മുറിവേറ്റ ഓർമകളും ഇന്നലെകളുടെ മുറിപ്പാടുകളും മാഞ്ഞുപോകട്ടേയെന്നത് ആശംസയിൽ ഒതുങ്ങരുത്. പുറകോട്ടു നടന്നു ചരിത്രം തിരുത്തിക്കുറിക്കാമെന്നു വ്യാമോഹിക്കരുതല്ലോ. മലയാളിയായ പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദിന്റെ കണ്ടെത്തലുകൾ രാമഭക്തരെങ്കിലും മറന്നേക്കില്ലെന്ന ഓർമപ്പെടുത്തലും നന്നായി. ദേവാലയങ്ങൾ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റേതോ, ജാതിയുടേതോ മാത്രമാക്കി പരിമിതപ്പെടുത്തുന്പോൾ മാത്രമാകും ഈശ്വരസാന്നിധ്യം നഷ്ടമാകുക. എല്ലാ വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും ആദരവോടെ കാണുന്നതാണ് ഭാരതീയ സംസ്കാരം.
സർവമത സമഭാവനയിൽ വളരാംകൂറ്റൻ ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്കുകൾ, പ്രതിമകൾ എന്നിവയെക്കാളേറെ പുതുതലമുറയുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമാകട്ടെ മുതൽമുടക്ക്. രാജ്യത്തിന്റെ സമാധാനവും സുരക്ഷയും കാക്കുന്നതിലും സാന്പത്തികവളർച്ചയുടെ നേട്ടങ്ങൾ പാവങ്ങൾക്കുകൂടി എത്തിക്കുന്നതിലുമാകണം ഇനിയുള്ള മുൻഗണന. അയോധ്യയിലെ ശ്രീരാമക്ഷേത്രം യാഥാർഥ്യമായതിലൂടെ മതവിദ്വേഷത്തിന്റെ അധ്യായം അടയ്ക്കട്ടെ. സർവമത സമഭാവനയിലും തുല്യനീതിയിലും പൗരസ്വാതന്ത്ര്യത്തിലും ആകട്ടെ ഇന്ത്യയുടെ അഭിമാനം. രാജ്യപുരോഗതിക്കും ഭാവി സമാധാനത്തിനും സൗഹാർദത്തിനും ഇനി എല്ലാവരും കൂട്ടായി ശ്രമിക്കട്ടെ.
ശ്രീരാമക്ഷേത്രത്തെ അറിയുകഇന്ത്യൻ വാസ്തുവിദ്യയോടെ പരന്പരാഗത നാഗർ ശൈലിയിലാണ് 360 അടി നീളവും (കിഴക്ക്-പടിഞ്ഞാറ്) 235 അടി വീതിയും 161 അടി ഉയരവുമുള്ള രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്. 20 അടി ഉയരം വീതമുള്ള മൂന്നു നിലകളിലാണ് ക്ഷേത്രം. സങ്കീർണവും മനോഹരവുമായ കൊത്തുപണികളുള്ള 392 തൂണുകളും 44 വാതിലുകളുമുണ്ട്. രാജസ്ഥാനിലെ ഏറ്റവും നല്ല മാർബിൾ, പിങ്ക് മണൽക്കല്ല് (സാൻഡ്സ്റ്റോണ്‍) എന്നിവയും കാന്പുള്ള തേക്കുതടിയും ഉപയോഗിച്ചാണ് ക്ഷേത്രം പണിതത്. ആകെ 57,400 ചതുരശ്ര അടിയാണ് ക്ഷേത്രത്തിന്റെ വിസ്തൃതി.
കിഴക്കുനിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. മൊത്തം 12 വാതിലുകൾ. ഭക്തർ 32 പടികൾ കയറണം. ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സൗകര്യാർഥം റാന്പുകളും ലിഫ്റ്റുകളുമുണ്ട്. നൃത്ത മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ചു ഹാളുകളുണ്ട്. കോന്പൗണ്ടിന്റെ നാലു കോണുകളിലായി നാലു ക്ഷേത്രങ്ങളുണ്ട് - സൂര്യദേവൻ, ഭഗവതി, ഗണേശൻ, ശിവൻ എന്നിവരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വടക്കുഭാഗത്ത് മാ അന്നപൂർണ ക്ഷേത്രവും തെക്കുവശത്ത് ഹനുമാൻ ക്ഷേത്രവുമാണ്.
