1984 ഡിസംബർ രണ്ട്-മൂന്ന് തീയതികളിലാണ് ഭോപ്പാൽ വാതകദുരന്തമുണ്ടായത്. തുടർന്നാണ് 1986ൽ ഭരണഘടനയുടെ ആർട്ടിക്കിൾ 253നെ കണക്കാക്കി രാജ്യത്ത് പരിസ്ഥിതി സംരക്ഷണ നിയമം വന്നത്. 1990കളായപ്പോൾ ലോകമാകെ തീരദേശം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടിന് വലിയ പ്രാധാന്യം ലഭിച്ചു. അങ്ങനെയാണ് 1991ൽ തീരദേശ നിയന്ത്രണ വിജ്ഞാപനം നിലവിൽവന്നത്. തീരദേശത്തുനിന്ന് 500 മീറ്റർ വരെയുള്ള വേലിയേറ്റ മേഖലയെ വിവിധ പ്രദേശങ്ങളായി തരംതരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തീരദേശ നിയന്ത്രണ മേഖല ഒന്നുമുതൽ നാലുവരെ തിരിച്ച് വ്യത്യസ്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
2011ൽ ദേശീയ തീരദേശ പരിപാലന അഥോറിറ്റി, സംസ്ഥാന തീരദേശ അഥോറിറ്റി എന്നിവയും നിലവിൽവന്നു. 2006 മുതൽ പരിസ്ഥി ആഘാത നിർണയം വേണമെന്ന ചട്ടവും രാജ്യത്തു വന്നു. തീരദേശത്ത് പരിസ്ഥിതി ആഘാത നിർണയവും ശുചിത്വ പ്ലാനുമനുസരിച്ച് മാത്രമേ നിർമാണ പ്രവൃത്തികളാകാവൂ എന്ന നിയമവും നിലവിലായി.
തീരദേശവും സമുദ്രവും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി വലിയ പ്രശ്നങ്ങൾ നേരിടുകയാണ്. 2050 ആകുന്പോൾ സമുദ്രങ്ങളിൽ 50 ശതമാനം പ്ലാസ്റ്റിക് നിറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ക്രമാതീതമായ ചൂട് കാരണം, ചാള (മത്തി), മറ്റ് മത്സ്യങ്ങൾ എന്നിവയിൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി. ചൂട് കൂടുന്നതനുസരിച്ച് മഴയുടെ രീതിയിൽ മാറ്റമുണ്ടാകുന്നു. മാനവരാശിക്കുൾപ്പെടെ 75 ശതമാനം ഓക്സിജനും നൽകുന്നത് കടൽ സസ്യവിഭാഗങ്ങളാണ്.
കടൽത്തീരവും കടലും മലിനമാകുന്നത് ഗുരുതരമായ വെല്ലുവിളിയാണ്. കേരളം സമർപ്പിച്ച കരട് തീരദേശ പരിപാലന പ്ലാനിംഗിന് ഡൽഹിയിൽ നടന്ന ദേശീയ തീരദേശ പരിപാലന അഥോറിറ്റി അംഗീകാരം നൽകുകയുണ്ടായി. അതനുസരിച്ച് വേലിയേറ്റ രേഖയിൽനിന്നുള്ള നിർമാണ പരിധി 200 മീറ്ററിൽനിന്നും 50 മീറ്ററാക്കി കുറച്ചു. ഫലത്തിൽ സമുദ്രതീരത്തെ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ കഴിഞ്ഞാൽ നിർമാണ പ്രവൃത്തികളാകാം.
അതുപോലെ സ്വകാര്യ കണ്ടൽക്കാടുകൾ, പൊക്കാളിപ്പാടങ്ങൾ എന്നിവയുടെമേൽ ഉണ്ടായിരുന്ന നിയന്ത്രണവും ഒഴിവാക്കി. കണ്ടൽക്കാടുകളുടെ പരിസ്ഥിതി ധർമത്തിന് സ്വകാര്യം, പൊതു എന്നൊന്നുമില്ല. ഉപ്പുവെള്ളം കയറാതിരിക്കാനും കരയുടെ ഉറപ്പിനും കണ്ടൽക്കാട് പ്രധാനമാണ്. ഉടമസ്ഥത നോക്കാതെ പരമാവധി കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടതാണ്. ഇപ്പോൾ നൽകിയിരിക്കുന്ന ഇളവുകൾ വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. മാത്രമല്ല, ഈ ശിപാർശ നൽകിയത് ശാസ്ത്ര സാങ്കേതിക വിദഗ്ധരല്ലെന്ന ആക്ഷേപവുമുണ്ട്.
കടൽത്തീരം കടലിന്റെ മക്കൾക്കുള്ളതു തന്നെയാണ്. അവർക്ക് വള്ളവും വലയുമെല്ലാം തീരങ്ങളിൽതന്നെ സൂക്ഷിക്കുകയും വേണം. മാത്രമല്ല തീരദേശ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്ക് വീടും മറ്റ് സൗകര്യങ്ങളും തീർച്ചയായും വേണം. അവ പരമാവധി സുരക്ഷിതമായ തീരങ്ങളിൽ അനുവദിക്കണം. എന്നാൽ, തീരദേശ നിയന്ത്രണ ഇളവിന്റെ പേരിൽ പുറത്തുനിന്നുള്ളവരുടെ കൈയേറ്റം അനുവദിക്കാൻ പാടില്ല. തീരദേശം സുരക്ഷിതമായും ശുചിയായും സൂക്ഷിക്കേണ്ടതുണ്ട്. മത്സ്യബന്ധത്തിനും അവിടത്തെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനും ഇതാവശ്യമാണ്. മറ്റൊന്നും അനുവദിക്കരുത്. ആ നിലയിൽ തീരദേശം സംരക്ഷിക്കപ്പെടണം.
മലനാട് കർഷകർക്കും തീരദേശം കടലമ്മയുടെ മക്കൾക്കും വിട്ടുകൊടുക്കുക. അവർ സാധാരണ മനുഷ്യരാണ്. മണ്ണിനോടും വെള്ളത്തോടും മല്ലടിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന ജനങ്ങൾ. അവർ അതിജീവനത്തിന്റെ വഴിയിലാണ്. അവരെ വെറുതെ വിടുക. മലയും കടലും അർഹരായവർക്കു മാത്രം.