പ്രഫ. ജോസഫ് മുണ്ടശേരിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: “സുറിയാനി കത്തോലിക്കരെ വൈദേശിക ഭരണത്തിൽനിന്നു മോചിപ്പിക്കാനെന്നപോലെ, കത്തോലിക്കരല്ലാത്ത സുറിയാനി ക്രിസ്ത്യാനികളെ കൂട്ടിപ്പിടിച്ച് ഒറ്റക്കെട്ടായി നിറുത്തി സമുദായശക്തി വർധിപ്പിക്കാനും നിധീരിക്കലച്ചൻ ആജീവനാന്തം പരിശ്രമിക്കുകയുണ്ടായി.’’
നസ്രാണിസഭയിലെ ചരിത്രരചനാ സംരംഭങ്ങളുടെ പ്രോദ്ഘാടകനും ആസൂത്രകനും മാണിയച്ചൻ ആയിരുന്നു. ലത്തീൻ ഭരണത്തിൽനിന്നു വിമോചിതയായ സുറിയാനി സഭയ്ക്കുവേണ്ടി ചരിത്രനിർമാണ പ്രവർത്തനങ്ങൾക്ക് അദേഹം നടുനായകത്വം വഹിച്ചു. അതുകൊണ്ടായിരുന്നു “ബഹുമാനപ്പെട്ട മാണിയച്ചൻ ചരിത്രകാരനാണെന്നു പറയുന്നതിനേക്കാൾ, അദ്ദേഹം തന്റെ കാലത്തെ ചരിത്രം രൂപീകരിച്ചെന്നു പറയുന്നതായിരിക്കും ശരി’’യെന്നു ഡോ. പി.ജെ. തോമസ് അഭിപ്രായപ്പെട്ടത്. ഒരേസമയം കവിയും എഴുത്തുകാരനും സംഘാടകനും ആത്മീയ-സമുദായ നേതാവും ബഹുഭാഷാ പണ്ഡിതനും ഒക്കെയായിരുന്ന ബഹുമുഖപ്രതിഭ.
സഭ, സമൂഹം, സമുദായം, സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിൽ നല്കിയ അദ്വിതീയ നേതൃത്വവും കർമകുശലമായ പ്രവർത്തനവും മൂലമാണ് മാണിയച്ചൻ മഹാനായി കരുതപ്പെടുന്നത്. തിരുവിതാംകൂർ “തെക്കേ ഇന്ത്യയിൽ നിധീരിക്കൽ മാണിക്കത്തനാരെപ്പോലെ മറ്റൊരു മഹാനില്ല. ’’ ചരിത്രപണ്ഡിതനായ എം.ഒ. ജോസഫ് നെടുങ്കുന്നത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ, “കേരളസഭയിൽ നിധീരിക്കലച്ചനെക്കാൾ മഹാനായ ഒരാൾ ജനിച്ചിട്ടുണ്ടോ എന്നു സംശയമാണ്. നിധീരി അവരുടെ കിരീടംവയ്ക്കാത്ത രാജാവായിരുന്നു.’’