സംസ്ഥാന സർക്കാരിന്റെ ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കിടയിലുള്ള ഏകോപനമോ ആശയവിനിമയമോ പോലും ഈ കാലയളവിൽ നടന്നിട്ടില്ല. ഇഎസ്എ കരട് വിജ്ഞാപനത്തിൽ ഇഎസ്എ വില്ലേജുകളുടെ കഡസ്ട്രൽ മാപ്പും മറ്റു വിശദാംശങ്ങളും ലഭ്യമാക്കിയിരിക്കുന്നതായി പറയുന്ന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റ് അപ്ഡേറ്റഡ് അല്ല എന്ന് മാത്രമല്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ബയോഡൈവേഴ്സിറ്റി ബോർഡിന് യാതൊരുവിധ നിർദേശങ്ങളും നൽകിയിട്ടുമില്ല. ഇഎസ്എ വില്ലേജുകളുടെ കഡസ്ട്രൽ മാപ്പുകൾ തയാറാക്കുകയും അപ്ഡേഷനുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നല്കിവരുകയും ചെയ്യുന്ന സംസ്ഥാന വിദൂരസംവേദന പരിസ്ഥിതി കേന്ദ്രം അധികൃതർക്കും ഇക്കാര്യവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിച്ചിട്ടില്ല.
ലഭ്യമായ വിശദീകരണങ്ങൾ പ്രകാരം ഇഎസ്എ സംബന്ധമായ നടപടിക്രമങ്ങളുടെയെല്ലാം ചുമതല നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ ഓഫീസിലാണ്. പ്രസ്തുത ഓഫീസ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പൊതു അറിയിപ്പുകൾ നൽകുകയോ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലുള്ള പരിസ്ഥിതി, ആസൂത്രണ-സാമ്പത്തികകാര്യ മന്ത്രാലയങ്ങൾക്ക് കീഴിൽവരുന്ന ഓഫീസുകളാണ് മേല്പറഞ്ഞവ മൂന്നും. ഇവയ്ക്കിടയിലോ പൊതുവിലോ യാതൊരുവിധ ഏകോപനവും കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല എന്നുള്ളതാണ് വാസ്തവം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നീക്കങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അക്കാരണത്താൽ ഇതുവരെയുള്ള സംസ്ഥാന സർക്കാരിന്റെ ഈ വിഷയത്തിലുള്ള ഇടപെടലുകളുടെ നിലവിലുള്ള സ്ഥിതിയും ഭാവിയും അവ്യക്തമാണ്.
ഗോവ സർക്കാർ പലപ്പോഴായി നൽകിയിട്ടുള്ള പ്രൊപ്പോസലുകൾ പരിഗണിച്ച് 2021-24 കാലയളവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവുകൾ ഇറക്കിയിട്ടുള്ളതിന് തെളിവുകളുണ്ട്. കേരളം നൽകിയിട്ടുള്ള നിർദേശങ്ങൾക്ക് അത്തരത്തിൽ കേന്ദ്ര മന്ത്രാലയത്തിൽനിന്നുള്ള പ്രതികരണമോ അനുബന്ധ ഉത്തരവുകളോ ലഭിച്ചിട്ടുണ്ടോ എന്നുള്ളത് വ്യക്തമല്ല. അതിനാൽ, കേരളത്തിന്റെ നിർദേശങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം യുക്തമായ രീതിയിൽ പരിഗണിച്ചോ/പരിഗണിക്കുമോ എന്നതിന് സ്ഥിരീകരണം സംസ്ഥാന സർക്കാർ ലഭ്യമാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഈ വിഷയത്തിലെ ആശയക്കുഴപ്പങ്ങളും ആശങ്കകളും നിലനിൽക്കും.
പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾസംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന പ്രൊപ്പോസലുകൾ കേന്ദ്രം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ മാത്രമല്ല ഈ വിഷയത്തിലുള്ളത്. 2018ൽ സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലെ മാപ്പും പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. അന്ന് സമർപ്പിച്ച പ്രൊപ്പോസലിൽ വ്യക്തമാക്കുന്നതുപ്രകാരം ജനവാസമേഖലകളെ പൂർണമായി ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, അനുബന്ധമായി തയാറാക്കപ്പെട്ട മാപ്പിൽ ഇനിയും ജനവാസമേഖലകളുണ്ട്. അത്തരം വിശദാംശങ്ങൾ വ്യക്തമായി മനസിലാക്കാനും പരാതി നൽകാനും പ്രദേശവാസികൾക്ക് കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ, ഇഎസ്എ മേഖലകൾ ഇടകലർന്നുവരുന്ന ഭൂപ്രദേശങ്ങളിലെ റോഡ്, പാലം തുടങ്ങിയ അവശ്യ നിർമിതികളെ ഇഎസ്എ നിയന്ത്രണങ്ങൾ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതും പ്രധാനപ്പെട്ട മറ്റൊരു ആവശ്യമാണ്.
കേരളത്തിലെ ജനങ്ങളെ ആശയക്കുഴപ്പത്തിൽ അകപ്പെടുത്തുന്ന വിധത്തിൽ, കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ നടപടികളോ അറിയിപ്പുകളോ ഉണ്ടാകാത്ത സാഹചര്യവും ജിയോ കോ-ഓർഡിനേറ്റുകൾ ഉൾപ്പെട്ട മാപ്പ് സംബന്ധിച്ച വ്യക്തത ജനങ്ങൾക്ക് ലഭിക്കാത്തതിനാലും എല്ലാ ജനങ്ങൾക്കും മനസിലാകുന്ന രീതിയിൽ കരട് വിജ്ഞാപനം മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാത്തതിനാലും കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതുപ്രകാരം വിശദാംശങ്ങൾ കൃത്യമായ രീതിയിൽ വെബ്സൈറ്റിൽ ലഭ്യമല്ലാത്തതിനാലും തിരുത്തലുകൾ വരുത്തി രണ്ടാമതൊരു നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനോ പ്രതികരണങ്ങൾ അറിയിക്കുന്നതിനുള്ള സമയപരിധി നീട്ടി ലഭിക്കുന്നതിനോ നിർദേശിക്കാൻ കൂടുതൽ സംഘടനകളും വ്യക്തികളും നിയമനടപടികൾക്ക് മുന്നിട്ടിറങ്ങുന്നത് ഗുണകരമായിരിക്കും.
2018ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന മാപ്പിലും പ്രൊപ്പോസലുകളിലും പിഴവുകൾ കടന്നുകൂടിയിരിക്കുന്നതായുള്ള ആക്ഷേപങ്ങളുമുണ്ട്. അപ്രകാരം സംഭവിച്ചാൽ 2018ലെ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിലെ നിർദേശങ്ങൾ പൂർണമായി അവഗണിക്കപ്പെടാൻ അത് വഴിയൊരുക്കിയേക്കാം. സംസ്ഥാന സർക്കാർ ഇനിയെങ്കിലും ആത്മാർഥവും കാര്യക്ഷമവുമായ ഇടപെടലുകൾ നടത്താൻ തയാറാവുകയാണ് അവിടെ ആവശ്യം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇഎസ്എ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേരള സർക്കാർ ഇടപെടലുകൾ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. അതേസമയം, പൂർണമായ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമതയോടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുകയും പൊതുജനങ്ങൾക്ക് ശരിയായ രീതിയിലുള്ള മാർഗനിർദേശങ്ങളും വിശദീകരണങ്ങളും നൽകുകയും ചെയ്യേണ്ടിയിരുന്നു. എങ്കിലും, ഈ വൈകിയ വേളയിലും പരിഹാരം അന്യമല്ല. കോടതിയുടെ ഇടപെടലുകൾക്കൊപ്പം, ജനപ്രതിനിധികളുടെ ഇടപെടലുകളും ഇവിടെ ഗുണം ചെയ്തേക്കും. ജാഗ്രതയോടെ നിലപാട് സ്വീകരിക്കാത്ത പക്ഷം ഇനിയൊരു അവസരം ഇക്കാര്യത്തിൽ കേരളത്തിന് ലഭിച്ചുകൊള്ളണമെന്നില്ല.
(അവസാനിച്ചു)