ഇവിടെ ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് പുറത്തിറക്കിയിട്ടുള്ള കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ഏരിയയിൽനിന്ന് ഒട്ടും വർധിപ്പിക്കാൻ നിയമപരമായി പറ്റില്ല. എന്നാൽ, പരാതികളുടെ അടിസ്ഥാനത്തിൽ കുറയ്ക്കാൻ സാധിക്കും. ആയതിനാൽ ജിയോ കോർഡിനേറ്റ്സ് ഉപയോഗിച്ച് വനമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തിയ ഇഎസ്എ അതിന് പുറത്തുള്ള ജനവാസ മേഖലയിലേക്ക് വ്യാപിക്കുമ്പോൾ വിസ്തൃതി കൂടുമെന്നതിനാൽ അങ്ങിനെ ചെയ്യാൻ കഴിയില്ല. അതിനാൽ വില്ലേജുകൾ പൂർണമായി ഇഎസ്എ ആകുക എന്നത് നിയമപരമായി സാധ്യമാകില്ല. സംസ്ഥാനം കൊടുക്കുന്ന പ്രൊപ്പോസൽ അംഗീകരിക്കുക മാത്രമാണ് പരിസ്ഥിതി മന്ത്രാലയത്തിന് ചെയ്യാൻ കഴിയുന്നത്.
എന്നാൽ, ഏരിയ കുറച്ചതിനെപ്പറ്റിയും ആക്ഷേപങ്ങൾ ഉയർന്നു. പല ജനവാസ മേഖലകളും ഉൾപ്പെട്ടുവെന്നും ചില മേഖലകൾ ഒഴിവാക്കിയപ്പോൾ മറ്റു ചില പ്രദേശങ്ങൾ കൂട്ടിച്ചേർത്തു എന്നും പരാതി വന്നതിനാലാണ് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല പരിശോധന സമിതികൾ വീണ്ടും രൂപവത്കരിച്ചത്.
ഇഎസ്എ ആനുകൂല്യംഇതിനിടയിൽ കേരളത്തിന് മാത്രമായി കിട്ടിയ വലിയൊരു അനുകൂല്യമായിരുന്നു 2018 ഡിസംബർ മൂന്നിന് പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ്. അതുവരെ കരട് വിജ്ഞാപനത്തിൽ ഏരിയ കുറവായിരുന്നെങ്കിലും ഇഎസ്എ നിയന്ത്രണങ്ങൾ 13,108 ചതുരശ്ര കിലോമീറ്ററിലും ബാധകമായിരുന്നു. മുന് എംപി അഡ്വ. ജോയിസ് ജോർജും ഹൈറേഞ്ച് സംരക്ഷണസമിതി നേതാക്കളും പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധനെ കണ്ടതിന്റെ തുടർച്ചയായിട്ടാണ് ആ ഉത്തരവുണ്ടായത്. പ്രസ്തുത ഉത്തരവ് വഴി കേരളത്തിലെ ഇഎസ്എ നിയന്ത്രണം 9,993.7 ചതുരശ്ര കിലോമീറ്ററിലേക്ക് പരിമിതപ്പെടുത്തിക്കിട്ടി. ഇടുക്കി മെഡിക്കൽ കോളജിന്റെ നിർമാണങ്ങൾ നടത്താൻ കഴിഞ്ഞത് ഇതിനൊരു ഉദാഹരണമാണ്.
