പരിചരണ സമ്പദ് വ്യവസ്ഥടൂറിസം മേഖലയിൽ പരിചരണ സമ്പദ് വ്യവസ്ഥ എന്ന ആശയം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു വച്ചിട്ടുണ്ട്. കെടിഎമ്മിന്റെ ഉദ്ഘാടനപ്രസംഗത്തിൽ പരിചരണ സമ്പദ് വ്യവസ്ഥയും ടൂറിസം വ്യവസായവുമായി സമന്വയിപ്പിച്ചുള്ള സംയുക്ത പദ്ധതി ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വെല്‍നെസ് ടൂറിസത്തിനു കേരളത്തിലാണ് എല്ലാ സാധ്യതകളുമുള്ളത്. വിശ്രമജീവിതം, പരിചരണ സൗകര്യങ്ങള്‍ എന്നിവയുടെ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റും. രാജ്യത്തെ വ്യവസായ സൗഹൃദ രംഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ടൂറിസം മേഖലയ്ക്കും സാധിക്കും. കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം, ലോകോത്തര ആരോഗ്യ സംവിധാനം, മതനിരപേക്ഷത എന്നിവ ടൂറിസം മേഖലയിലൂടെ വിദേശ രാജ്യങ്ങളിലെത്തിക്കാന്‍ കഴിയും. അതുവഴി കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തും.
ടൂറിസം മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കണം. നൂതനമായ സംരംഭങ്ങള്‍ ടൂറിസം മേഖലയില്‍ വരണം. കാലാവസ്ഥാ വ്യതിയാനം മനസില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം ടൂറിസം മേഖല നടത്തണം. കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കുന്ന നടപടികള്‍ കൈക്കൊണ്ട് സുസ്ഥിര വികസനമാണ് ഈ മേഖല നേടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങൾക്കായി ഇൻകുബേഷൻ ആൻഡ് ഇന്നവേഷൻ സെന്റർ സംസ്ഥാന സർക്കാർ ആരംഭിക്കുന്നുണ്ട്. അഡ്വഞ്ചർ ടൂറിസം, വെൽനെസ് ടൂറിസം, വെഡ്ഡിംഗ് ഡെസ്റ്റിനേഷൻസ്, എക്സ്പീരിയൻസ് ടൂറിസം തുടങ്ങിയവയിലും കേരളം കൂടുതൽ ശ്രദ്ധയൂന്നേണ്ടതുണ്ട്.
അനിവാര്യം എഐ നിർമിതബുദ്ധി(എഐ)യിൽ അധിഷ്ഠിതമായ ടൂറിസം വികസനത്തിലേക്ക് കേരളം ചുവടു വയ്ക്കേണ്ടതുണ്ടെന്ന് കെടിഎം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ എഐ ഉപയോഗം ലോകശരാശരിയേക്കാള്‍ രണ്ടു മടങ്ങ് അധികമാണ്. എഐ ടൂളുകൾ ഉപയോഗിക്കുന്നതില്‍ ഇന്ത്യ ലോകത്തു രണ്ടാമതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരന്പരാഗതമായ ടൂറിസം മേഖലകളെ ശക്തീകരിക്കുന്നതിന് സാങ്കേതികവൈദഗ്ധ്യം പൂർണമായും പ്രയോജനപ്പെടുത്തണം. ടെക്നോളജിയെ ഇഷ്ടപ്പെടുന്ന തലമുറയെ ആകർഷിക്കാൻ വരുംകാല ടൂറിസത്തിൽ സാങ്കേതികത്തികവും അനിവാര്യമാകുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിക്കുകയും വളരുകയും ചെയ്യുന്ന തലമുറയാണു നാളത്തെ സഞ്ചാരികള്‍.
