തെരഞ്ഞെടുപ്പ് നേരിടാൻതക്ക വളർച്ച ബിജെപിക്കുണ്ടായെന്നും അത്തരം കാര്യങ്ങളിൽ പാർട്ടിക്ക് ആർഎസ്എസ് സ്വയംസേവകരുടെ സഹായം ആവശ്യമില്ലെന്നുമുള്ള വ്യക്തമായ സൂചനയായി അത്. കൂടാതെ, ‘പ്രധാന് സേവക്’ എന്നാണ് മോദി സ്വയം വിശേഷിപ്പിച്ചത്. ജനപിന്തുണ നേടാനാകാത്ത മഹാരാഷ്ട്രയിലെ സഖ്യത്തിൽ ബിജെപിക്ക് ബ്രാൻഡ് മൂല്യം നഷ്ടപ്പെട്ടു. ബിജെപിയിലും ആർഎസ്എസിലും ഈ നിലപാടിൽ അതൃപ്തരായ നിരവധി പേരുണ്ട്.
ഇന്ത്യ മുന്നണിയുടെ 234 അംഗബലവുമായി താരതമ്യം ചെയ്യുമ്പോൾ മോദിക്ക് ലോക്സഭയിലെ എൻഡിഎയുടെ 309 ആശ്വാസകരമാണ്. എന്നാൽ, മോദിയുടെ ഈ ശക്തി ചെറുതും വലുതുമായ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പിൻബലത്തിൽനിന്നാണ്. അവരെ എൻഡിഎയ്ക്കൊപ്പം നിലനിർത്താൻ സമവായ തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്. ചെറുതായാലും വലുതായാലും ഒരു രാഷ്ട്രീയസഖ്യം ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ എല്ലാവരുമായും നല്ല ധാരണ വേണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നല്ല ബന്ധം നിലനിർത്താൻ എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും ഒരു സുസ്ഥിരമായ ശ്രമം ആവശ്യമാണ്.
പ്രധാനമന്ത്രി മോദി ഇന്ദിരാ ഗാന്ധിയെപ്പോലെയാണ് എന്നതാണ് കാര്യം. എഴുപതുകളുടെ തുടക്കത്തിൽ വിസ്മയകരമായ തെരഞ്ഞെടുപ്പ് പ്രകടനത്തോടെ ഇന്ദിര ഉറച്ച അടിത്തറയിൽ തന്റെ രാഷ്ട്രീയ സ്ഥാനം സുഖകരമാക്കി അധികാരം ആസ്വദിച്ചു. മിക്ക അവസരങ്ങളിലും കൂടിയാലോചന കൂടാതെ തീരുമാനങ്ങൾ എടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഏറെക്കുറെ മുകളിൽ അവർ സ്വയം സ്ഥാനം പിടിച്ചു. റായ്ബറേലിയിൽനിന്നുള്ള അവരുടെ വിജയം ഒരു കോടതിവിധി അസാധുവാക്കിയപ്പോൾ, പത്രസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും മറ്റു പല നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും ചെയ്തുകൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ അവർക്ക് അധികം സമയം വേണ്ടിവന്നില്ല. അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനം പോലും അവർ സ്വയം എടുക്കുകയും അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് രാത്രി ഓർഡിനൻസിൽ ഒപ്പുവയ്ക്കുകയും ചെയ്തു. അവരുടെ കാബിനറ്റ് പിറ്റേന്നു രാവിലെ അത് അംഗീകരിച്ചു. അന്നത്തെ കാബിനറ്റ് മന്ത്രിയായിരുന്ന അന്തരിച്ച ജഗ്ജീവൻ റാം പറഞ്ഞു, “അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചു”.
ഏതാണ്ട് ഇതേ ലൈനിൽ തന്നെയാണ് മോദിയും. സംഘ്പരിവാറിന്റെ മുകളിലുള്ള സ്ഥാനം അദ്ദേഹത്തിന് സൗകര്യപ്രദമാണ്.
അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മിക്കവാറും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിനു മുമ്പായി സാധാരണ ലോക്സഭയിലെ മുതിർന്ന അംഗത്തെയാണ് പ്രോട്ടെം സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. ദളിത് വിഭാഗത്തിൽപ്പെട്ട കൊടിക്കുന്നേൽ സുരേഷ്, എട്ടാം തവണയും ലോക്സഭാംഗമായ സീനിയറാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കാൻ ലോക്സഭാ അധ്യക്ഷനായുള്ള പ്രോട്ടൈം സ്പീക്കറായി അദ്ദേഹത്തെ നിയമിക്കുമെന്ന് കരുതപ്പെട്ടു.