ജില്ലാതല സമിതിയുടെ പഠനത്തിന്റെ ഫലമായി വീണ്ടും ഇഎസ്എ ഏരിയയിൽ അല്പം മാറ്റമുണ്ടായി. നിലവിൽ 8,711.98 ചതുരശ്ര കിലോമീറ്ററാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഇത് 98 വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു. ഇത് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2024 ജൂലൈ 31ന് ഇറക്കിയ ആറാം കരട് വിജ്ഞാപനത്തിൽ 131 വില്ലേജുകൾ ഉണ്ട്. എന്നാൽ, ഏരിയ വ്യത്യാസം ഇല്ല. എണ്ണം കൂടിയത് ചില വില്ലേജുകൾ വിഭജിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലാണ്. കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സൈറ്റിലുണ്ട്. ആ സൈറ്റിൽ തന്നെ ഇടുന്നതിനു നിയമപരമായി തടസമുള്ളതിനാലാണ് സർക്കാർ പരിസ്ഥിതി വകുപ്പിന്റെ സൈറ്റിൽ ഇട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ നിർദേശത്തെ സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കിൽ അത് സർക്കാരിനെ അറിയിക്കണം. കരട് വിജ്ഞാപനം സംബന്ധിച്ചാണെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണം.
ഇതുവരെ നടത്തിയ സമ്മർദങ്ങളൊന്നും പാഴായിട്ടില്ല. എന്നാൽ, അന്തിമ വിജ്ഞാപനം നീളുന്നുവെന്നത് ആശങ്കകൾ വർധിപ്പിക്കുന്നു. ആറാമത്തെ കരട് വിജ്ഞാപനത്തിന്റെ അവസാനം സംസ്ഥാന സർക്കാർ നൽകുന്ന പ്രൊപ്പോസലും, പ്രദേശവാസികളുടെ പരാതികളും പരിഗണിച്ചു മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാകുകയുള്ളൂ എന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ജിയോ കോർഡിനേറ്റ്സ് ഉപയോഗിച്ച് മാപ്പ് തയാറാക്കി ഇഎസ്എ ഏരിയ നിർണയിച്ച് അതിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം വരികയാണെങ്കിൽ വില്ലേജുകൾ പൂർണമായി ഇഎസ്എയിൽ ഉൾപ്പെടാതെ വേർതിരിച്ച ഭാഗം മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമെന്ന് പരിസ്ഥിതി മന്ത്രാലയം പറയുന്നുണ്ട്.
സമ്മർദ സാധ്യതകൾകേന്ദ്രസർക്കാർ ഇഎസ്എ വിഷയത്തിൽ കർക്കശ നിലപാടുകാരല്ലായെന്നാണ് ഇതുവരെയുള്ള സമീപനങ്ങളിൽനിന്ന് മനസിലാകുന്നത്. അല്ലെങ്കിൽ പണ്ടേ അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കാമായിരുന്നു. 2022 ഏപ്രിൽ 18ന് അഞ്ചംഗങ്ങൾ അടങ്ങിയ ഒരു പുതിയ വിദഗ്ധ സമിതിയെ വച്ചിട്ടുണ്ട്. അവർ ഇതിനകം സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് മീറ്റിംഗുകൾ നടത്തിയതിന്റെ രേഖകൾ ലഭ്യമാണ്. ഈ വിദഗ്ധസമിതിയെ അനുമതിയോടെ വ്യക്തികൾക്കും സംഘടനകൾക്കും കാണാൻ കഴിയും.
ജനപ്രതിനിധികൾക്കും സമ്മർദങ്ങൾ ചെലുത്താൻ കഴിയും. സംസ്ഥാന സർക്കാരും അവരുടെ പ്രഖ്യാപനങ്ങളിലും സമീപനങ്ങളിലും തുറന്ന സമീപനം പ്രകടിപ്പിച്ചിട്ടുണ്ട്. അത് കൂടുതൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ജനകീയ സമ്മർദങ്ങളാണ് പ്രശ്ന പരിഹാരത്തിനുള്ള ഏറ്റവും നല്ല വഴി. വിവാദങ്ങൾ ഒഴിവാക്കി ഒരു പൊതുതീരുമാനത്തോടെ സർക്കാരുകളിൽ സമ്മർദം ചെലുത്താമെന്നു കരുതുന്നു.
(ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനറാണ് ലേഖകൻ)