1922ല്‍ ആരക്കുഴ പള്ളി വികാരിയായിരുന്ന വര്‍ഗീസ് പയ്യപ്പിള്ളി അച്ചന് വിശ്വാസ പരിപോഷണത്തിനായി 300 രൂപ നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ദൈവരാജ്യവിസ്തൃതിക്കായി ഉണര്‍വോടെ പ്രവര്‍ത്തിച്ചിരുന്നു. മൂവാറ്റുപുഴ, ആരക്കുഴ, മീന്‍കുന്നം ഭാഗങ്ങളില്‍ വിശ്വാസം സ്വീകരിച്ച പലരും ഉണ്ടായിരുന്നുവെങ്കിലും അവരെ മറ്റു ക്രൈസ്തവരോടൊപ്പം പള്ളിയില്‍ കയറ്റിയിരുന്നില്ല. എന്നാല്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന് ആരക്കുഴയില്‍ വികാരിയായിരിക്കുമ്പോള്‍ അവരെ പള്ളിയില്‍ പ്രവേശിപ്പിക്കുകയും പുതുവസ്ത്രങ്ങളും മറ്റും നല്കി അവരെ മറ്റുള്ളവര്‍ക്കൊപ്പം ഇരുത്താനും മേലേക്കിടയിലുള്ളവര്‍ക്കു സ്വീകാര്യമാക്കാനും ശ്രമിച്ചിരുന്നു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഇന്നുപോലും ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തിരുസഭ പരിശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണാന്‍ കഴിഞ്ഞിട്ടില്ല.
ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന് ഈ ലോകത്തോട് വിടപറയുന്ന അന്തിമനിമിഷം വരെയും യാതൊരു പരാതിയും കൂടാതെ അധ്വാനിച്ചിരുന്നു. താന്‍ ഏറ്റെടുത്ത എല്ലാ പ്രസ്ഥാനങ്ങളും സംരംഭങ്ങളും മങ്ങലേല്ക്കാതിരിക്കാന് അവസാനം വരെ അധ്വാനിച്ചിരുന്നു.
കാലത്തിനുമുന്‍പേ സഞ്ചരിച്ചവനും സ്വര്‍ഗത്തെ മാത്രം ലക്ഷ്യം വച്ച്, നിത്യതയിലേക്ക് കണ്ണുംനട്ട് നീങ്ങിയവനുമാണ്് ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്. 1876 ഓഗസ്റ്റ് എട്ടിന് ഈ ഭൂമിയില്‍ ആരംഭിച്ച ഈ പുണ്യചര്യന്റെ ജീവിതം 1929 ഒക്ടോബര്‍ അഞ്ചിന് പൂര്‍ത്തിയാകുമ്പോള്‍ ഒരു പുരുഷായുസിനു ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്തു തീര്‍ത്തിരുന്നു.
എസ്ഡി സന്യാസിനി സമൂഹം അതിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍, ദൈവകരുണയുടെ അപ്പസ്തോലനായ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന് വിശുദ്ധ പദവിയിലേക്ക് ഉയര്ത്തപ്പെടുന്നതിനായുള്ള പ്രാര്‍ഥനകളും ഉയരട്ടെ.