ക്രൈസ്തവ വേട്ടയുടെ നേര്ചിത്രംവംശീയകലാപത്തിന്റെ മറവില്‍ നൂറുകണക്കിനു ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളുമാണു മണിപ്പുരില്‍ തകര്‍ത്തു തീയിട്ടത്. കലാപം തുടങ്ങി 36 മണിക്കൂറിനകം 249 പള്ളികള്‍ കത്തിച്ചതായി ഇംഫാലിലെ അന്നത്തെ ആര്‍ച്ച്ബിഷപ് ഡോ. ഡൊമിനിക് ലുമോണ്‍ പറഞ്ഞിരുന്നു. വലുതും ചെറുതുമായ 360 ക്രൈസ്തവ പള്ളികള്‍ മെയ്തെയ്കള്‍ തകര്‍ത്തുവെന്നാണു കുക്കികളുടെ 2024 ജനുവരിയിലെ വാര്‍ത്താപത്രിക പറയുന്നത്. ഇതില്‍ നാമമാത്രമായ ജൂത സിനഗോഗുകളുമുണ്ട്. കലാപത്തില്‍ 158 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ കുക്കി ഗ്രാമങ്ങള്‍ കത്തിച്ചു. 7,000ത്തിലേറെ ക്രൈസ്തവ ഭവനങ്ങള്‍ അഗ്നിക്കിരയാക്കി. കലാപത്തില്‍ ഭവനരഹിതരായ അര ലക്ഷത്തിലേറെ പേരില്‍ ബഹുഭൂരിപക്ഷം വരുന്ന 41,425 പേരും ക്രൈസ്തവ ഗോത്രജനതയാണെന്നും കുക്കി ഇരകളുടെ കണക്കെന്ന പേരില്‍ പ്രസിദ്ധീകരിച്ച പത്രികയില്‍ വിശദീകരിക്കുന്നു.
മണിപ്പുര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെയും കത്തിച്ച വീടുകളുടെയും ആരാധനാലയങ്ങളുടെയും കൃത്യമായ കണക്ക് ആര്‍ക്കുമറിയില്ല. മെയ്തെയ് അനുകൂല മാധ്യമങ്ങളും സര്‍ക്കാരും പുറത്തുവിടുന്ന കണക്കുകളുടെ വിശ്വാസ്യത സംശയിക്കാതെ തരമില്ല. 2023 ജൂലൈ നാലു വരെ മാത്രം മണിപ്പുരില്‍ 142 പേര് കൊല്ലപ്പെട്ടതായും 5,053 കത്തിക്കുത്തു കേസുകളുണ്ടായതായും സുപ്രീംകോടതിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി വിനീത് ജോഷി നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അന്ന് 54,488 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതായും കോടതിയെ അറിയിച്ചിരുന്നു.
ന്യൂനപക്ഷ സംരക്ഷണം പ്രധാനം നൂറ്റാണ്ടിനു മുമ്പേ ക്രൈസ്തവ മതം സ്വീകരിച്ച മണിപ്പുരിലെ ഗോത്രവിഭാഗത്തിനും അവരുടെ ദേവാലയങ്ങള്‍ക്കുമെതിരേ വളരെ ആസൂത്രിതമായ അക്രമമാണ് ഭൂരിപക്ഷ മെയ്തെയ് ജനത അഴിച്ചുവിട്ടത്. സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയിലും അടിസ്ഥാനസൗകര്യ വികസനത്തിലും നൂറ്റാണ്ടുകളായി തഴയപ്പെട്ട ഗോത്രജനതയ്ക്കു നേരേയാണ് ഭൂരിപക്ഷ സമൂഹം ക്രൂരമായ അക്രമവും നുണപ്രചാരണങ്ങളും നടത്തിയതെന്നത് അതീവഗുരുതരമാണ്.