നിലവിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് മുസ്ലിം സംഘടനകൾ ഉന്നയിക്കുന്ന പരാതികളും പരിഭവങ്ങളും ഗവൺമെന്റ് ഗൗരവപൂർവം പരിഗണിക്കേണ്ടതുതന്നെയാണ്. മതങ്ങൾക്കുള്ള ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഒരിക്കലും ഇവിടെ സംഭവിക്കാൻ പാടില്ല. അതേസമയം, മുനമ്പത്ത് സംഭവിക്കുന്നതുപോലുള്ള നീക്കങ്ങൾ രാജ്യത്തൊരിടത്തും ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കേണ്ടതുമുണ്ട്.
പൊതുജീവിതത്തെ ദുഃസഹമാക്കുന്ന, പൗരന്മാരുടെ മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്ന, മാനുഷിക പരിഗണനയ്ക്കുപോലും പ്രാധാന്യം നൽകാത്ത സംവിധാനങ്ങൾ - ഏതു നിയമത്തിന്റെ പേരിലായാലും - തിരുത്തപ്പെടണം. മുനമ്പത്ത് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് സമാനമായ നീക്കങ്ങൾ ഇനിയൊരിക്കലും ഇന്ത്യയിലെവിടെയും ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾക്ക് സർക്കാർ മുന്നോട്ടു വരണം.
പൊതുജനത്തിന്റെ സ്വത്തിനും മൗലികാവകാശങ്ങൾക്കും രാജ്യത്തിന്റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന ചട്ടങ്ങളും നിയമങ്ങളും നീക്കംചെയ്ത് ഇപ്പോൾ ഉയർന്നിരിക്കുന്ന ആശങ്കകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തിയേ തീരൂ. ഇനിയൊരിടത്തും മുനമ്പം ആവർത്തിക്കരുത്.