പല വിദേശ രാജ്യങ്ങളിലും മാനവിക വിഷയങ്ങളും ഒാൾട്ടർനേറ്റീവ് മെഡിക്കൽ പരിശീലനവും ഉൾപ്പെടുത്തി സമഗ്ര വൈദ്യശാസ്ത്ര പഠനത്തിനായി ശ്രമിച്ചു മുന്നേറുമ്പോൾ നമ്മളും അതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾ നമ്മുടെ ഡോക്ടർമാർക്കു ക്ലിനിക്കൽ രംഗത്തുള്ള താത്പര്യവും വൈദഗ്ധ്യവും ഗവേഷണരംഗത്തില്ല എന്നതും ഒാർക്കുക. നമ്മുടെ മെഡിക്കൽ രംഗത്തു രോഗിയുടെ മരണകാരണം പോലും കൃത്യമായി രേഖപ്പെടുത്തുകയോ ഡാറ്റാ ശേഖരണം നടത്തുകയോ അതുപയോഗിച്ചു ഗവേഷണങ്ങൾ നടത്തി അതിന്റെ ഫലം പ്രസിദ്ധീകരിക്കുകയോ ചെയ്യാറില്ല. അമേരിക്കയിൽ എല്ലാ മരണങ്ങളുംതന്നെ ഓട്ടോപ്സി നടത്തി മരണകാരണം കണ്ടുപിടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഡാറ്റാ ശേഖരണം നടത്തുകയും അതു ഗവേഷണത്തിന് ഉപയോഗിക്കുകയും ചെയുന്നുണ്ട്. ഇതെല്ലാം നമ്മുടെയും മെഡിക്കൽ രംഗം കൂടുതൽ മെച്ചപ്പെടണമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കാര്യക്ഷമത കൂട്ടാൻകൂടാതെ, മെഡിക്കൽ സേവനത്തിന് എംബിബിഎസ് എന്ന ഒറ്റ സാധ്യതയ്ക്കപ്പുറം മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ ഫിസിഷ്യൻ അസിസ്റ്റന്റ് (PA), നഴ്സിംഗ് പ്രാക്ടീഷ്ണർ (NP)തുടങ്ങിയ അവസരങ്ങളും ഒരുക്കേണ്ടതുണ്ട്. ഇത്തരം വിവിധ കോഴ്സുകൾ ഈ രംഗത്തുള്ള അനാരോഗ്യ മത്സരത്തെ ഇല്ലാതാക്കാൻ സഹായിക്കും. വൈദ്യരംഗത്തു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എന്നാൽ, എംബിബിഎസ് നേടാൻ സാധിക്കാത്തവരെക്കൂടി ഉൾപ്പെടുത്താനും സാധിക്കും. അതുപോലെ നമ്മുടെ രാജ്യത്തെ ഡോക്ടർ-രോഗി അനുപാതം കുറയ്ക്കാനും സാധിക്കും.
ഇനി നീറ്റിന്റെ കാര്യമെടുത്താൽത്തന്നെ ഇത്രയും വൈവിധ്യവും വിസ്തീർണ്ണവുമുള്ള നമ്മുടെ രാജ്യത്ത് ഇത്തരം ടെസ്റ്റുകൾ കേന്ദ്രീകരിച്ചു നടത്തുന്നതിനു പകരം സംസ്ഥാന തലത്തിൽ വികേന്ദ്രീകരിച്ചു നടത്തിയാൽ അഴിമതിയും തട്ടിപ്പും കുറയ്ക്കാൻ കഴിയും. സംസ്ഥാനങ്ങളിൽ ഇതു ശരിയായി നടത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഒരു കേന്ദ്ര മേൽനോട്ട സമിതിയും ആവശ്യമാണ്. എന്തായാലും ഒരു സമൂഹത്തിന്റെ ഏറ്റവും പ്രധാന സേവനമാണ് മെഡിക്കൽ രംഗം. അതു ഗുണനിലവാരമുള്ളതും അഴിമതിരഹിതവും ആകേണ്ടതുണ്ട്. സർക്കാരും പൊതുസമൂഹവും സഹകരിച്ച് അഴിമതിയും തട്ടിപ്പും ഒഴിവാക്കേണ്ടതും കാര്യക്ഷമത വർധിപ്പിക്കേണ്ടതുമാണ്.
(ചങ്ങനാശേരി എസ്ബി കോളജ് റിട്ട. അസോസിയറ്റ് പ്രഫസറും ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായ ലേഖകൻ ഹൂസ്റ്റണിലെ എംഡി ആൻഡേഴ്സൺ കാൻസർ സെന്ററിലെ ക്ലിനിക്കൽ - പാസ്റ്ററൽ കൗൺസിലറുമായിരുന്നു)