാനായി ഏറ്റെടുത്തത് 1,58,614.70 ഹെക്ടർ കൃഷിഭൂമിയായിരുന്നു. ഇങ്ങനെ ആകെ 2,11,458 ഹെക്ടർ ഭൂമി സർക്കാരിനു കൈവന്നു.
ടാറ്റയോടു വിധേയത്വം ഭൂമി ഏറ്റെടുക്കലിനെതിരേ ടാറ്റാ കന്പനിയായ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കന്പനി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ, ടാറ്റായുടെ ഹർജി സുപ്രീംകോടതി തള്ളുകയും കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമം ശരിവയ്ക്കുകയും ചെയ്തു. 1972ൽ അങ്ങനെയൊരു വിധി ഉണ്ടായിട്ടും മൂന്നാറിൽ കണ്ണൻ ദേവൻ കന്പനിക്ക് ഇപ്പോഴും 57,359.14 ഏക്കർ ഭൂമി എങ്ങനെ സ്വന്തമാക്കി വയ്ക്കാൻ സാധിച്ചു എന്ന പഠനത്തിൽനിന്നു വേണം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ തോട്ടഭൂമിയെ സംബന്ധിച്ച ലാൻഡ് ബോർഡിന്റെ സർക്കുലർ തിരുത്തിയതിനെ ന്യായീകരിക്കാൻ.
തെറ്റുകൾ തിരുത്തുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ ആദ്യത്തെ തെറ്റുകൾ ആദ്യം തിരുത്തണം. അതുപോലെതന്നെ ഏറ്റവും വലിയ തെറ്റുകളായിരിക്കണം ആദ്യം തിരുത്തേണ്ടത്. 23-10-2021 ലെ ലാൻഡ് ബോർഡിന്റെ സർക്കുലർ തിരുത്തുകയല്ല അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 29-3-1974ലെ ലാൻഡ് ബോർഡ് ഉത്തരവ് മുതൽ തിരുത്തൽ നടത്തുകയാണു വേണ്ടത്.
(തുടരും)