റോമില്‍ കേരളസഭയുടെ അംബാസഡര്‍1954ല്‍ വന്ദ്യ പ്ലാസിഡച്ചന് റോമിലേക്കു ക്ഷണിക്കപ്പെട്ടു. പൗരസ്ത്യ തിരുസംഘത്തിന്റെ ആലോചനക്കാരന്, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഉര്‍ബാനിയന്‍ യൂണിവേഴ്സിറ്റിയിലും പ്രഫസര്‍, മലബാര്‍ കോളജിന്റെ റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കാലത്തുതന്നെ 37 ഗവേഷണഗ്രന്ഥങ്ങളും 85 പ്രൗഢലേഖനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് വർത്തമാന പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാന്തരം. അദ്ദേഹത്തിന്റെ കഴിവും വിശുദ്ധിയും പ്രാഗത്ഭ്യവും അംഗീകരിച്ചുകൊണ്ട് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ഒരുക്കമായുള്ള കമ്മീഷന്റെ ആലോചനക്കാരനും കൗണ്‍സിലിന്റെ വിദഗ്ധോപദേശകനുമായി നിയുക്തനായി. ലോകോത്തര ദൈവശാസ്ത്രജ്ഞന്മാരായ കാള്‍ റാനര്‍, ഈവ് കൊംഗാര്‍, പില്ക്കാലത്ത് മാര്പാപ്പമാരായിത്തീര്ന്ന ജോണ്‍ പോള്‍ രണ്ടാമന് (കരോള്‍ വോയ്റ്റീവ), ബെനഡിക്ട് പതിനാറാമന്‍ (ജോസഫ് റാറ്റ്സിംഗര്‍) എന്നിവരുടെ നിരയില്‍ പ്രവര്‍ത്തിച്ചയാളാണ് പ്ലാസിഡച്ചന് എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ തലപ്പൊക്കം എത്രമാത്രമായിരുന്നുവെന്നു നാം വിലമതിക്കുന്നത്.
സഭാതലത്തില്‍ പൗരസ്ത്യസഭകള്‍ അതിന്റെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനും ഈ സഭകളുടെ പ്രേഷിത പ്രവര്‍ത്തനാവകാശം ഉറപ്പുവരുത്തുന്നതിനും സഹായകമായ കൗണ്‍സില്‍ രേഖകള്‍ പുറപ്പെടുവിക്കുന്നതില്‍ പ്ലാസിഡച്ചന്റെ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു. ആഗോളസഭയുടെ വിദഗ്ധോപദേശകനായി പ്രവര്‍ത്തിക്കുമ്പോഴും മാതൃസഭയുടെ വത്തിക്കാനിലെ ഒരു അംബാസഡറായി അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. പൗരസ്ത്യ ആരാധനക്രമവും ആധ്യാത്മികതയും ശിക്ഷണവും വളര്‍ത്തിയെടുത്ത് ആധികാരികതയുള്ള ഒരു ആധുനിക സഭയായി തന്റെ മാതൃസഭ വളര്ന്നുകാണാനാഗ്രഹിച്ചുകൊണ്ടുള്ള നിരവധി ഇടപെടലുകളും സ്വാധീനവും അദ്ദേഹം എല്ലാ മേഖലകളിലും ചെലുത്തി എന്നതാണു വസ്തുത. അദ്ദേഹം പഠിപ്പിച്ചവരും പരിശീലിപ്പിച്ചവരുമായ ശക്തമായ ഒരു ശിഷ്യസമൂഹത്തെ വളര്‍ത്തിയെടുക്കാനും അതുവഴി സഭയുടെ വളര്‍ച്ച ഉറപ്പുവരുത്താനും ആ ക്രാന്തദര്‍ശിയായ പുരോഹിതശ്രേഷ്ഠന് ഇടയായി.
സഭയുടെ ‘മുറിവേറ്റ കാവല്ഭടന്’1960ല്‍ റോമില്‍വച്ച് ഒരു സൈക്കിള്‍ യാത്രക്കാരന് ഇടിച്ച് അദ്ദേഹം കുറേക്കാലം ചികിത്സയിലായിരുന്നു. പിന്നീടുള്ള കാലം നടക്കുന്നതില്‍ ഏറെ ക്ലേശം നേരിട്ടു. 1980ല്‍ റോമില്‍നിന്നു തിരിച്ചെത്തിയ അദ്ദേഹത്തിന് താന്‍ വിഭാവനംചെയ്തു സ്ഥാപിച്ച വടവാതൂര്‍ സെമിനാരിയില്‍ ഒരു സ്വീകരണമൊരുക്കി.
ഒരു വീല്‍ചെയറിൽ എടുത്തുകൊണ്ടുവന്ന അദ്ദേഹത്തെ വടവാതൂർ സെമിനാരി റെക്ടറായിരുന്ന ജോസഫ് കോയിക്കക്കുടിയച്ചന് വിശേഷിപ്പിച്ചത് സഭയുടെ മുറിവേറ്റ ഭടന് (Wounded Soldier) എന്നാണ്. തന്നെ ഇടിച്ചിട്ട സൈക്കിള്‍ യാത്രക്കാരനെതിരേ കേസെടുക്കരുതെന്ന് ആവശ്യപ്പെട്ട അതേ മനോഭാവമായിരുന്നു സഭയ്ക്കുവേണ്ടി നിലകൊണ്ടതിനാൽ തന്നെ വിമര്‍ശിക്കുന്നവരോടും അദ്ദേഹത്തിനുണ്ടായിരുന്നത്. നിത്യതയിലിരുന്ന് ജന്മ ശതോത്തര രജതജൂബിലി കൊണ്ടാടുന്ന സഭയുടെ ഈ അഭിമാനതാരകത്തിന്റെ അതുല്യശോഭ സഭാനഭസില് ഇനിയും ഉജ്ജ്വലഭാസോടെ വിളങ്ങട്ടെ എന്ന് ആശംസിക്കാം.