ഇടതുമുന്നണിയിലും പാർട്ടിയിലും ഇപ്പോഴും പിണറായി തന്നെയാണ് അതിശക്തൻ. മകളുടെ ഭർത്താവ് റിയാസിനു കൊടുക്കുന്ന അമിത പരിഗണനയെക്കുറിച്ചടക്കം പിണറായിയുടെ പല നടപടികളിലും എതിരുള്ളവർക്കുപോലും അദ്ദേഹത്തോട് നേരേനിന്ന് എതിരു പറയാൻ ഇപ്പോഴും ധൈര്യമില്ല. അതുകൊണ്ട് പാർട്ടിയിൽ അദ്ദേഹത്തിനെതിരേ ഒരു നീക്കവും ഇപ്പോൾ ഉണ്ടാവില്ല. ഇടതുമുന്നണിയിലെ ഘടകകക്ഷികളാരും അദ്ദേഹത്തിനെതിരേ ശബ്ദിക്കില്ല. സിപിഐപോലും പിണറായിക്കെതിരേ നീങ്ങില്ല. ആകെ തല ഉയർത്തുന്നത് നിയമസഭയിൽ ഒരംഗമുള്ള ശ്രേയാംസ് കുമാറിന്റെ രാഷ്ട്രീയ ജനതാ ദൾ മാത്രം. അവർക്ക് മുൻ പിൻ നോക്കാനില്ല. ഇടതുമുന്നണികൊണ്ട് ഒന്നും കിട്ടിയതുമില്ല, ഒന്നും നഷ്ടപ്പെടാനുമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ജനാധിപത്യമുന്നണിയിൽ മുസ്ലിം ലീഗ് പിണറായിക്കെതിരേ വലിയ യുദ്ധത്തിനൊന്നും തയാറാകില്ല. അതായത് അൻവർ എത്ര കുരച്ചാലും പടി തുറക്കാനുള്ള സാധ്യത ഇപ്പോഴില്ലെന്ന്.
പറയുന്നതാണോ ലക്ഷ്യംഅൻവർ പറയുന്ന പലതും ജനങ്ങളുടെ മനസാണെങ്കിലും അദ്ദേഹം യഥാർഥത്തിൽ വാദിക്കുന്നത് ആർക്കുവേണ്ടി എന്ന സംശയം ശക്തമാണ്. സിപിഎമ്മിനെ രക്ഷിക്കാനാണ് തന്റെ നീക്കമെന്നും സഖാക്കളോടും ന്യുനപക്ഷങ്ങളോടുമാണ് തന്റെ ആഹ്വാനം എന്നും പറയുന്ന അൻവർ താൻ മുസ്ലിംകൾക്കുവേണ്ടി വാദിക്കുന്നുവെന്ന് വരുത്തുകയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ എഡിജിപിയും ബിജെപിയെ സഹായിക്കുന്നു എന്ന ആരോപണത്തിനു പിന്നിലും അൻവറിനുള്ളത് ബിജെപി വിരോധമൊന്നും അല്ല, തനിക്കുള്ള പിന്തുണ ഉറപ്പാക്കലാണെന്ന് വ്യക്തമാണ്.
സമസ്തയുടെ മുഖപത്രമായ സുപ്രഭാതം എത്ര ആവേശത്തോടെയാണ് അൻവറിനെ ഏറ്റുപിടിച്ച് എഴുതുന്നത്. ഇതിലൂടെ ബിജിപിക്ക് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രി ഒത്താശ ചെയ്തു, എഡിജിപി ദല്ലാളായി ദത്താത്രേയ ഹൊസബളെയെയും റാം മാധവിനെയും കണ്ടത് അതിനായിരുന്നു എന്നെല്ലാം ആരോപിക്കുന്നതിനു പിന്നിൽ കേവലം രാഷ്ട്രീയം മാത്രല്ല. സമസ്തയുടെ നിലപാടല്ല സുപ്രഭാതം പറഞ്ഞതെന്ന് ഉമ്മർ ഫൈസി പെട്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. അതാണ് സംഭവിക്കാൻ പോകുന്നത്. ഉമ്മർ ഫൈസിമാർ ധാരാളം ഉണ്ടാവും.
