സെസുകളിലൂടെ സമാഹരിക്കുന്ന തുകകളുടെ വിനിയോഗം സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങളും ആശാസ്യമല്ല. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ഏർപ്പെടുത്തിയ സെസ് വഴി സമാഹരിക്കുന്ന സെൻട്രൽ റോഡ് ഫണ്ട് ദേശീയപാതകളുടെയും സംസ്ഥാന പാതകളുടെയും മറ്റും വികസനത്തിനായാണ് വിഭാവനം ചെയ്തത്. 2022ലെ ബജറ്റ് പരിശോധിച്ചാൽ കാണുന്നത്, സാമൂഹ്യക്ഷേമ മേഖലകളിലേക്കാണ് ഈ ഫണ്ടിന്റെ വലിയ ഭാഗം വിനിയോഗിക്കപ്പെട്ടിട്ടുള്ളതെന്നാണ്.
വീടുകളിൽ വെള്ളം എത്തിക്കാനായി പ്രഖ്യാപിച്ച ഹർ ഖർ, നൽ സേ ജൽ പദ്ധതിക്കുമാത്രം 60,000 കോടി രൂപയാണ് റോഡ് ഫണ്ടിൽനിന്ന് മാറ്റിയത്. 2023ലെ ബജറ്റിൽ റോഡ് ഫണ്ടിൽനിന്ന് 50,000 കോടി രുപയാണ് റെയിൽവേയ്ക്കായി വകമാറ്റിയത്.
പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവയിൽനിന്ന് സമാഹരിക്കുന്ന നികുതിത്തുകയുടെ വിഹിതം സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ്. എന്നാൽ, നികുതിക്കു പുറത്ത് സെസും സർചാർജുമായി വലിയ തുക ഈടാക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളാണ് നിഷേധിക്കുന്നത്. സ്പെക്ട്രം, പൊതുമേഖലാ വിറ്റഴിക്കൽ ഉൾപ്പെടെ പാരമ്പര്യേതര മാർഗങ്ങളിലൂടെ കേന്ദ്ര സർക്കാർ വലിയതോതിൽ സമാഹരിക്കുന്ന പണത്തിൽനിന്നു സംസ്ഥാനങ്ങൾക്ക് വിഹിതമില്ല. 2021-22 മുതൽ 2023-24 വരെ 3.86 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ഓഹരി വിറ്റഴിക്കലിലൂടെ കേന്ദ്ര സർക്കാർ നേടിയെടുത്തത്.
ജിഎസ്ടിയും സംസ്ഥാനങ്ങളുംസുസ്ഥിരമായി സ്ഥാപനവത്കരിക്കപ്പെട്ടുവെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന ജിഎസ്ടി സമ്പ്രദായത്തെക്കുറിച്ചും ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ച നിലപാടും ധനകാര്യ കമ്മീഷൻ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. ജിഎസ്ടിയിലേക്കുള്ള ചുവടുമാറ്റത്തിൽ നികുതി അവകാശങ്ങളുടെ വലിയ ഭാഗം സംസ്ഥാനങ്ങൾക്ക് അടിയറവ് വയ്ക്കേണ്ടിവന്നു. ജിഎസ്ടി വരുമാനത്തിൽ 14 ശതമാനം വാർഷികവളർച്ച ഉണ്ടായില്ലെങ്കിൽ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
നികുതി സമ്പ്രദായത്തിന്റെ പോരായ്മമൂലം ഇപ്പോഴും പ്രതീക്ഷിത വളർച്ചാനിരക്ക് കൈവരിക്കാൻ ജിഎസ്ടിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, നഷ്ടപരിഹാരം അവസാനിപ്പിച്ചു. അതിന്റെ പേരിലുള്ള സെസ് പിരിവ് തുടരുകയും ചെയ്യുന്നു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്നത് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യമായിക്കഴിഞ്ഞു. എന്നാൽ, നഷ്ടപരിഹാര സെസ് പിരിവ് കാലാവധിയായ 2026 മാർച്ച് കഴിഞ്ഞ് ഈ വിഷയം പരിഗണിക്കാമെന്നാണ് കേന്ദ്ര സർക്കാർ ജിഎസ്ടി കൗൺസിലിൽ എടുക്കുന്ന നിലപാട്. നിലവിൽ സംസ്ഥാനങ്ങൾ നേരിടേണ്ടിവരുന്ന സാമ്പത്തിക ഞെരുക്കം മറികടക്കാൻ ഈ നിലപാട് സഹായകമല്ല.
സംസ്ഥാനങ്ങൾക്ക് വായ്പയുമില്ലവായ്പ എടുത്ത് വികസനാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ നിയമപരമായി സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളും നിഷേധിക്കുകയാണ്. പാർലമെന്റും നിയമസഭകളും അംഗീകരിച്ച ധന ഉത്തരവാദിത്വ നിയമം പ്രകാരം സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ മൂന്നു ശതമാനവും കേന്ദ്ര സർക്കാരിന് ജിഡിപിയുടെ അഞ്ചു ശതമാനവും വായ്പ എടുക്കാവുന്നതാണ്.
സംസ്ഥാനങ്ങൾ ഇത്തരത്തിൽ വായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. കേരളത്തിന്റെ കാര്യത്തിൽ മുൻകാലങ്ങൾക്ക് വിരുദ്ധമായി അനാവശ്യ കാരണങ്ങൾ ഉന്നയിച്ച് നിയമപ്രകാരമുള്ള വായ്പയ്ക്കും അനുമതി നിഷേധിക്കപ്പെടുകയാണ്. അഞ്ചു വർഷത്തിനുള്ളിൽ ഏതാണ്ട് 1.07 ലക്ഷം കോടി രൂപയുടെ വരുമാന സാധ്യതയാണ് ഇത്തരത്തിൽ തടസപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, പ്രാഥമിക കണക്കുകളിൽ 2023-24ൽ കേന്ദ്ര സർക്കാർ എടുത്തിട്ടുള്ള വായ്പ ജിഡിപിയുടെ 5.6 ശതമാനമാണ്. 2022-23ലെ അന്തിമ കണക്കിൽ 6.4 ശതമാനമാണ് കടമെടുത്തത്. 2023-24ലെ മൊത്തം കടം 171.78 ലക്ഷം കോടി രൂപയാണ്. ഈ വർഷം അത് 185.27 ലക്ഷം കോടി രൂപ കവിയുമെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചിട്ടുള്ളത്. കേന്ദ്രത്തിന് യഥേഷ്ടം കടമെടുക്കാം, സംസ്ഥാനങ്ങൾക്ക് എഫ്ആർബിഎം ആക്ട് പ്രകാരമുള്ള വായ്പാ അനുവാദവും അംഗീകരിക്കുന്നില്ലെന്ന പ്രശ്നവും ധനകാര്യ കമ്മീഷനു മുമ്പാകെ ഉയർന്നുവരും.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വലിയ വിള്ളൽ അനുഭവപ്പെടുന്ന കാലഘട്ടത്തിലാണ് പതിനാറാം ധനകാര്യ കമ്മീഷൻ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. നികുതിയുടെയും നികുതി വിഭജനത്തിന്റെയും ഘടന സംബന്ധിച്ച് പതിനാറാം ധനകാര്യ കമ്മീഷൻ സമഗ്രമായ പരിശോധന നടത്തുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. അതിനനുസരിച്ചുള്ള നിവേദനം തയാറാക്കി സമർപ്പിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ യോജിപ്പ് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരളം മുൻകൈ എടുത്ത് സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് ഈ ദിശയിലുള്ള കൂട്ടായ പ്രവർത്തനത്തിന് ശക്തി പകരും.