യഥാര്‍ഥത്തില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും വേണ്ട ജോലികളുടെ ക്വട്ടേഷന്‍ ഉറപ്പിക്കേണ്ടത് ആരോഗ്യവകുപ്പാണ്. പക്ഷേ, ഘോഷിന്റെ പിടിപാടുമൂലം എല്ലാം ഘോഷ് തന്നെയാണ് തീര്‍പ്പാക്കുന്നത്. മാത്രവുമല്ല ആരോഗ്യവകുപ്പില്‍ ഒരു നോര്‍ത്ത് ബംഗാള്‍ ലോബിയുമുണ്ടത്രെ. നോര്‍ത്ത് ബംഗാളുകാരനായ ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ ഗൂഢസംഘമാണ് ആരോഗ്യവകുപ്പ് ഭരിക്കുന്നതത്രേ. തന്മൂലമാണ് എല്ലാറ്റിന്റെയും നിയന്ത്രണം ഘോഷില്തന്നെ വന്നുചേരുന്നത്. മാത്രവുമല്ല, എല്ലാ ക്വട്ടേഷനുകള്‍ക്കും ഇരുപതു ശതമാനം കമ്മീഷൻ ഘോഷിനു ലഭിക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. നാര്‍ക്കോ ടെസ്റ്റും ബ്രെയിന്‍ മാപ്പിംഗുമൊക്കെ നടത്തി ആരോഗ്യവകുപ്പിലെ അഴിമതിശൃംഖലയെ വലവിരിച്ചു പിടിക്കാന്‍ സിബിഐ ശ്രമിക്കുന്നുവെന്നും പറയപ്പെടുന്നു.
മമതയെന്ന ദീദിയും ഡോക്ടര്‍മാരും അതിനിടെ, 2022ൽ സന്ദീപ് ഘോഷിന്റെ ജന്മദിനത്തിനു മുഖ്യമന്ത്രി മമത ബാനർജി അയച്ച കത്ത് പുറത്തായത് ഘോഷും മമതയും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടു. മാത്രവുമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ അടിച്ചുപൊട്ടിച്ചതായി അറിയിച്ച് കാലിൽ പ്ലാസ്റ്ററുമായി തെരഞ്ഞെടുപ്പുയോഗങ്ങളിൽ ചക്രക്കസേരയില്‍ നീങ്ങിയ മമത അഭൂതപൂര്‍വമായ വിജയലക്ഷ്യം നേടി. കാലിലെ പ്ലാസ്റ്റര്‍ മമതയ്ക്കു സഹാനുഭൂതി നേടിക്കൊടുത്തു. അണിയറയില്‍ രഹസ്യമായി പ്രചരിക്കുന്നത് അന്നത്തെ പ്ലാസ്റ്റര്‍ ഇട്ടതും അതിനു പ്രേരണ നല്കിയതും ഘോഷായിരുന്നുവെന്നാണ്. തന്മൂലം ഘോഷും നോര്‍ത്ത് ബംഗാള്‍ ലോബിയും മമതയ്ക്കു വേണ്ടപ്പെട്ടവരായിരുന്നു. തന്മൂലം ‘അഭയ’യുടെ കൊലപാതകത്തിൽ ദീദി വേണ്ടത്ര ഗൗരവത്തിൽ ഇടപെട്ടില്ലെന്ന വിമർശനവും ശക്തമായി.
അതേസമയം, രാഷ്ട്രീയ എതിരാളികൾ പ്രതിഷേധമെല്ലാം മമതയ്ക്കു നേരേ തിരിച്ചുവിടുന്നതിൽ വിജയിച്ചു. സുപ്രീംകോടതിയുടെ വിധി നേടി മെഡിക്കല്‍ വിദ്യാര്‍ഥികളെ രോഗീപരിശീലനത്തിന് അയയ്ക്കാനുള്ള സര്‍വമാര്‍ഗങ്ങളും മമത പയറ്റിയെങ്കിലും അതൊന്നും നടപ്പാടില്ല. സുപ്രീംകോടതിയുടെ ശക്തമായ തീരുമാനമുണ്ടായെങ്കിലും വിദ്യാര്‍ഥികള്‍ അതു കാറ്റില്‍പ്പറത്തി, തങ്ങളുടെ സഹപാഠിക്കു നീതിയും തങ്ങള്‍ക്കു സുരക്ഷയും ലഭിക്കാതെ മെഡിക്കല്‍ കോളജിലേക്കും ആശുപത്രിയിലേക്കും നീങ്ങില്ലെന്നു പ്രഖ്യാപിച്ച് സമരം തുടര്‍ന്നു. ഭീഷണിയും സമ്മര്‍ദവും മമത ആവോളം ചെലുത്തിയെങ്കിലും അതിനൊന്നും വിദ്യാര്‍ഥികള്‍ വില കല്പിച്ചില്ല. വിദ്യാര്‍ഥികളെ കാണാനായി രണ്ടുമൂന്നു പ്രാവശ്യം സമയം നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ അതിനു മുതിര്‍ന്നില്ല. കാളിഘട്ടിലെ മുഖ്യമന്ത്രിയുടെ കവാടത്തില്‍ ചെന്ന വിദ്യാര്‍ഥികളോടു നടത്തിയ പത്തുമിനിട്ട് സംഭാഷണത്തില്‍ 76 പ്രാവശ്യം ദീദിയെന്ന വാക്ക് മമത ഉപയോഗിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒടുവിൽ ചീഫ് സെക്രട്ടറി മനോജ് പന്തിന്റെ സാമര്‍ഥ്യംമൂലം, സമരം തുടങ്ങി 36-ാം