ഏതെങ്കിലും ഒരു മതത്തെ ഉയർത്തിക്കാട്ടാതെ എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പാക്കുന്ന മതേതരരാജ്യമാണ് ഇന്ത്യ. മതപരമായ വിശ്വാസങ്ങളുടെയോ അനുഷ്ഠാനങ്ങളുടെയോ പേരിൽ ഒരു മതത്തിനും മുൻഗണനയോ തത്തുല്യമായ ആനുകൂല്യങ്ങളോ നൽകുന്നതല്ല മതേതര ഇന്ത്യയുടെ സ്വഭാവം (ആർട്ടിക്കിൾ 25). മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഒരു പൗരനോടും വിവേചനം കാട്ടുന്നതല്ല (അനുച്ഛേദം 15) അതിന്റെ ഭരണ സംവിധാനം. ഇത്രയും വ്യക്തമായി ഭാരതത്തിന്റെ ജനാധിപത്യ വിചാരങ്ങളെ വിവരിക്കുന്പോൾ അതിനു വിരുദ്ധമായി ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രം പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് തികഞ്ഞ ഭരണഘടനാവിരുദ്ധപ്രവർത്തനവും വിവേചനവും അസമത്വവും അനീതിയുമല്ലേ?
ഭൂരിപക്ഷ പ്രീണനംമതേതര ഇന്ത്യയുടെ മനസാക്ഷിയെ കീറിമുറിക്കുന്ന മത-രാഷ്ട്രീയ പ്രവണതകൾക്കാണ് രാജ്യം ഇന്ന് അടിമയായിക്കൊണ്ടിരിക്കുന്നത്. സത്യത്തെ അവഗണിച്ചും ചരിത്രത്തെ തിരുത്തി എഴുതിയും ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയപാർട്ടികൾ വളർത്തുന്നത് മതഭീകരതയും വർഗീയവിഷം ചീറ്റലുമാണെന്നു മറക്കരുത്. ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്താതെ രാഷ്ട്രീയനിലനിൽപ്പില്ലെന്നു കരുതുകയും അതിനുവേണ്ടി നീതിയും സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും തുണ്ടം തുണ്ടമാക്കുകയും ചെയ്യുന്ന നിലവാരത്തകർച്ചയ്ക്കും രാഷ്ട്രീയ അടവുനയങ്ങൾക്കും ആരു പരിഹാരം കാണും?
ചിന്തയിലും ആവിഷ്കാരത്തിലും മത-വിശ്വാസ-ആരാധന കാര്യങ്ങളിലും ഭാരതം ഓരോ പൗരനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യം അല്ല ഇതെന്നുള്ളത് വ്യക്തമാണ്. കടിഞ്ഞാണുകൾ ഇടാതിരിക്കുന്ന അവസ്ഥ മാത്രമല്ല സ്വാതന്ത്ര്യം. ഓരോ വ്യക്തിക്കും അവന്റെ വികസനത്തിന് ആവശ്യമായ അവസരങ്ങളും അനുകൂല സ്ഥിതിവിശേഷങ്ങളും നൽകിക്കൊണ്ടാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യചിന്ത ജനാധിപത്യത്തിൽ വേരുറപ്പിച്ചിരിക്കുന്നത്.
ബഹുസ്വരങ്ങളെയും എതിർസ്വരങ്ങളെയും അടിച്ചമർത്താനും ഇല്ലാതാക്കാനുമുള്ള ആധിപത്യ പ്രവണതകൾ വർധിച്ചുകൊണ്ടേയിരിക്കുന്നു. അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനും അധികാരം കൈയാളുന്നവർക്കു മാത്രമല്ല അവകാശമെന്നു തിരിച്ചറിയേണ്ടത് സാമൂഹികസുസ്ഥിതിക്ക് അനിവാര്യമാണ്. ഭൂരിപക്ഷത്തിന്റെപോലെതന്നെ പ്രധാനപ്പെട്ടതാണ് ന്യൂനപക്ഷത്തിന്റെ സ്വരവും. പാർലമെന്ററി ജനാധിപത്യം കൊളോണിയൽ പ്രവണതകൾക്ക് അടിമപ്പെടുന്നത് ജനാധിപത്യത്തിന്റെ അധഃപതനത്തെയാണ് കാണിക്കുന്നത്. വ്യക്തിയവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യ ഭാവവും രീതിയുമാണ്.
