വിരൽത്തുന്പിലൂടെ ഇടങ്ങൾ തേടി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലം കണ്ടെത്തി എത്തുന്നവരുടെ എണ്ണം കൂടിവരുന്നു. സ്ഥലപരിചയമോ, പാതകളെ സംബന്ധിച്ച നിശ്ചയമോ ഇല്ലാതെ ഗ്രാമീണ മേഖലയിലേക്കു വരുന്നവരിൽ പലരും അപകടങ്ങളിൽ പെടുന്നുണ്ട്. ഗൂഗിൾ മുഖേനയുള്ള തെരച്ചിലിൽ വഴിതെറ്റി നദിയിലോ തോട്ടിലോ ഒക്കെ വീണ് അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൃത്യമായ ഏകോപനമോ സഞ്ചാരികളുടെ വിവരശേഖരണത്തിനു സംവിധാനമോ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങളിലേക്കു വഴിതെളിക്കുന്നത്.
കണ്ടക്ടഡ് ടൂർ പ്രോഗ്രാമുകൾകേരളത്തിൽ സമീപകാലത്ത് ഏറെ ശ്രദ്ധേയമായ മാറ്റം കണ്ടുതുടങ്ങിയത് കണ്ടക്ടഡ് ടൂർ പ്രോഗ്രാമുകളിലാണ്. നമ്മുടെ കെഎസ്ആർടിസി നടപ്പാക്കിവരുന്ന യാത്രാപരിപാടികൾ നേടിയ വിജയം കണ്ടില്ലെന്നു നടിക്കാനാകില്ല. ടൂറിസം കേന്ദ്രങ്ങളിലൂടെ മാത്രമല്ല, തീർഥാടനവുമായി ബന്ധപ്പെടുത്തിയും കെഎസ്ആർടിസി ഈ രംഗത്ത് വൻ നേട്ടമുണ്ടാക്കി വരികയാണ്. ഇതൊരു മാതൃകാ പദ്ധതിയാണ്. പല സ്വകാര്യ സംരംഭകരും ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഗ്രാമീണ ടൂറിസം പദ്ധതികൾ തയാറാക്കി അന്തർജില്ലാ കണ്ടക്ടഡ് ടൂർ പ്രോഗ്രാമുകൾ സംഘടിപ്പിക്കാന് സർക്കാർ ടൂറിസം വകുപ്പിനും ഡിടിപിസിക്കുമൊക്കെ മുൻകൈയെടുക്കാനാകും. ടൂറിസം സൊസൈറ്റികൾ, ഹോം സ്റ്റേ, ടൂർ ഓപ്പറേറ്റർമാർ എന്നിവരുടെ സഹകരണവും ഇതിനായി തേടാവുന്നതാണ്. കൂടാതെ, താത്പര്യമുള്ള ഓപ്പറേറ്റർമാരുടെയും പ്രവാസികളുടെയും സഹകരണത്തിൽ പദ്ധതി വ്യാപിപ്പിക്കാനാകും. സ്വകാര്യ സംരംഭകരെ ഗ്രാമീണ ടൂറിസം മേഖലയിലേക്ക് കൊണ്ടുവരാനാകണം.
താമസസൗകര്യംമെച്ചപ്പെട്ട താമസസൗകര്യങ്ങൾ ഗ്രാമീണ മേഖലകളിലുണ്ടാകണം. നാട്ടുവഴികളും നാട്ടുചോലകളും അരുവികളുമൊക്കെ നൽകുന്ന ടൂറിസം സാധ്യത പ്രയോജനപ്പെടണമെങ്കിൽ ആളുകൾക്ക് ഇത് ആസ്വദിക്കാനും ഗ്രാമീണ ഭക്ഷണം നിലവാരത്തോടെ ലഭ്യമാക്കാനും കഴിയണം. പിഡബ്ല്യുഡി, ടൂറിസം വകുപ്പുകളുടെ ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും മെച്ചപ്പെട്ടിട്ടുണ്ട്. ഇതു കുറേക്കൂടി മെച്ചപ്പെടുത്തി ഹട്ടുകളും മറ്റും സ്ഥാപിച്ച് താമസസൗകര്യം വർധിപ്പിക്കണം. കുടുംബശ്രീ പോലെയുള്ള സംരംഭങ്ങളെ ഉപയോഗപ്പെടുത്തി നാടൻ ഭക്ഷണം രുചികരമായ രീതിയിൽ ലഭ്യമാക്കണം.
കലാ, സാംസ്കാരിക പരിപാടികൾക്ക് സ്ഥിരം വേദികൾ പൈതൃക കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അന്യംനിന്നു പോകുന്ന കലാരൂപങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനുമായി ടൂറിസം ഉത്സവപരിപാടികൾ നടത്തുന്നത് ടൂറിസം സാധ്യത വർധിപ്പിക്കാനുപകരിക്കും. കേരളത്തിന്റെ പ്രധാനപ്പെട്ട ഉത്സവകാലയളവായ ഓണം സീസണാണ് പരമാവധി പ്രയോജനപ്പെടുത്തേണ്ടത്.
ടൂറിസം ദിനമായ സെപ്റ്റംബർ 27 ഓണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ടൂറിസം മാസത്തിൽ തന്നെ വരുന്നത് ഉചിതമാണ്. ഓണാഘോഷം പ്രൗഢി നഷ്ടപ്പെടാതെതന്നെ നടത്താനാകണം. കേരളത്തിന്റെ തനതായ സാംസ്കാരിക ആഘോഷങ്ങൾ ഉപേക്ഷിക്കുന്നത് ടൂറിസം മേഖലയ്ക്കു തിരിച്ചടിയാണ്.
ടൂറിസം ഉത്സവ പരിപാടികളും കലാരൂപങ്ങളുടെ അവതരണവും ടൂറിസം കേന്ദ്രങ്ങളിൽ തുടർച്ചയായി അവതരിപ്പിക്കാൻ വേദികളുണ്ടാകണം. ഇത് സാംസ്കാരിക വിനിമയ സാധ്യതകൾ വർധിപ്പിക്കാൻ ഉപകരിക്കും. വിപണന സാധ്യതകൾ ലക്ഷ്യംവച്ച് ഓരോ ജില്ലയുടെയും പൈതൃകങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുടെ പ്രത്യേകതകളും വ്യക്തമാക്കുന്ന ലഘുചിത്രീകരണങ്ങൾ തയാറാക്കി പരമാവധി പ്രചാരണം നൽകണം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സ്ക്രീനുകൾ സ്ഥാപിച്ച് ഇവ പ്രദർശിപ്പിക്കുന്നതും ഉചിതമാണ്.