സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന മുരിക്കന്‍ കായലുകള്‍ പണ്ഡിറ്റ്ജിയെ കാണിക്കുക, കര്‍ഷകരുടെ പരാതി കര്‍ഷകരെക്കൊണ്ട് തന്നെ പ്രധാനമന്ത്രിക്ക് കൊടുപ്പിക്കുക, അതോടൊപ്പം കുട്ടനാട്ടില്‍ അല്ലാതെ ലോകത്തൊരിടത്തും അന്നു നിലവിലില്ലാത്ത ചുണ്ടന് വള്ളംകളി എന്ന മനോഹരക്കാഴ്ച്ച ജവഹര്‍ലാല്‍ നെഹ്റുവിനും കുടുംബത്തിനും മുന്നില്‍ അവതരിപ്പിക്കുക എന്നീ വ്യത്യസ്ത ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് കെ.എം. കോര പ്രധാനമന്ത്രിയുടെ യാത്ര ആലപ്പുഴ വഴിയാക്കിയത്.
വള്ളംകളി തയാറാക്കിയതോടൊപ്പം വിജയികള്‍ക്ക് നല്‍കാനായി അന്ന് 1,000 രൂപ ചെലവില്‍ ആലപ്പുഴയിലെ ഒരു ആഭരണശാലയില്‍നിന്ന് ചുണ്ടന്റെ മാതൃകയില്‍ ഒരു ട്രോഫിയും പണി തീര്‍ത്തു. പിന്നീട്, അത് ഡല്‍ഹിയിലേക്ക് അയച്ചാണ് നെഹ്റുവിന്റെ കൈയൊപ്പ് വാങ്ങിയത്.
പ്രധാനമന്ത്രിയും കുടുംബവും ആവേശത്തോടെ വിജയിയായ നടുഭാഗം വള്ളത്തില്‍ ചാടിക്കയറി മണ്റോതുരുത്തില്നിന്ന് പുന്നമടവരെ യാത്ര ചെയ്യാന്‍ ഇടയായ സാഹചര്യം ഉണ്ടായതിലും അതിന് സുരക്ഷ ഒരുക്കുന്നതിലും കെ.എം. കോരയുടെ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. വിജയികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയെക്കൊണ്ട് സമ്മാനം വിതരണം ചെയ്യിച്ച് വള്ളംകളിയില്‍ പങ്കെടുത്തവര്‍ക്കും അത് ഒരു അമൂല്യ നിമിഷമാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ സംഘാടകശേഷിക്ക് സാധിച്ചു. അങ്ങനെയാണ് ഇന്ന് കാണുന്ന നെഹ്റു ട്രോഫി എന്ന ജലമാമാങ്കത്തിന് തുടക്കമിട്ടത്.
കുട്ടനാടിനെ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു കെ.എം. കോര. പേരെടുത്ത സ്വാതന്ത്ര്യസമര സേനാനിയും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളുമായിരുന്ന അദ്ദേഹം 1948ലും 1952ലും ചങ്ങനാശേരിയില്‍നിന്നും 1954ല്‍ മണിമലയില്നിന്നുമാണ് നിയമസഭയിലെത്തിയത്. പനമ്പള്ളി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവായിരുന്നു അദ്ദേഹം. സംസ്ഥാനപുനഃസംഘടനാ വേളയില്‍ ദക്ഷിണ തിരുവിതാംകൂര്‍ തമിഴ്നാടിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു.
പുളിങ്കുന്ന് പുന്നക്കുന്നത്തുശേരി ഇല്ലിപ്പറമ്പിൽ കോര-അന്ന ദമ്പതികളുടെ മകനായി ജനിച്ച ഐ.സി. ചാക്കോ കവി, പത്രാധിപര്‍, ശാസ്ത്ര ഗവേഷകന്, എഴുത്തുകാരന് എന്നീ നിലകളില്‍ തന്റെ കഴിവുകള്‍ പ്രകടമാക്കി. അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് ദീപികയില്‍ വന്ന മുഖപ്രസംഗത്തിന്റെ വരികള്‍ ഇപ്രകാരമയിരുന്നു: “പണ്ഡിതന്മാരുടെ പണ്ഡിതനും നേതാക്കന്മാരുടെ നേതാവും സമുദായത്തിന്റെ ബുദ്ധിനിക്ഷേപവുമായ ഷെവലിയാര്‍ ഐ.സി. ചാക്കോയെപ്പോലെ നാനാവിധ സിദ്ധികളാല്‍ അനുഗൃഹീതരായ മഹാപുരുഷന്മാര് ഏത് സമുദായത്തിലും അപൂര്‍വമായേ ഉണ്ടാവാറുള്ളൂ.”
ഈ വള്ളംകളിക്കാലത്ത് കുട്ടനാട്ടുകാര്‍ ആവര്‍ത്തിച്ചു പറയും, കുട്ടനാട്ടില്‍ ചുണ്ടന് വള്ളംകളിയെ നിലനിര്‍ത്തിയത് ഐ.സി. ചാക്കോയും നെഹ്റു ട്രോഫിയുടെ കാരണക്കാരന്‍ കെ.എം. കോരയുമാണെന്ന്. ആരൊക്കെ മറന്നാലും അവഗണിച്ചാലും കൂടുതല്‍ തെളിമയോടെ ഈ പേരുകള്‍ വള്ളംകളിയുടെ യഥാര്‍ഥ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്.