ചർച്ചകളും സംവാദങ്ങളും കാര്യമാത്രപ്രസക്തമായ ചർച്ചകളും സംവാദങ്ങളും ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന ഘടകങ്ങളാണ്. ജനസംബന്ധിയായ വിഷയങ്ങളിൽനിന്നു വ്യതിചലിച്ചും വ്യതിചലിപ്പിച്ചും അപ്രസക്തവും വൈകാരികവുമായ കാര്യങ്ങളിൽ മാത്രം ഇടപെടലുകളും വാഗ്വാദങ്ങളും നടത്തുന്നത് ജനാധിപത്യത്തിന്റെ നിലവാരത്തകർച്ചയുടെ അടയാളങ്ങളാണ്.
ജനക്ഷേമവിഷയങ്ങളെ ബോധപൂർവം തഴഞ്ഞുകൊണ്ട് പൊതുജനശ്രദ്ധ തിരിക്കുന്ന ചാനലുകളും മാധ്യമങ്ങളും ജനസേവനമല്ല ചെയ്യുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായി വർത്തിക്കേണ്ട മാധ്യമങ്ങൾ എത്രമാത്രം സമൂഹോന്നമന വിഷയങ്ങളെ ഭരണത്തിന്റെയും പൊതുജനത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്ന ഉത്തരവാദിത്വം നിർവഹിക്കുന്നു എന്നതും ചിന്തിക്കേണ്ട വിഷയമാണ്.
ഏറ്റവും വലിയ ജനാധിപത്യസംവിധാനം അതിന്റെ മൂല്യങ്ങളെയും സംഹിതകളെയും എത്രത്തോളം ജീവിതശൈലിയുടെ ഭാഗമാക്കിയിട്ടുണ്ടെന്നത് വിചിന്തനവിഷയമാണ്. ഭരണഘടനയിലൂന്നി ജനാധിപത്യമൂല്യങ്ങൾ വേണ്ട വിധത്തിൽ നടപ്പിലാക്കിയാൽ അതായിരിക്കും ലോകരാഷ്ട്രങ്ങൾക്കു മുൻപിലുള്ള ഭാരതത്തിന്റെ പേരും പെരുമയും.
ജനാധിപത്യത്തിന്റെ ആധികാരികത പങ്കാളിത്തത്തിലാണെന്നും ഒരുമിച്ചായിരിക്കുക എന്നതാണ് അതിന്റെ മൂല്യമെന്നും ഫ്രാൻസിസ് മാർപാപ്പ (ജനാധിപത്യത്തിന്റെ ഹൃദയത്തിലേക്ക്) പറയുന്നു. തുല്യനീതിയും സാഹോദര്യവും സമത്വവും സമന്വയിക്കുന്ന ജനാധിപത്യസംവിധാനത്തിലേ ജനപങ്കാളിത്തം സാധ്യമാകൂ.
ഭാഷയുടെയും പ്രാദേശികതയുടെയും വൈവിധ്യങ്ങളുടെയും മേൽ ‘നമ്മൾ’ എന്നൊരു പൊതുവിചാരം ബോധപൂർവം ഓരോ പൗരനും നിർമിച്ചെടുക്കേണ്ടതാണ്. ഭരണഘടനയായിരിക്കണം ഈ നമ്മൾവിചാരത്തിന്റെ മാനദണ്ഡം. അതു നൽകുന്ന സ്വാതന്ത്ര്യവും ഉത്തരവാദിത്വബോധവും പ്രവൃത്തിപഥത്തിൽ എത്തിച്ചെങ്കിൽ മാത്രമേ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ജനാധിപത്യം സാർഥകമാകൂ.
2024ലെ സ്വാതന്ത്ര്യദിനപ്രമേയം ‘വികസിതഭാരതം 2047’ എന്നതാണ്. ഭൗതികവികസനങ്ങൾക്കൊപ്പം സ്വാതന്ത്ര്യവിചാരങ്ങൾക്കും സഹവർത്തിത്വത്തിനും സഹോദരക്ഷേമത്തിനും പൊതുനീതിക്കും പ്രാധാന്യം കൊടുത്തെങ്കിൽ മാത്രമേ ഈ സ്വപ്നം അതിന്റെ പൂർണതയിൽ സാക്ഷാത്കരിക്കാനാവൂ. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചും പ്രോത്സാഹിപ്പിച്ചും അഭിപ്രായസ്വാതന്ത്ര്യവും നിയമസംരക്ഷണവും ഉറപ്പാക്കിയും നമ്മുടെ ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്താം.