ക്ഷേത്രത്തിൽ ഒരിടത്തും ഇരുന്പ് ഉപയോഗിച്ചിട്ടില്ലെന്ന് ട്രസ്റ്റ് പറയുന്നു. 14 മീറ്റർ കനത്തിലുള്ള റോളർ-കോംപാക്റ്റഡ് കോണ്‍ക്രീറ്റിന്റെ (ആർസിസി) പാളി ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചത്. രാമക്ഷേത്രത്തിന്റെ അടിസ്ഥാനത്തിന് കൃത്രിമ പാറയുടെ രൂപം നൽകിയിട്ടുണ്ട്. ഭൂമിയിലെ ഈർപ്പം സംരക്ഷിക്കുന്നതിനായി ഗ്രാനൈറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള തൂണും നിർമിച്ചിട്ടുണ്ട്. പരിസ്ഥിതി-ജല സംരക്ഷണത്തിന് പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു.
ക്ഷേത്രത്തിനായി 1,800 കോടി രണ്ടായിരം കോടി രൂപയോളം ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര നിർമാണത്തിനു ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. 1,800 കോടി രൂപ ചെലവാകുമെന്ന് 2022ൽ ക്ഷേത്ര ട്രസ്റ്റ് കണക്കാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് കേന്ദ്രസർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് 2.7 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. എന്നാൽ ചുറ്റിലുമുള്ള 70 ഏക്കർ സ്ഥലത്താണ് രാമക്ഷേത്ര സമുച്ചയം രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റാണു ക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
രാമക്ഷേത്രത്തിനു പുറമെ അയോധ്യയുടെ സമഗ്ര വികസനത്തിനായി 30,670 കോടി രൂപയുടെ 187 പദ്ധതികൾ യുപി സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് അയോധ്യ വികസന അഥോറിറ്റിയുടെ (എഡിഎ) കണക്കുകൾ വ്യക്തമാക്കുന്നു.
പത്തു വർഷം കൊണ്ട് 85,000 കോടി രൂപ സർക്കാരുകൾ 1,200 ഏക്കറിലായുള്ള ഹിന്ദുക്കളുടെ വിശുദ്ധ നഗരമായ അയോധ്യയുടെ വികസനത്തിനായി ചെലവഴിക്കുമെന്ന് കഴിഞ്ഞ മാസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുപി മുഖ്യമന്ത്രി ആദിത്യനാഥ് അയോധ്യയിൽ കഴിഞ്ഞവർഷം നടത്തിയ ദീപോത്സവത്തിൽ 22.23 ലക്ഷം മണ്‍വിളക്കുകൾ കത്തിച്ചിരുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ 17 ലക്ഷം വിളക്കുകൾ കത്തിച്ചതിന്റെ സ്വന്തം റിക്കാർഡാണ് മുഖ്യമന്ത്രി മെച്ചപ്പെടുത്തിയത്.
രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റീസായിരിക്കേ 2019 നവംബർ ഒന്‍പതിനാണ് നൂറ്റാണ്ടിലേറെ നീണ്ട തർക്കത്തിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ അന്തിമവിധി പുറപ്പെടുവിച്ചത്. രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയ വിധിക്കു പിന്നാലെ രാജ്യസഭാംഗത്വം നൽകി മോദിസർക്കാർ ഗൊഗോയിയെ ആദരിച്ചിരുന്നു. തകർത്ത ബാബറി മസ്ജിദിനു പകരമായി അയോധ്യയിൽ മറ്റൊരിടത്ത് പുതിയൊരു മസ്ജിദ് പണിയാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.