വ്യക്തിഗതവും അനുഭവവേദ്യവുമായ ടൂറിസം കേന്ദ്രങ്ങള്‍, ഭാഷാ സഹായം, ഇന്റലിജന്റ് വെര്‍ച്വല്‍ അസിസ്റ്റന്റ് എന്നിവയെല്ലാം ഉറപ്പാക്കണം. യാത്രയിൽ ഏതാണു വിശ്വാസയോഗ്യം എന്നത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ടൂറിസ്റ്റുകള്‍ മനസിലാക്കുന്നത്. സീസണ് പ്ലാനിംഗ്, ഇവന്റ് പ്ലാനിംഗ്, വീഡിയോ അനാലിസിസ് എന്നിവയെല്ലാം അവര്‍ പരീക്ഷിക്കുന്നു.
എആര്‍വിആര്‍ സാങ്കേതികവിദ്യയിലൂടെ ചരിത്രസ്മാരകങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയെ കൂടുതല്‍ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കും. എഐ സാങ്കേതികവിദ്യ ടൂറിസം ഉപഭോക്താക്കള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് ഐബിഎം ജെന്‍ എഐ കണ്‍സൾട്ടിംഗ് പാര്‍ട്ണര്‍ സമീന്ദ്ര ബസു പറഞ്ഞു. എഐയുടെ ഉപയോഗം മൂലം തൊഴില്‍ നഷ്ടമുണ്ടാകില്ല. പകരം എഐ നൈപുണ്യമുള്ള ജീവനക്കാര്‍ക്ക് കൂടുതല്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഞ്ചാരികൾ മുന്നോട്ട് കോവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം കേരളത്തിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു. 2023ൽ കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരികൾ 2.18 കോടിയാണ്. 2022നെ അപേക്ഷിച്ച് 15.92 ശതമാനം വർധനവുണ്ടായി. 2022ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികളാണു കേരളത്തിലെത്തിയത്. ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളും തൊട്ടുപിന്നിലായുണ്ട്.
2023ൽ കേരളം കാണാനെത്തിയ വിദേശ സഞ്ചാരികൾ 6.49 ലക്ഷമാണ്. തൊട്ടുമുന്‍പുള്ള വർഷം ഇത് 3.45 ലക്ഷമായിരുന്നു. 87.83 ശതമാനമാണു വർധന. വിദേശസഞ്ചാരികളുടെ കാര്യത്തിലും കൊച്ചിയാണു മുന്നിൽ. 2023ൽ 2,79,904 വിദേശികളാണ് എറണാകുളം ജില്ലയുടെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തിയത്.
സർക്കാർ നയം പുതുക്കണം ടൂറിസം വികസനത്തിൽ കേരളം കാലത്തിനൊത്തുള്ള കുതിപ്പ് സ്വന്തമാക്കാൻ സർക്കാരിന്റെ സഹകരണം പ്രധാനമാണ്. ടൂറിസ്റ്റുകൾക്കു സൗകര്യപ്രദമായ തരത്തിൽ എക്സൈസ് നയത്തിലുൾപ്പെടെ സർക്കാർ നയം മാറ്റം അനിവാര്യമാണ്.
കേരളത്തിൽ വിശാലവും മനോഹരവുമായ വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകളുണ്ട്. പലരെയും അവിടേക്കെത്തുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന കാരണങ്ങളും കെടിഎം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൊച്ചിയിലെ ഉൾപ്പെടെ ആഡംബര ഹോട്ടലുകളിൽ ബുക്ക് ചെയ്തിരുന്ന കേരളത്തിന് പുറത്തുനിന്നുള്ള ചില വിവാഹ പാർട്ടികൾ ഉപേക്ഷിക്കേണ്ടിവന്നത് ഇത്തരം കാരണങ്ങൾ മൂലമാണ്.
വരുന്ന ടൂറിസം സീസണിലേക്ക് പ്രതീക്ഷ നൽകുന്ന ഇടപെടലുകളും ചർച്ചകളുമാണ് കെടിഎമ്മിൽ നടന്നത്. ഇതിന്റെ നേട്ടം കേരളത്തിന്റെ ടൂറിസം വികസനത്തിനു മുതൽക്കൂട്ടാകും.
- ജോസ് പ്രദീപ്
കെടിഎം സൊസൈറ്റി പ്രസിഡന്റ്