മരംവെട്ടിലെ നൂലാമാലകൾകേരളത്തിൽ നട്ടുവളർത്തുന്ന മരങ്ങൾ പോലും മുറിക്കാൻ അവകാശമില്ലാത്ത ഒരു ജനതയുടെ പോരാട്ടത്തിന്റെ കഥ നാം ഏറെ കേട്ടിട്ടുണ്ട്. പട്ടയം കൊടുത്തിരിക്കുന്ന ഭൂമിയിലെ മരങ്ങളുടെ അവകാശം പോലും സർക്കാരിനാണത്രേ. കർഷകൻ നട്ടുപിടിപ്പിക്കുന്ന മരങ്ങൾ മുറിക്കാൻ നിബന്ധന വയ്ക്കുന്ന സർക്കാർ പ്ലാന്റേഷനുകളിൽ നട്ടിരിക്കുന്ന തേക്കും മാഞ്ചിയവും യൂക്കാലിയും അക്കേഷ്യയുമൊക്കെ മുറിക്കുന്നതിനു യാതൊരു തടസങ്ങളും കാണുന്നുമില്ല. അതേസമയം, ജീവനു ഭീഷണിയായി വഴിയോരത്തു നിൽക്കുന്ന മരം മുറിക്കണമെങ്കിലും, ചില്ല ഇറക്കണമെങ്കിൽ പോലും തടസങ്ങളുടെ ഘോഷയാത്രയാണ്.
ഓടയിലെ മരംഎന്തുകൊണ്ടാണ് തിരുവനന്തപുരം ഉള്ളൂർ കേശവദാസപുരം റോഡിൽ, ഉള്ളൂർ ജംങ്ഷനിൽ ഓട നിറഞ്ഞു നിൽക്കുന്ന മൂന്ന് ആൽമരങ്ങൾ വെട്ടിമാറ്റാത്തതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിയമസഭയിൽ വനംമന്ത്രിയോടു ചോദിച്ചു.വെള്ളം ഒഴുകിപ്പോകാൻ വേറെ വഴിയുള്ളതിനാൽ വെട്ടാനാവില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിലുണ്ട് നമ്മുടെ പ്രതിബദ്ധത. ഇത്തരം പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്ന ജില്ലയാണ് ഇടുക്കി. ദേശീയപാതാ വികസനം പോലും ഇത്തരം നൂലാമാലകളിൽ കുരുങ്ങിയിട്ടുണ്ട്.
കാടു വെട്ടാനും വിലക്ക്റോഡിന്റെ വശങ്ങളിൽ കാഴ്ച മറച്ചു വളർന്നുകയറുന്ന കാട് വെട്ടിമാറ്റുന്നതിൽ വരെ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയവരാണ് നമ്മുടെ നിയമസഭാ പരിസ്ഥിതി കമ്മിറ്റി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ, 2203-2024 ൽ ഇറക്കിയ ഉത്തരവിൻപ്രകാരം പാതയോരങ്ങളിലെ കാടു വെട്ടുന്നതുപോലും നിരാകരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം നയങ്ങളാണ് നമ്മുടെ അധികാരികൾ പിന്തുടരുന്നതെങ്കിൽ നേര്യമംഗലത്ത് നടന്നതുപോലെയുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. ഓരോ മരണം നടന്നുകഴിയുമ്പോഴും ഞെട്ടൽ രേഖപ്പെടുത്തുന്ന ഭരണാധികാരികളെയല്ല; മറിച്ച്, ഇനിയും അത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ നട്ടെല്ലുള്ള ഭരണാധികാരികളെയാണ് ഈ നാടിന് ആവശ്യം.