വൻവിജയം നേടുമെന്ന് കോണ്‍ഗ്രസ് കർഷകർ, ദളിതർ എന്നിവരുടെ രോഷവും ഭരണവിരുദ്ധ വികാരവും ശക്തമായ ഹരിയാനയിൽ ജാതിസമവാക്യങ്ങളാണു ബിജെപിയുടെ തുറുപ്പുചീട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചു സീറ്റ് തിരികെ പിടിച്ച കോണ്‍ഗ്രസ് ഇത്തവണ നിയമസഭയിലേക്കു വൻവിജയം നേടുമെന്ന് മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ തറപ്പിച്ചു പറയുന്നു. ബിജെപി സർക്കാരിനെതിരായ ജനരോഷം സുനാമിയായി ആഞ്ഞടിക്കും.
തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരോഷം, ഗുസ്തിതാരങ്ങളോടു കാണിച്ച തെറ്റായ സമീപനം, അഗ്നിവീർ പദ്ധതിയോടുള്ള എതിർപ്പ് തുടങ്ങിയവയെല്ലാം സർക്കാരിനെതിരേയാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ഹൂഡ അവകാശപ്പെട്ടു.
ഹൂഡ അനുകൂലികൾക്ക് കൂടുതൽ സ്ഥാനാർഥിത്വം നൽകിയതിൽ പ്രതിഷേധിച്ച് ആദ്യം ഇടഞ്ഞുനിന്നിരുന്ന മുതിർന്ന വനിതാ നേതാവ് കുമാരി സെൽജ പിണക്കം മാറ്റി രാഹുൽ ഗാന്ധിയോടും പ്രിയങ്കയോടും ഒപ്പം റാലികളിൽ സജീവമായത് കോണ്‍ഗ്രസിന് ആശ്വാസമായി. ഇതിനിടെയാണു പ്രമുഖ നേതാവ് അശോക് തൻവർ ഇന്നലെ ബിജെപി വിട്ടു വീണ്ടും കോണ്‍ഗ്രസിലെത്തിയത്. ബിജെപിയിലെ പടലപ്പിണക്കങ്ങളും വിമത സ്ഥാനാർഥികളും കോണ്‍ഗ്രസിന്റെ പ്രതീക്ഷ കൂട്ടുന്നു.
അതേസമയം, നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതികളും വികസനവും വോട്ടായി മാറുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനോഹർലാൽ ഖട്ടർ തറപ്പിച്ചുപറഞ്ഞു. ജാതി സമവാക്യങ്ങളും ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണവും ബിജെപിക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്ന് പ്രാദേശിക നേതാക്കളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.