ധ്രുവീകരണ രാഷ്ട്രീയക്കളി ജമ്മു മേഖലകളിലെ ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മേധാവിത്വമുള്ള ബിജെപിക്ക് 90 അംഗ സഭയില്‍ 40 മുതല്‍ 50 വരെ സീറ്റുകള്‍ പിടിക്കാമെന്നാണു മോഹം. മുസ്ലിം കേന്ദ്രങ്ങളിലൊഴികെ 59 മണ്ഡലങ്ങളിലാണു ബിജെപി മത്സരിക്കുന്നത്. ഫലത്തില്‍ പിഡിപി, എന്‍സി എന്നീ പാര്‍ട്ടികളുടെ സഹായം കൂടാതെ ഒറ്റയ്ക്കു ഭരിക്കാന്‍ ബിജെപിക്കു പ്രയാസമാകും.
തൂക്കുസഭ വന്നാല്‍ കോണ്‍ഗ്രസ്, എന്‍സി, പിഡിപി എംഎല്‍എമാരെ കൂറുമാറ്റിക്കാമെന്നതാണു ബിജെപി തന്ത്രം. പക്ഷേ, വിമതപ്രശ്നമാണു ബിജെപിക്കു തലവേദന. പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം 44 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബിജെപിക്കു പിന്‍വലിക്കേണ്ടിവന്നു. പിന്നീട്, പ്രഖ്യാപിച്ച പട്ടികയില്‍ 16 സ്ഥാനാര്ഥികളേ ഉണ്ടായിരുന്നുള്ളൂ.
ആദ്യമായി ജമ്മു മേഖലയില്നിന്നൊരു ഹിന്ദു മുഖ്യമന്ത്രി എന്നതാണു ബിജെപിയുടെ തുറപ്പുചീട്ട്. കാഷ്മീരി പണ്ഡിറ്റുകള്‍ക്കു തിരികെ കാഷ്മീരില്‍ അവസരമുണ്ടാക്കുമെന്ന വാഗ്ദാനത്തിന്റെയും ലക്ഷ്യം വ്യക്തം. എന്നാല്‍, ഇവയും അനുച്ഛേദം 370 റദ്ദാക്കലുമെല്ലാം ബിജെപിക്കെതിരേ മുസ്ലിം വോട്ടര്‍മാരുടെ ധ്രുവീകരണത്തിനും വഴിതെളിക്കുന്നുണ്ട്. ജമ്മു-കാഷ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നുപറക്കാന്‍ എക്കാലവും തങ്ങളാണു കാരണമെന്നു പ്രധാന പാര്‍ട്ടികളെല്ലാം പറയുന്നു.
പിഒകെ വോട്ടുരാഷ്ട്രീയം ജമ്മു-കാഷ്മീരില്‍ ബിജെപി അധികാരത്തിലെത്തിയാലുടന്‍ പാക് അധിനിവേശ കാഷ്മീര്‍ (പിഒകെ) ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും അവകാശപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കാന്‍ പാക്കിസ്ഥാന് പാടുപെടുകയാണ്.
പിഒകെയില്‍ വേര്‍പിരിയലിന്റെ ശബ്ദങ്ങള്‍ ഉയരുകയാണ്. ബലൂചിസ്ഥാന്റെ രസതന്ത്രം പാക്കിസ്ഥാനുമായി യോജിക്കുന്നില്ലെന്ന് അവര്‍തന്നെ പറയുന്നു. മനുഷ്യരാശിക്ക് അര്‍ബുദമാണു പാക്കിസ്ഥാന് എന്നും അത് ഉന്മൂലനം ചെയ്യാന്‍ ലോകം ലക്ഷ്യമിടുന്നുവെന്നും ജമ്മു മേഖലയിലെ രാംഗഡില്‍ വ്യാഴാഴ്ച നടത്തിയ റാലിയില്‍ ആദിത്യനാഥ് തട്ടിവിട്ടു.
ഹിന്ദു വോട്ടര്‍മാര്‍ ഏറെയുള്ള ആര്‍എസ് പുര, സാംബ, രാംഗഡ്, വിജയ്പുര്‍, സുചേത്ഗഡ് തുടങ്ങിയ സ്ഥലങ്ങളിലാണു യുപി മുഖ്യമന്ത്രിയുടെ യോഗങ്ങള്‍. 1990കളിലെ കാഷ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചാണ് ആദിത്യനാഥ് വാചാലനാകുന്നത്. കോണ്‍ഗ്രസും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും നടത്തിയ തെറ്റുകളുടെ ഫലമാണിത്. ജമ്മു-കാഷ്മീരിനെ ഭീകരതയുടെ കലവറയാക്കി ഇവര്‍ മാറ്റി. മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയും ആയതോടെ ഭീകരതയുടെ നഴ്സറി അവസാനിച്ചിരിക്കുന്നു. കല്ലേറു നടത്തിയവര്‍ ഇല്ലാതായി. അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്വപ്നം പൂര്‍ത്തീകരിച്ചുവെന്നും ആദിത്യനാഥ് പറഞ്ഞു.
ഉറപ്പും ഉറപ്പില്ലായ്മയുംജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്നു പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ടെന്നും ബിജെപി മാത്രമേ ഈ പ്രതിബദ്ധത നിറവേറ്റൂ എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറില്‍ പറഞ്ഞത്. എന്നാല്‍, സംസ്ഥാന പദവി എപ്പോള്‍ തിരിച്ചു വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലൂടെ തങ്ങളുടെ ശക്തീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണു വോട്ടര്‍മാര്‍ നടത്തുന്നത്. ജമ്മു-കാഷ്മീരിലെ ജനങ്ങളെ ഇതിന് അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
ജമ്മു-കാഷ്മീരിനു സംസ്ഥാന പദവിയും വികസനവും ക്ഷേമവും സാമാധാനവുമാണു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്. അനുച്ഛേദം 370 ഇനി തിരിച്ചുവരുമെന്നു പക്ഷേ തറപ്പിച്ചു പറയുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ അടക്കമുള്ള തിരിച്ചടികളിലൂടെ പ്രധാനമന്ത്രി മോദിയുടെ ആത്മവിശ്വാസം ചോര്‍ന്നുവെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം അവസാനിപ്പിക്കാന്‍ വോട്ട് ചെയ്യുക എന്നാണു കോണ്‍ഗ്രസ് നേതാവിന്റെ അഭ്യര്‍ഥന.
ജനവിധി നിര്‍ണായകം ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ജമ്മു കാഷ്മീരിലാകെയും ശ്രീനഗറിലും രാഹുലിനു ലഭിച്ച വന്‍ സ്വീകരണം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്. ജമ്മു മേഖലയില്‍ സര്‍വാധിപത്യമാണു ബിജെപിയുടെ ആഗ്രഹം.
ഇവര്‍ക്കു പുറമെ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും നേടുന്ന സീറ്റുകളുടെ എണ്ണമാകും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകം. സമവാക്യങ്ങളും മുദ്രാവാക്യങ്ങളും പ്രചാരണവിഷയങ്ങളും മാറിമറിഞ്ഞ ജമ്മു-കാഷ്മീരിന്റെ ജനവിധി ഭാവിയുടെ ചൂണ്ടുപലകകൂടിയാകും.