വർക്കിച്ചന്റെ തല കണ്ട മാത്രയിൽ മകൾ ഉറക്കെപ്പറഞ്ഞു: “ബെഡ്കോഫി വേണമെങ്കിൽ അടുക്കളയിലെ കാപ്പിപ്പാത്രത്തിൽനിന്നെടുത്ത് കുടിച്ചോണം!”
വർക്കിച്ചൻ നിരാശയോടെ ഒരു ബീഡിയെടുത്ത് കത്തിച്ച് ധൈര്യം സംഭരിച്ചു. എന്നിട്ട്, അടുക്കളയിൽ ആരുമില്ലാത്ത സമയം നോക്കി പതുങ്ങിച്ചെന്ന് അടുക്കളയിൽ കയറി കാപ്പിമോന്തി. വിറകുപുരയുടെ വാച്ച് ടവറിൽ ബൈനോക്കുലറിലൂടെ എല്ലാം വീക്ഷിച്ചു നിൽക്കുകയായിരുന്ന ഏലിക്കുട്ടി വെടിപൊട്ടുംപോലെ പറഞ്ഞു: “അവനവന്റെ പാനപാത്രം അവനവൻതന്നെ കഴുകിവയ്ക്കണം!”
വർക്കിച്ചൻ അടുക്കളയിലെ വാഷ്ബേസിനിൽ കാപ്പിപ്പാത്രം കമഴ്ത്താനൊരുങ്ങവേ, ഭാര്യയുടെ ശബ്ദം: “അടുക്കളയിലെ വാഷ്ബേസിനിൽ പാത്രങ്ങൾ കഴുകി കത്തി കേടാക്കിയാൽ ഞങ്ങൾ കൊല്ലും! പാത്രം കഴുകാൻ വേറെ സ്ഥലമുണ്ട്! ഇത്രയും പ്രായമായിട്ടും അതൊന്നുമറിയില്ലേ?”
കാപ്പിപ്പാത്രം ഉപേക്ഷിച്ച് വർക്കിച്ചൻ ഒരുവിധം രക്ഷപ്പെട്ടു.
രാത്രി അത്താഴം കഴിഞ്ഞപ്പോൾ തന്റെ പാത്രങ്ങൾ വർക്കിച്ചന് മറ്റൊരു വാഷ്ബേസിനിൽ കഴുകേണ്ടിവന്നു. ക്ലീനിംഗ് ശരിയായില്ലെന്ന് മകളും ഭാര്യയും അഭിപ്രായപ്പെട്ടതോടെ അവ പലതവണ വൃത്തിയാക്കേണ്ട ഗതികേടുമുണ്ടായി.
ഒരു പ്രാക്ടിക്കൽ പരീക്ഷപിറ്റേന്ന് പതിവുപോലെ പ്രഭാതം വിരിഞ്ഞു.
പ്രിയപുത്രി ഏലിക്കുട്ടി ഒരു ചൂലുമായിച്ചെന്ന് വർക്കിച്ചനെ കിടക്കപ്പായയിൽനിന്ന് വിളിച്ചുണർത്തി. പെണ്ണിന്റെ കൈയിലെ ചൂൽ കണ്ടപ്പോൾ ചൂരൽ കണ്ട സ്കൂൾകുട്ടിയെപ്പോലെ വർക്കിച്ചൻ വിരണ്ടു.
ചൂൽ നിലത്തിട്ടശേഷം മകൾ ഇപ്രകാരം ആജ്ഞാപിച്ചു: “മാറാലയും പൊടിയും ബീഡിക്കുറ്റികളും നിറഞ്ഞ ഈ മുറി ഒന്നടിച്ചുവാരണം, മിസ്റ്റർ! ഇനിമുതൽ ഈ വീട്ടിൽ കൂട്ടുമുന്നണി ഭരണമാണ്!”
മകളുടെ ഗൗരവം കണ്ടപ്പോൾ വർക്കിച്ചന് ചിരിവന്നു. ഒരു തമാശയ്ക്ക് ചൂൽ കൈയിൽവാങ്ങി അദ്ദേഹം മുറി വൃത്തിയാക്കാൻ തുടങ്ങി.
വൈകുന്നേരം അമ്മയും മകളും ചേർന്ന് വർക്കിച്ചനായി മറ്റൊരു പ്രാക്ടിക്കൽപരീക്ഷ നടത്തി. ഒരു ഓംലറ്റുണ്ടാക്കാനായിരുന്നു നിർദേശം. പക്ഷേ, ഗ്യാസ്കുറ്റി തുറക്കാനോ, സ്റ്റൗ കത്തിക്കാനോ പോലും മൂപ്പർക്ക് കഴിഞ്ഞില്ല. ആദ്യമെടുത്ത മുട്ട താഴെവീണു പൊട്ടിച്ചിതറി. രണ്ടാമത്തെ മുട്ട വളരെ ശ്രമങ്ങൾക്കുശേഷം ഓംലറ്റായി മാറിയെങ്കിലും അതു കഴിച്ച മകളുടെ തൊണ്ടയിൽ മുട്ടത്തോടിന്റെ അംശങ്ങൾ കുടുങ്ങിയതോടെ പരീക്ഷയിൽ വർക്കിച്ചൻ മുട്ടപോലെ പൊട്ടിയതായി അടുക്കളജൂറികൾ വ്യക്തമാക്കി. ഇതോടെ വർക്കിച്ചൻ ശരിക്കും കീഴടങ്ങി.
ക്ഷീണിതനായി ചാരുകസേരയിലേക്കു വീണ ഗൃഹനാഥൻ ദയനീയമായി അഭ്യർഥിച്ചു: “തേങ്ങ ചുരണ്ടുക, വെള്ളംകോരുക, വിറകുവെട്ടുക, മീൻകറി ഇളക്കുക തുടങ്ങിയ വകുപ്പുകൾ മാത്രം എനിക്കു തന്നാൽ മതി! അല്ലെങ്കിൽ, ഞാൻ ഹോട്ടലിൽനിന്നു മൂന്നുനേരം കഴിച്ചുകൊള്ളാം!”
മകളായ ഏലിക്കുട്ടി തെല്ലുനേരം ആലോചിച്ചു. എന്നിട്ട് അമ്മയെ അർത്ഥഗർഭമായി നോക്കിയശേഷം പറഞ്ഞു: “മീൻകറിയും ഉണ്ണിയപ്പവുമൊക്കെ ഉണ്ടാക്കുന്ന അപ്പനെയാണ് എനിക്കിഷ്ടം. സാരമില്ല, തൽക്കാലം അപ്പൻ ചിരവപ്പുറത്തുകയറിയാൽ മാത്രം മതി! ഇനിയെങ്കിലും പെണ്ണുങ്ങൾക്ക് വീട്ടിലെന്താണിത്ര പണിയെന്ന് ചോദിക്കരുത്!” തെല്ലുനേരത്തേയ്ക്ക് വീട്ടിൽ നിശബ്ദത പരന്നു.
മൂന്നാം ക്ലാസിലെ പാഠപുസ്തത്തിലുള്ള ചിത്രം മറക്കാൻ ശ്രമിച്ചുകൊണ്ട് മുറിവേറ്റ സിംഹത്തെപ്പോലെ വർക്കിച്ചൻ ചാരുകസേരയിൽക്കിടന്ന് മുരണ്ടു: ‘ചിരവപ്പുറത്തു കയറിയ അപ്പൻ!’
-
[email protected]