അൻവറിന്റെ ചോദ്യങ്ങൾമുഖ്യമന്ത്രി പരമാർശിക്കാത്ത അൻവറിന്റെ പല ചോദ്യങ്ങളും ബാക്കിയുണ്ട്. കരിപ്പൂരിൽ നടക്കുന്ന സ്വർണക്കടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ? പോലീസിലെ ഉന്നതർ കള്ളക്കടത്തു നടത്തുന്നുണ്ടോ? കള്ളക്കടത്ത് സംബന്ധിച്ച് ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ടാണ് കോടതിയിൽ നൽകുന്നത്. കേസിൽ അറസ്റ്റിലായവരെ വിളിച്ച് അന്വേഷിച്ചാൽ സത്യം അറിയാമെന്ന് അൻവർ പറയുന്നു. അപ്പോൾ പരിഹാസം കലർന്ന ഒരു ചോദ്യം വരും. അവൻ പ്രതിയല്ലേ പ്രതി. പ്രതി സത്യം പറയില്ലെന്ന് വിശ്വസിക്കണം പോലും. അവനെ പോലീസ് കവർച്ച ചെയ്യുന്നത് സംബന്ധിച്ച് അവൻ പറയുന്നതിൽ സത്യമുണ്ടോ എന്ന നോക്കേണ്ടതില്ലേ?
സ്വർണം പിടികൂടുന്ന വിവരം പോലീസ് കസ്റ്റംസിനെ അറിയിക്കുന്നില്ലെന്ന് അൻവർ ആരോപിക്കുന്നു. വാസ്തവത്തിൽ പോലീസിന് കള്ളക്കടത്തു പിടിക്കാൻ അധികാരമില്ല എന്നാണ് കസ്റ്റംസ്കാർ പറയുന്നത്. കള്ളക്കടത്ത് കണ്ടുകിട്ടിയാൽതന്നെ വിവരം കസ്റ്റംസിനെ അറിയിക്കുക മാത്രമാണ് പോലീസ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താൽ കസ്റ്റംസിന്റെ വക പാരിതോഷികം വരെ ഉണ്ട്. അതുപോലും വേണ്ടെന്നു വച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. എന്തുകൊണ്ട്? പിടികൂടിയ കൊള്ളമുതൽ എന്നു പറഞ്ഞാണ് കോടതിയിൽ സ്വർണം ഹാജരാക്കുന്നത്. അതും കോടതിയിൽ നിൽക്കാത്ത വകുപ്പും ചുമത്തി. ഇതെല്ലാം ശരിയാണോ എന്ന് മുഖ്യമന്ത്രി പറഞ്ഞില്ല.
അൻവറിന് വിവരം കൊടുക്കുന്ന പോലീസുകാർഅൻവറിന്റെ വെളിപ്പെടുത്തുലുകൾക്കു പിന്നിൽ നിരവധി പോലീസുകാർ പങ്കാളികളായ കൂട്ടായ്മയാണ് ഉള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിലും മലപ്പുറം ജില്ലിയിലെ വിവിധ ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിൽ ഇവർ ഗൂഢാലോചന നടത്തി എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടത്രേ.
പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർ പങ്കെടുത്തു. മേയ് 29, 30 തീയതികളിൽ എടവണ്ണപ്പാറയിൽവച്ച് പ്രധാന ഗൂഢാലോചന നടന്നു. 12 പേർ പങ്കെടുത്തു. ജൂണ് 12ന് കൊണ്ടോട്ടിയിലെ ഒരു വീട്ടിൽ ഒന്പതു പേർ ഒന്നിച്ചു. ഓഗസ്റ്റ് 24നും സെപറ്റംബർ 16നും കോഴിക്കോട് വിമനത്താവളത്തിൽവച്ചും കൂടിക്കാഴ്ച നടന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം എത്തിച്ചേരുക വലിയ കണ്ടെത്തലുകളിലാകണം. ഇനി കർശനമായ നടപടികൾ ഉണ്ടാകും.
പോലീസിലെ പച്ചവെളിച്ചം ആപത്താണെന്ന് ഇപ്പോഴെങ്കിലും ഇടതുപക്ഷം മനസിലാക്കിയെങ്കിൽ നന്ന്. ഏതായാലും അൻവറിനെക്കുറിച്ചും കൂടെയുള്ളവരെക്കുറിച്ചും ഒരുപിടി വെളിപ്പെടുത്തലുകൾ ഉണ്ടാകാനാണ് ഇട. അതിനാവും അജിത്കുമാറിനെ മാറ്റാതെ നിർത്തിയിരിക്കുന്നതും. കളി മൂക്കുകയാണ്.