തെലുങ്കുദേശം നേതാവും നിലവിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തന്റെ പാർട്ടിക്ക് സ്പീക്കർ സ്ഥാനം വേണമെന്ന് ആഗ്രഹിച്ചു. എന്നാൽ, പ്രധാനമന്ത്രി സമ്മതിച്ചില്ല. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാനും വികസനത്തിന് ഫണ്ട് നൽകാനും സമ്മതിച്ചു. കുറച്ചു വർഷങ്ങൾക്കു മുമ്പ് നായിഡു ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും വികസനത്തിന് ഫണ്ടും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ, അന്ന് അതു സമ്മതിച്ചില്ല, അവരുടെ ബന്ധം വഷളായി. ഇപ്പോൾ അദ്ദേഹം വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇപ്പോൾ എട്ടാം തവണയും വിജയിച്ച കൊടിക്കുന്നേൽ സുരേഷിനെ 18-ാം ലോക്സഭയിലെ പ്രോട്ടെം സ്പീക്കറാക്കാൻ മോദി അനുകൂലിക്കുന്നില്ല. കൂടാതെ ഏഴാം തവണ വിജയിച്ചെത്തിയ ഭാരതീയ ജനതാ പാർട്ടി അംഗം ഭർതൃഹരി മഹ്താബിനെ തെരഞ്ഞെടുക്കുന്നു.
എന്തുകൊണ്ട് സുരേഷായിക്കൂടാ? ദളിതനായതുകൊണ്ടാണോ? മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ദളിതരുടെയും ഉന്നമനത്തെക്കുറിച്ച് പറയുന്ന മോദി ഇപ്പോൾ ഏറ്റവും മുതിർന്ന ദളിതനായ കൊടിക്കുന്നേൽ സുരേഷിന് പ്രോട്ടെം സ്പീക്കർ സ്ഥാനംപോലും നൽകുന്നില്ല. അതോ, കോൺഗ്രസുകാരൻ ആയതുകൊണ്ട് അദ്ദേഹം അനുയോജ്യനല്ലെന്നാണോ? കഴിഞ്ഞ ലോക്സഭയിൽ അഞ്ചു വർഷവും മോദി ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചില്ല. എന്തുകൊണ്ട്?
സുരേഷിന് പ്രോട്ടെം സ്പീക്കർ സ്ഥാനം നിഷേധിക്കാനുള്ള തീരുമാനത്തെ കമ്യൂണിസ്റ്റ് നേതാവായ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ എതിർക്കുന്നു. “ഇത് പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളോട് വിവേചനം കാണിക്കുന്ന സംഘപരിവാറിന്റെ മനോഭാവമാണെന്ന്” അദ്ദേഹം പറഞ്ഞു. എന്നാൽ മാനന്തവാടി എംഎൽഎ ഒ.ആർ. കേളുവിനെ മന്ത്രിസഭയിലെടുക്കുമ്പോൾ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളെല്ലാം നൽകുന്നില്ല. ദേവസ്വം, പാർലമെന്ററികാര്യ വകുപ്പുകൾ അദ്ദേഹത്തിനു നൽകിയില്ല. കേളുവിന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പും ദേവസ്വം വി.എൻ. വാസവനും പാർലമെന്ററികാര്യം എം.ബി. രാജേഷിനുമായാണ് നൽകിയത്. അതു വിവേചനം ആയിരുന്നില്ലേ? അടുത്തിടെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ച വിപ്ലവ പാർട്ടിയായ സിപിഎമ്മിനെതിരേയുള്ള മറ്റൊരു ആരോപണമാണിത്.
ആദ്യമായി മന്ത്രിയാകുന്നതിനാലാണ് അദ്ദേഹത്തിന് ചെറിയ വകുപ്പ് നൽകിയത് എന്നാണു ന്യായം. എന്നാൽ, എതിരാളികൾ ആരോപിക്കുന്നത് പട്ടികവർഗക്കാരനായതിനാലാണ് അദ്ദേഹത്തിന് ദേവസ്വവും പാർലമെന്ററികാര്യവും നൽകാത്തത് എന്നാണ്. തന്റെ ചുമതലകൾ നിറവേറ്റാൻ കേളുവിന് മികച്ച സഹായികളെ നൽകുക എന്നതായിരുന്നു വേണ്ടിയിരുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് തന്റെ ജോലി ഭംഗിയാക്കാമായിരുന്നു.
അതെന്തായാലും, മോദിയുടെ മൂന്നാമൂഴത്തിലെ ഏറ്റവും മികച്ച കാര്യം, പരസ്പരം വിശ്വാസത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ഏറ്റുമുട്ടലുകൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. അദ്ദേഹത്തിനു വേണ്ടത്ര എതിരാളികളുണ്ട്, ഇപ്പോൾ സംഘ്പരിവാറിലും അദ്ദേഹത്തോട് വിയോജിപ്പുള്ള പലരുമുണ്ട്. എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകുക എന്നതാണ് വരുംവർഷങ്ങളിലെ ഏറ്റവും നല്ല പ്രതിവിധി. അതുവഴി എതിരാളികളെ നിശബ്ദരാക്കി തന്റെപ്രവർത്തനപദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ച് അദ്ദേഹത്തിന് തന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയും.