കേരള കോണ്‍ഗ്രസ് -എമ്മും തോൽവിയുടെ ആഘാതത്തിൽ വല്ലാതെ ഞെട്ടി. ഒരു ലക്ഷം വോട്ടിന് 2019ൽ ജയിച്ച പാർട്ടി 85,000 വോട്ടിനു തോറ്റു. ക്രൈസ്തവർക്കെതിരേ നടക്കുന്ന അതിക്രമങ്ങൾ, മണിപ്പുർ, പ്രണയക്കെണി അടക്കമുള്ള ക്രൈസ്തവ വിഷയങ്ങൾ ലോക്സഭയിൽ ഉന്നയിച്ച തോമസ് ചാഴികാടൻ ക്രൈസ്തവ കേന്ദ്രത്തിൽ തോറ്റത് എങ്ങനെയെന്ന് ഉൾക്കൊള്ളാൻ പാർട്ടിക്കാവുന്നില്ല. ദേശീയ നേതൃത്വം എൻഡിഎയിലേക്കു പോയതോടെ ജനതാദൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നു.
ഈഴവസമുദായത്തിലേക്കു ബിജെപി കടന്നുകയറുന്നതായുള്ള കണ്ടെത്തൽ സിപിഎമ്മിനെയും ഇടതു മുന്നണിയെയും വല്ലാത ഉലയ്ക്കുന്നു. സിപിഎമ്മിനു കിട്ടിക്കൊണ്ടിരുന്ന ഈഴവ വോട്ടുകൾ ചോർന്നിരിക്കുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം തന്നെ ചൂണ്ടിക്കാട്ടി.
◄വീഴാതിരിക്കാൻ നോക്കട്ടെ►
നിൽക്കുന്നവർ വീഴാതിരിക്കാൻ നോക്കട്ടെ! ജനാധിപത്യമുന്നണി ഒാർക്കേണ്ടത് അതാണ്. 2019ലും 19 സീറ്റ് കിട്ടിയവരാണ് 2021ൽ പ്രതിപക്ഷമായത്. ഇപ്പോഴത്തെ കാരണങ്ങൾകൊണ്ട് 2026ൽ ജയിക്കണമെന്നില്ല. അഥവാ പാലക്കാട്, ചേലക്കര സീറ്റുകളിൽകൂടി ജയിച്ചാലും അഹങ്കരിക്കരുത്. 2025ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്പോൾത്തന്നെ ചിത്രം മാറും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്ക് അനുകൂലമായുണ്ടായ മുസ്ലിം ഏകീകരണം ഇനിയും അങ്ങനെതന്നെ പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. കേരളത്തിൽ സിപിഎം വരുന്നതാണ് നല്ലതെന്നു കരുതുന്ന മുസ്ലിംകൾ ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അടിമുടി അഴിച്ചുപണിയണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പലേടത്തും സംഘടനാ സംവിധാനം വളരെ മോശമായിരുന്നതായി സ്ഥാനാർഥികൾ പരാതിപ്പെട്ടിരുന്നു. ഗ്രൂപ്പുകളിയുടെ പശ്ചാത്തലത്തിൽ വല്ലതും നടക്കുമോയെന്നു കണ്ടറിയണം. മരിക്കുന്നതു വരെ സ്ഥാനംവിടില്ലെന്ന സമീപനം പുതിയ തലമുറയുടെ വരവ് അസാധ്യമാക്കുന്നു.
◄പ്രിയങ്കയുഗം►
കോണ്‍ഗ്രസിലെ പ്രിയങ്കയുഗത്തിനു വയനാട്ടിൽ തുടക്കം കുറിക്കുന്നു. റായ്ബറേലിയും അമേത്തിയും പോലെ വയനാടും നെഹ്റുകുടുംബം വകയാവുകയാണ്. പ്രിയങ്കയുടെ പാർലമെന്ററി പ്രവർത്തനം കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരീക്ഷകർ. രാഹുലിന് 54 കഴിയുന്നതുകൊണ്ട് ഇനി വിവാഹമോ മക്കളോ എന്നതു നടക്കാനിടയില്ലെന്നു കരുതുന്നവരുണ്ട്. പ്രിയങ്കയുടെ മക്കൾക്കു വഴി ഒരുക്കാനാണ് പ്രിയങ്ക വരുന്നതെന്ന് ഇപ്പോൾ പറയുന്നതു കോണ്‍ഗ്രസിന്റെ ശത്രുക്കളാണ്. വയനാട്ടിൽനിന്ന് എംപി ആയാൽ അവർ കൂടുതൽ സമയം കേരളത്തിൽ ഉണ്ടാകാനും ഇവിടത്തെ സംഘടനാ പ്രവർത്തനങ്ങളിൽ ഇടപെടാനും ഇടയുണ്ട്.