ദിവസം മുഖ്യമന്ത്രിയും സമരക്കാരും തമ്മിലുള്ള ആദ്യത്തെ കണ്ടുമുട്ടല്‍ നടന്നെങ്കിലും ആശാവഹമായിരുന്നില്ല. തുടർന്ന് എന്തു വിലകൊടുത്തും സമരം ഒത്തുതീര്‍പ്പിലെത്തിക്കാൻ മമത കിണഞ്ഞു പരിശ്രമിച്ചു. അതിനിടെ ഈ മാസം മൂന്നിന് നിയമസഭ ഒന്നുചേര്‍ന്ന് പാസാക്കിയ ‘അപരാജിത ബില്‍’ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേക കോടതിയും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും ശക്തമായ ശിക്ഷാനടപടികളും പ്രഖ്യാപിച്ചു. അതുകൊണ്ടും വിദ്യാര്‍ഥികൾ തൃപ്തിപ്പെട്ടില്ല. തുടർന്നാണ് 16ന് 30 ഡോക്ടര്‍മാരെ കാളിഘട്ടിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിച്ച് ചർച്ച നടത്തിയത്. കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍, ആരോഗ്യ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരെ മാറ്റാന്‍ മമത സമ്മതിച്ചു. കോല്‍ക്കത്ത ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അഭിഷേക് ഗുപ്തയെയും മാറ്റി. വിദ്യാര്‍ഥികളുടെ 99 ശതമാനം ഡിമാന്‍ഡുകളും താന്‍ സമ്മതിച്ചതായും തന്മൂലം വിദ്യാര്‍ഥികള്‍ രോഗീപരിചരണത്തിന് ആശുപത്രികളിലേക്ക് നീങ്ങണമെന്നും മമത അഭ്യര്‍ഥിച്ചു. സമരം ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു നിയമനടപടികളും ഉണ്ടാവില്ലെന്ന് മമത ഉറപ്പുനല്‍കി.
അഞ്ച് ഡിമാന്‍ഡുകളില്‍ മൂന്നെണ്ണവും അംഗീകരിച്ചെന്നും സുപ്രീംകോടതിയുടെ പരിധിയിലായതിനാല്‍ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും മമത അറിയിച്ചു. പിറ്റേന്ന് തീരുമാനങ്ങൾ നടപ്പാക്കി.
സ്വാസ്ഥ്യാഭവനില്നിന്ന് 20ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സിബിഐ ഓഫീസിലേക്കു പ്രകടനമായി നീങ്ങി തങ്ങളുടെ സമരം അവസാനിപ്പിച്ചതായും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഇനിയുമുണ്ടായാല്‍ സമരത്തിനു മുതിരുമെന്നും അറിയിച്ചു. പിറ്റേന്നുതന്നെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബംഗാളിലെ ഉള്‍നാടുകളിലേക്കു നീങ്ങിയ ഡോക്ടര്‍മാര്‍ ‘അഭയ ക്ലിനിക്കുകള്‍’ ആരംഭിച്ചു. ചീഫ് സെക്രട്ടറി മനോജ് പന്ത് പത്തു കര്മപരിപാടികളടങ്ങിയ മാര്‍ഗദര്‍ശന ഉത്തരവ് പൊതുജനാരോഗ്യ പരിപാലനത്തിനായി പുറത്തിറക്കി. വിശ്രമമുറികള്‍, സെക്യൂരിറ്റി ഓഡിറ്റ്, സിസിടിവി കാമറകള്‍ തുടങ്ങിയ ഡോക്ടർമാരുടെ ആവശ്യങ്ങള്‍ ചീഫ് സെക്രട്ടറി ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഡോക്ടർമാരുടെ 42 ദിവസത്തെ സമരത്തിന്റെ സമാപനസന്ദേശം അവർ ഫേസ്ബുക്കില്‍ ഇങ്ങനെയെഴുതി: “ഞങ്ങളുടെ സമരംമൂലം അട്ടിമറിക്കപ്പെടുമായിരുന്ന ഒരു നിഷ്ഠുര കൊലപാതകവും ബലാത്സംഗവും നിയമപരമായ അന്വേഷണപാതയിലെത്തി. പെരുവഴിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഞങ്ങള്‍ പോരാടി. ‘അഭയ’യ്ക്കു നീതി ലഭിക്കുന്നതുവരെ ഈ പോരാട്ടം തുടരും. എങ്കിലും ഞങ്ങളുടെ സമരത്തിന് അന്ത്യമെത്തിയില്ല. ‘അഭയ’യെ പിച്ചിച്ചീന്തിയ അവസാന നരാധമനെയും പിടികൂടി ശിക്ഷിക്കുന്നതുവരെ ഞങ്ങള്‍ ജാഗരൂകരായിരിക്കും.”