ചില കേസുകൾ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിട്ടുണ്ട്. നിയമവിരുദ്ധമായ ചന്ദ്രശേഖരൻ നായർ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ട് 21-ാംവർഷമാണ് സർക്കാർ അതു ഹാജരാക്കിയത്. ഇതിനു പിന്നിൽ ഗൂഢാലോചനയോ കുറ്റകരമായ അനാസ്ഥയോ ഇല്ലേ? ഇപ്പോൾ സർക്കാരിന്റെ അവകാശവാദം ഈ ഭൂമി നേരത്തെതന്നെ റിസർവ് വനമായിരുന്നു എന്നാണ്.
നഷ്ടപരിഹാരമെവിടെ?മതികെട്ടാനിലെ ക്രൂരമായ കുടിയിറക്ക് ഭരണകൂട ഭീകരതയുടെ പൈശാചിക മുഖം, ജനങ്ങളെ അനാഥരും അത്താഴ പട്ടിണിക്കാരുമാക്കി മാറ്റിയതിന്റെ മകുടോദാഹരണമാണ്. ഉടുമ്പൻചോല താലൂക്കിൽ തോണ്ടിമല താവളം അടക്കം നിരവധി പ്രദേശങ്ങൾ 1822ൽ രാജകീയ വിളംബരത്തിലൂടെ ഏലമലക്കാടായി റിസർവ് ചെയ്തിരിക്കുന്നു. കാർഡമം റിസർവിലെ, റിസർവ് എടുത്തുകൊണ്ട് ഇത് റിസർവ് വനം ആകുമെന്നാണ് വനം വകുപ്പിന്റെ വാദം. എന്നാൽ, കേരളത്തിൽ റിസർവ് വനം പ്രഖ്യാപിച്ചുള്ള അറിയിപ്പു വന്നത് 1897ലാണ്. 2023ലെ വനസംരക്ഷണ ഭേദഗതി നിയമപ്രകാരം 1996ന് മുമ്പ് വനേതരമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങൾ മുഴുവൻ റിസർവ് വനത്തിന്റെ പരിധിയിൽപ്പെടില്ല.
ഇപ്പോൾ ഈ പ്രദേശം വന്യജീവി ഉദ്യാനമാണ്. വന്യജീവി ഉദ്യാനമായി പ്രഖ്യാപിക്കുമ്പോൾ നിയമമനുസരിച്ച് അവിടെ വിയർപ്പ് ചിന്തിയ കർഷകർക്കു ന്യായമായ നഷ്ടപരിഹാരം നൽകേണ്ടതില്ലേ?
നേരത്തേതന്നെ റിസർവ് വനമാണെന്ന സർക്കാരിന്റെ വാദം ശരിയാണെങ്കിൽ1977 ജനുവരി ഒന്നിന്നു മുമ്പ് അവിടെ കുടിയേറി കൃഷി നടത്തിയിരുന്ന കർഷകർക്കു ന്യായമായ നഷ്ടപരിഹാരത്തിന് അവകാശമില്ലേ? കാർബൺ പുറംതള്ളുന്നത് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വനവത്കരണം നടത്തിയാൽ അവിടെ കൃഷിചെയ്ത കർഷകന്റെ കഷ്ടപ്പാടിനു പകരംവയ്ക്കാൻ തത്തുല്യമായ സ്ഥലം വിട്ടുകൊടുക്കേണ്ടേ? പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കൃഷിചെയ്തിരുന്നവർക്കും സ്ഥലമുടമകൾക്കും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുണ്ട്. മതികെട്ടാനെന്ന പേരിൽ ഉടുമ്പൻചോല താലൂക്കിൽനിന്നു കുടിയിറക്കപ്പെട്ട കർഷകർക്കു നീതി ലഭിക്കാൻ ഈ വൈകിയ വേളയിലെങ്കിലും കേരളത്തിലെ മനുഷ്യസ്നേഹികൾ കൈകോർക്കണം.
(ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനാണ് ലേഖകൻ)