◄വെള്ളാപ്പള്ളിയുടെ കണക്കുകൾ►
ഇടതു-വലതു മുന്നണികൾ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന വിലയിരുത്തലുമായി എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുറെ കണക്കുകൾ പറയുന്നുണ്ട്. കേരളത്തിലെ ഒന്‍പത് രാജ്യസഭാംഗങ്ങളിൽ അഞ്ചുപേർ മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് വെള്ളാപ്പളളി പറയുന്നത് തെറ്റാണെന്ന് ആരും പറയുന്നില്ല. പകരം, അദ്ദേഹം വർഗീയത പറയുന്നു എന്നാണ് ആരോപണം. ക്രൈസ്തവരുടെ പ്രതിഷേധം മൂലമാണ് തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതു സിപിഎം സംസ്ഥാന സമിതിയും അംഗീകരിച്ചു.
കോഴിക്കോട്, ആലപ്പുഴ, ആറ്റിങ്ങൽ, തൃശൂർ എന്നിവിടങ്ങളിൽ ഈഴവ വോട്ടുകൾ പ്രകടമായി ബിജെപിക്കു പോയെന്നും എസ്എൻഡിപി വഴി ബിജെപി ഈഴവരിലേക്കു കടക്കുന്നതായും പാർട്ടി സമ്മതിച്ചു. ശബരിമല വിവാദത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടാക്കിയ നവോത്ഥാന സമിതിയിൽനിന്നു മുസ്ലിം നേതാവ് ഹുസൈൻ മടവൂർ രാജിവച്ചു. സർക്കാർ മുസ്ലിംകൾക്കു വഴി വിട്ട് ആനുകൂല്യങ്ങൾ നൽകുന്നെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് രാജി. ഈ വിഷയത്തിൽ വെള്ളാപ്പള്ളിക്കെതിരേ എത്ര മുസ്ലിം നേതാക്കൾ പരസ്യമായി രംഗത്തുവന്നുവെന്നു നോക്കൂ. മുസ്ലിം സമുദായബോധത്തിന്റെ അടയാളം. ഇതാണ് ക്രൈസ്തവ നേതാക്കളും മുസ്ലിം നേതാക്കളും തമ്മിലുള്ള വ്യത്യാസം. സമുദായത്തിനെതിരായി ആരു പറഞ്ഞാലും ക്രൈസ്തവ നേതാക്കൾ പ്രതികരിക്കില്ല. സമുദായത്തിന്റെ പ്രശ്നം വന്നാൽ ഇവർ വായ് തുറക്കില്ല. പൂഞ്ഞാർ സംഭവംതന്നെ ഉദാഹരണം. പത്തനംതിട്ടയിൽ മത്സരിച്ച തോമസ് ഐസക് ക്രൈസ്തവ നേതാവായി ചിത്രീകരിക്കപ്പെടുന്നു. പക്ഷേ, അദ്ദേഹം പൂഞ്ഞാർ സംഭവത്തിൽ എന്താണ് പ്രചരിപ്പിച്ചത്?
ജെ.ബി. കോശി കമ്മിഷന്റെ റിപ്പോർട്ട് തന്നെ എടുക്കുക. ഒരു ക്രൈസ്തവ രാഷ്ട്രീയ നേതാവും ഇതേക്കുറിച്ചു വായ് തുറക്കുന്നില്ല, പ്രതിഷേധം സംഘടിപ്പിക്കുന്നില്ല. സർക്കാർ നിശബ്ദം. സമുദായത്തിനുവേണ്ടി പ്രതികരിക്കുന്നവരോടു ക്രൈസ്തവർ പ്രത്യേക കൂറ് പ്രകടിപ്പിക്കാറില്ലെന്നതും യാഥാർഥ്യം. മാറ്റങ്ങൾ ഏറെ വരാനുണ്ട്.